ബാങ്കിന്റെ രഹസ്യരേഖകളും ചോര്‍ത്തി…! എ.ടി.എം തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട റുമേനിക്കാരായ പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് ഡി.ജി.പി

ATM തിരുവനന്തപുരം: എ.ടി.എം തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട റുമേനിക്കാരായ പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. പര്‍പ്പിള്‍ കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോളിന് ഉടന്‍ നല്‍കും. തട്ടിപ്പ് സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സമാനമായ തട്ടിപ്പ് മറ്റ് രാജ്യങ്ങളിലും  നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് നോട്ടീസ് നല്‍കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചേദ്യത്തിന് മറുപടിയായി ഡി.ജി.പി പറഞ്ഞു.

ആല്‍ത്തറ ജംഗ്ഷനിലുള്ള എടി.എം കൗണ്ടറില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് റുമേനിയന്‍ സംഘം എട്ടു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. 450 പേരുടെ എ.ടി.എം വിവരങ്ങള്‍  ശേഖരിച്ചതായാണ് പിടിയിലായ ഗബ്രിയേല്‍ മരിയനെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം. മരിയനെ ഇന്നു തട്ടിപ്പ് നടത്തിയ ആല്‍ത്തറയിലെ എ.ടി.എം സെന്ററിലും താമസിച്ച ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

എടിഎം തട്ടിപ്പു നടത്തിയ റൊമാനിയക്കാര്‍ ബാങ്കിന്റെ രഹസ്യരേഖകളും ചോര്‍ത്തിയതായി പോലീസ് കണ്ടെത്തി. എന്നാല്‍, ബാങ്കിന്റെ എത്രത്തോളം രേഖകള്‍ ചോര്‍ത്തിയെന്നത് അടക്കമുള്ള കാര്യങ്ങള്‍ വിശദമായ സാങ്കേതിക പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ പറയാന്‍ കഴിയൂവെന്നു പോലീസ് അറിയിച്ചു.തട്ടിപ്പുസംഘം തിരുവനന്തപുരത്തുനിന്ന് 450 ഓളം പേരുടെ എടിഎം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് അറസ്റ്റിലായ റൊമാനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ ചോദ്യംചെയ്യലില്‍  പോലീസിനോടു പറഞ്ഞത്.

ഏതാനും നാളായി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘം നടത്തിവരികയായിരുന്നു. തിരുവനന്തപുരത്തെ നിരവധി എടിഎമ്മുകള്‍ നിരീക്ഷിച്ചശേഷം താരതമ്യേന സുരക്ഷ കുറഞ്ഞ ആല്‍ത്തറ ജംഗ്ഷനിലെ എടിഎം കൗണ്ടര്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സംഘം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. ഈ എടിഎം കൗണ്ടറില്‍ നാലു തവണ ഇതിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചുവെന്നും ഗബ്രിയേല്‍ മരിയന്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.

Related posts