ബിജെപിയെ മാറ്റിനിര്‍ത്തുന്നത് കേരളജനത: പ്രകാശ് കാരാട്ട്

alp-karattuപത്തനംതിട്ട: ബിജെപിക്ക് കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കേരള ജനത അനുവദിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പത്തനംതിട്ടയില്‍ ആറന്മുള നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.   ബിജെപിയെ അകറ്റിനിര്‍ത്താന്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഐക്യമുണ്ടാക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ കണ്ടെത്തല്‍ ശരിയല്ല. കേരളജനത ബിജെപിയുടെ നയങ്ങളെയും വര്‍ഗീയ ധ്രുവീകരണത്തെയും എക്കാലത്തും എതിര്‍ത്തിട്ടുള്ളവരാണ്.

ഇടതുപക്ഷകക്ഷികള്‍ ശക്തമായിട്ടുള്ള ഒരു സംസ്ഥാനത്തും ബിജെപിക്ക് വളര്‍ച്ചയുണ്ടായിട്ടില്ല.പശ്ചിമബംഗാളില്‍ എല്‍ഡിഎഫ് അധികാരത്തില്‍ നിന്നു പുറത്തുപോയപ്പോഴാണ് ബിജെപി വളര്‍ന്നത്. ത്രിപുരയില്‍ ഒരു എംഎല്‍എ പോലും ബിജെപിക്കുണ്ടായിട്ടില്ലെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ബിജെപിയുമായി ബന്ധമുണ്ടാക്കുന്നത് യുഡിഎഫാണ്. ആര്‍എസ്എസ് നീക്കങ്ങള്‍ ചെറുക്കാന്‍ ഇടതുപക്ഷ ശക്തി വര്‍ധിക്കണം. വര്‍ഗീയ ധ്രുവീകരണത്തിനു രാജ്യവ്യാപകമായ ശ്രമം ബിജെപി നടത്തുകയാണ്. കേരളത്തില്‍ ഇതു തടയണമെങ്കില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണാന്‍ പരമാവധി തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് എല്‍ഡിഎഫ് പ്രാമുഖ്യം നല്‍കും.  55 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ക്കാണ് ശ്രമം. കേരളത്തിന്റെ ഭാവി വികസനത്തിന് 35 ഇന പരിപാടികള്‍ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വമേഖലയിലും പരാജയപ്പെടുകയും അഴിമതിക്ക് ലോകറെക്കാര്‍ഡിട്ടതുമായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തികനയം കാരണം കാര്‍ഷികമേഖലയില്‍ വന്‍ തിരിച്ചടിവുണ്ടായി. കര്‍ഷകരും തൊഴിലാളികളും നിലനില്പിനുള്ള പോരാട്ടത്തിലാണ്. ബദല്‍ നയങ്ങള്‍ ഉള്ള ഒരു ഗവണ്‍മെന്റാണ് കേരളത്തിനാവശ്യമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ചെങ്ങറ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി വീണാ ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കെ.അനന്തഗോപന്‍, അഡ്വ.പീലിപ്പോസ് തോമസ്, ഓമല്ലൂര്‍ ശങ്കരന്‍, ആര്‍. ഉണ്ണിക്കൃഷ്ണപിള്ള, എ.പത്മകുമാര്‍, കെ.ടി. തോമസ്, എന്‍.സജി കുമാര്‍, മാത്യൂസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.സീതത്തോട്, കലഞ്ഞൂര്‍ എന്നിവിടങ്ങളിലെ എല്‍ഡിഎഫ് പ്രചാരണയോഗങ്ങളിലും പ്രകാശ് കാരാട്ട് പ്രസംഗിച്ചു.

Related posts