ബാര്‍ കോഴ: മാണിക്കെതിരേ സുകേശന്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടോ ? ഹര്‍ജിയില്‍ വാദം നാളെയും തുടരുമെന്നു ഹൈക്കോടതി

maniiiകൊച്ചി: ബാര്‍ കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍.സുകേശന്‍ ബാറുടമ ബിജു രമേശുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയതിന് എന്ത് തെളിവുണ്‌ടെന്ന് ഹൈക്കോടതി ചോദിച്ചു. സുകേശന്‍ ഇത്തരത്തില്‍ ഗൂഢാലോചന നടത്തിയിട്ടുണ്‌ടെങ്കില്‍ ഗുരുതര തെറ്റല്ലേ എന്നും തെളിവുണ്‌ടെങ്കില്‍ എന്തിന് അദ്ദേഹത്തെ സര്‍വീസില്‍ നിര്‍ത്തുന്നുവെന്നും കോടതി ചോദിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സുകേശനെതിരായ ഗൂഢാലോചന കേസ് പൂര്‍ത്തിയാകുന്നത് വരെ ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പ്രസക്തമായ ചോദ്യം. ജസ്റ്റീസ് പി.ഡി.രാജനാണ് മാണിയുടെ ഹര്‍ജി പരിഗണിച്ചത്. ഗുരുതരമായ ആരോപണമാണ് സുകേശനെതിരേ ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹത്തെ സര്‍വീസിനു പുറത്തുനിര്‍ത്തി അന്വേഷണം നടത്തേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. സുകേശന്‍ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ നാളെ തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും ഹര്‍ജിയില്‍ വാദം നാളെയും തുടരുമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ബാര്‍ കോഴക്കേസ് അന്വേഷിച്ച സുകേശന്‍ ബാറുടമ ബിജു രമേശുമായി ചേര്‍ന്ന് മന്ത്രിമാര്‍ക്കെതിരേ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു.

Related posts