എംജെ ശ്രീജിത്ത്
തിരുവനന്തപുരം: അഴിമതിക്കെതിരെ വോട്ട് ചോദിക്കാനിറങ്ങിയ യുഡിഎഫിന്റെ തലയ്ക്കേറ്റ അടിയാണ് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം എൽ എയുടെ അറസ്റ്റ്.
സർക്കാരിനെതിരെ ശക്തമായി സമര മുഖത്തു നിന്ന യുഡിഎഫ് പ്രതിരോധത്തിലേക്ക് പോകുകയാണ്.
കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യമെന്ന് എത്ര ഉറക്കെ പറഞ്ഞാലും അത് വോട്ടർമാർക്കിടയിൽ ഏശില്ലെന്ന് ഉറപ്പാണ്. കമറുദീനെതിരെ ലീഗ് നടപടി ഉണ്ടാകുമെന്നും അതു ചൂണ്ടിക്കാട്ടി പ്രതിരോധിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്.
എന്നാൽ പാർട്ടിയിൽ നിന്ന് തത്കാലത്തേക്ക് പോലും മാറ്റി നിർത്താതെ കമറുദീനെ പൂർണമായും സംരക്ഷിച്ച ലീഗിന്റെ നടപടിയിൽ കോൺഗ്രസിനുള്ളിലും യു ഡി എഫിനുള്ളിലും അമർഷം പുകയുകയാണ്.
തട്ടിപ്പിന് ഇരയായവരിൽ മുസ്ലീം ലീഗ് പ്രവർത്തകർ കൂടി ഉണ്ടായിട്ടും ലീഗ് നേതൃത്വം അതു കാണാത്തതിൽ മുസ്ലീം ലീഗിനുള്ളിലും പ്രതിഷേധം കനക്കുകയാണ്.
സർക്കാരിനെതിരെ ശക്തമായ സമരവുമായി മുന്നോ ട്ടു പോകാൻ യു ഡി എഫിന് ഇനി എന്ത് ധാർമ്മികത എന്ന ചോദ്യം പൊതു സമൂഹത്തിൽ നിന്നും ഉയരും.
അതിന് മറുപടി പറയുക എളുപ്പമല്ല. കമറുദീൻ രാജിവയ്ക്കണമെന്ന ആവശ്യം എൽഡിഎഫും ബി ജെ പി യും ആവശ്യപ്പെട്ടതിനെ ലീഗ് നേതൃത്വം നിഷ്കരുണം തള്ളിയിരിക്കുകയാണ്.
പരിഹാരമെന്ത്?
ഇനി പരിഹാരം എന്തെന്ന ചോദ്യം യു ഡി എഫിനു മുന്നിലാണ്. സ്വർണ്ണകളളക്കടത്തു കേസും സിപി എം പാർട്ടി സെക്രട്ടറിയുടെ മകന്റെ ലഹരി മരുന്നു കേസും ഉയർത്തി സമരവുമായി മുന്നോട്ടു പോകുമ്പോൾ തുടർ അറസ്റ്റുകൾ ഉണ്ടാകുമെന്ന ഭയപ്പാടിലാണ് ലീഗും യു ഡി എഫും.
പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിം കുട്ടി എം എൽ എയെ വിജിലൻസ് ഉടൻ അറസ്റ്റു ചെയ്യാൻ സാധ്യത ഉണ്ടെന്ന ഭയവും ഉണ്ട്. ഇതിനു പുറമെ മുൻ മന്ത്രിഎ.പി അനിൽകുമാറിനെതിരെയുള്ള പീഡന പരാതിയിൽ അന്വേഷണ സംഘം നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ബാർ കോഴയുമായി ബന്ധപ്പെട്ട് ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിക്കാനുള്ള നിയമോപ ദേശം തേടിയിരിക്കുകയാണ് സംസ്ഥാന വിജിലൻസ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുൻ മന്ത്രി വി.എസ് ശിവകുമാർ എന്നിവർക്ക് കോഴ നൽകിയെന്ന ആരോപണത്തിൽ കേസ് എടുത്ത് അന്വേഷിക്കുമെന്ന ഭയം കോൺഗ്രസിനും യു ഡി എഫിനും ഉണ്ട്.
ഇപ്പോഴത്തെ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സംസ്ഥാന സർക്കാർ പ്രതിപക്ഷത്തിനു നേരെ തിരിഞ്ഞാൽ ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽപിടിച്ചു നിൽക്കാൻ പ്രതിപക്ഷം നന്നേ പാടുപെടും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ടുള്ള പ്രതികാരമെന്ന് പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചാലും പലാരിവട്ടം പാലം പോലുള്ള അഴിമതിയെ എത്രത്തോളം ന്യായീകരിക്കാൻ പറ്റുമെന്ന് കണ്ടറിയേണ്ടതു തന്നെ.
കേസുകൾ എടുക്കണമെന്ന് എൽഡിഎഫ്
കമറുദീന്റെ അറസ്റ്റ് തന്നെ യുഡിഎഫിന്റെ നിലതെറ്റിച്ചുവെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ് . അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ എംഎൽഎ മാരുൾപ്പടെയുള്ള യുഡിഎഫ് നേതാക്കൾക്കെതിരെ മറ്റു കേസുകളിലും നടപടി ശക്തമാക്കണമെന്ന അഭിപ്രായമാണ് എൽഡിഎഫിനുള്ളിൽ ഉയർന്നിരിക്കുന്നത്.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ അഴിമതി നടത്തിയവരെയെല്ലാം കൈയാമം വച്ച് ജയിലിൽ അടക്കുമെന്ന് പറഞ്ഞിരുന്നു.ഇതിന് അവർ ചൂണ്ടിക്കാട്ടുന്നത് മുഖ്യമന്ത്രിയായി ചുമതലയേറ്റ സമയത്ത് പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ്.