ബാള്‍ക്കന്‍ പാത അടച്ചതിനെ മെര്‍ക്കല്‍ അപലപിച്ചു

balconeബെര്‍ലിന്‍: അഭയാര്‍ഥികളെ തടയാന്‍ ബാള്‍ക്കന്‍ പാത ഏകപക്ഷീയമായി അടച്ച യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ശക്തമായി അപലപിച്ചു.

അയല്‍ രാജ്യങ്ങളുടെ നടപടി കാരണം ഗ്രീസ് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വന്നെത്തുന്ന അഭയാര്‍ഥികളെല്ലാം ഗ്രീസില്‍ തന്നെ തുടരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും മെര്‍ക്കല്‍ ചൂണ്്ടിക്കാട്ടി.

യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ ഓസ്ട്രിയ, സ്ലോവേനിയ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളും അംഗങ്ങളല്ലാത്ത സെര്‍ബിയ, മാസിഡോണിയ എന്നിവയും അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.

തുര്‍ക്കിവഴിയാണ് ഗ്രീസിലേക്ക് അഭയാര്‍ഥികള്‍ വരുന്നത്. അതിനാല്‍, തുര്‍ക്കിയില്‍ തന്നെ അവരെ പുനരധിവസിപ്പിച്ച്, യൂറോപ്യന്‍ യൂണിയനിലേക്കു വിടാതിരിക്കാനുള്ള കരാര്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടു വച്ചിട്ടുണ്ട്. പുനരധിവാസത്തിനു മൂന്നു ബില്യന്‍ യൂറോ വരെ നല്‍കാമെന്നാണ് വാഗ്ദാനം.

ഈ പദ്ധതി നടപ്പായാല്‍ യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം നിയന്ത്രിക്കപ്പെടും എന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ടസ്ക് അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്. രണ്ടാം ലോകയുദ്ധ കാലഘട്ടത്തിനുശേഷം യൂറോപ്പു നേരിടുന്ന ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഇപ്പോഴത്തേത്.

അതേസമയം, തുര്‍ക്കിയുമായി വീസ കരാര്‍ ഉണ്ടാക്കുന്നത് പുതിയ അഭയാര്‍ഥി പ്രവാഹത്തിനു കാരണമാകുമെന്ന് ബവേറിയന്‍ ആഭ്യന്തര മന്ത്രി ജോവാഹിം ഹെര്‍മന്‍ മുന്നറിയിപ്പു നല്‍കുന്നു. അങ്കാറയില്‍നിന്നുള്ളവര്‍ക്ക് ഇളവു നല്‍കുന്ന തരത്തിലാണ് കരാര്‍. ഇതു തുര്‍ക്കിയിലെ കുര്‍ദിഷ് മേഖലയില്‍നിന്ന് വന്‍തോതിലുള്ള കുടിയേറ്റത്തിനു കാരണമാകുമെന്ന് അദ്ദേഹം പറയുന്നു. 2009ല്‍ ബാള്‍ക്കന്‍ രാജ്യക്കാര്‍ക്ക് സമാനമായി ഇളവു നല്‍കിയപ്പോള്‍ വന്‍ തോതില്‍ കുടിയേറ്റം നടന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts