ബെന്നി ബഹനാന്റെ പിന്മാറ്റത്തില്‍ ദു:ഖിതരായി അനുയായികള്‍

ekm-bennyകൊച്ചി: അനുയായികളെയും സഹപ്രവര്‍ത്തകരേയും ഏറെ വിഷമിപ്പിക്കുന്നതായിരുന്നു തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാന്റെ മത്സരരംഗത്തു നിന്നുള്ള പിന്മാറ്റം. വാര്‍ത്തയറിഞ്ഞ് നിരവധി നേതാക്കളും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലുമെത്തി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ചിലര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ മറ്റു ചിലര്‍ എംഎല്‍എയെ നേരില്‍ കണ്ടും ഫോണിലൂടെയും ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു.

മണ്ഡലത്തിലുടനീളം അദ്ദേഹത്തോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചവര്‍ ഏറെ ദുഖത്തോടെയാണ്  പാടിവട്ടത്തെ എംഎല്‍എ ഓഫീസിലേക്ക്  എത്തിയത്.  ബെന്നി ബഹനാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ തന്നെ പ്രവര്‍ത്തകരും നേതാക്കളും  അവിടെ കാത്തുനില്പുണ്ടായിരുന്നു. പിന്മാറ്റം പ്രഖ്യാപിച്ചപ്പോള്‍ കടുത്ത പ്രതികരണങ്ങള്‍ക്കു മുതിര്‍ന്ന പ്രവര്‍ത്തകരെ ബെന്നി ബഹനാന്‍  വിലക്കി.

തൃക്കാക്കര സീറ്റ് ബെന്നി ബഹനാന് നഷ്ടമായേക്കും എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ രാവിലെ മുതല്‍ തന്നെ പുറത്തുവരുന്നുണ്ടായിരുന്നു.  ഇതിലുള്ള വിഷമം ബെന്നി  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്തു.  ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളും എംഎല്‍എ മാരും ബെന്നി ബഹനാനെ ഫോണില്‍ ബന്ധപ്പെട്ട് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇക്കുറി  മത്സരിക്കാനില്ല എന്ന  തീരുമാനം അവരെയും നേതൃത്വത്തേയും അറിയിച്ചു. തുടര്‍ന്ന് പത്രസമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തി.

ഇതിനിടെ എംഎല്‍എയുടെ ഓഫീസിലേക്ക് കെ.വി. തോമസ് എംപി എത്തി. അദ്ദേഹം  ബെന്നിയുമായി ചര്‍ച്ച നടത്തിയെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിച്ചില്ല.   തുടര്‍ന്നു  ഹൈബി ഈഡന്‍ എംഎല്‍എയും അവിടേക്ക് എത്തി. ബെന്നിയെ ആശ്ലേഷിച്ച ഹൈബിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.  തന്റെ നിലപാട്  മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണെ്ടന്നും ബെന്നി ബഹനാന്‍ തീരുമാനത്തില്‍ നിന്നു പിന്‍മാറുമെന്നാണ് കരുതുന്നതെന്നും ഹൈബി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. തുടര്‍ന്നു മേയര്‍ സൗമിനി ജെയിന്‍, എ.ബി.സാബു എന്നിവരുമെത്തി.

ബെന്നി ബഹനാന്‍ വീട്ടിലേക്കു മടങ്ങിയ ശേഷം മന്ത്രി കെ.ബാബുവും ഓഫീസിലെത്തി. കുറച്ചുകൂടി നന്നായി ഈ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.  ഇതിനിടെ  പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവുമായി പാലാരിവട്ടത്തും മറ്റും നിരത്തിലിറങ്ങി. തൃക്കാക്കരയില്‍  പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

Related posts