കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ഥിയായി പരിഗണനയിലുള്ള സി.പി. മുസാഫര്‍ അഹമ്മദിനെ ഒഴിവാക്കി മറ്റൊരാളെ കൊണ്ടുവരാന്‍ വ്യവസായ ഗ്രൂപ്പിന്റെ സമ്മര്‍ദം. മുസാഫറിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ അടുത്ത പത്തുവര്‍ഷത്തേക്ക് ബേപ്പൂര്‍ വിട്ടുകിട്ടില്ലെന്ന ആശങ്കയാണ് ഇതിനു പിന്നില്‍. സെക്രട്ടേറിയറ്റ് അംഗമായ എളമരം കരീമിനെ ഇത്തവണ ഇവിടേക്ക് നിര്‍ദേശിച്ചിരുന്നെങ്കിലും സംസ്ഥാന കമ്മിറ്റി സീറ്റുപട്ടികയില്‍ ഇടം നല്‍കിയില്ല. ഇതറഞ്ഞിതുമുതല്‍ മണ്ഡലം കൈവിടാതിരിക്കാനുള്ള ചരടുവലികള്‍ വ്യവസായഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
മേയര്‍ വി.കെ.സി. മമ്മദ്‌കോയയെ രംഗത്തിറക്കാനുള്ള തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. വി.കെ.സിയെ നിര്‍ത്തിയാല്‍ അഞ്ചുവര്‍ഷത്തിനു ശേഷം മണ്ഡലം തിരിച്ചുകിട്ടുമെന്ന കണക്കുകൂട്ടലാണുള്ളത്. ഇതിന്റെ ഭാഗമായി വി.കെ.സിയുടെ മേല്‍ സമ്മര്‍ദമെന്ന നിലയില്‍ വാര്‍ത്തവരെ പ്രചരിപ്പിച്ചു. ഇതുള്‍പ്പെടെയുള്ള നീക്കങ്ങളുടെ ഫലത്തിനായി കാത്തിരിക്കയാണിവര്‍. വി.കെ.സി തയ്യാറായില്ലെങ്കില്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ കൊണ്ടുവരാനും ശ്രമമുണ്ട്. ഇദ്ദേഹമായാലും അഞ്ചുവര്‍ഷത്തിനു ശേഷം മണ്ഡലം തങ്ങളിലേക്കെത്തുമെന്നാണ് വ്യവസായഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ മുസാഫറിനു പിന്തുണനല്കുന്ന വിഭാഗം ചരടുവലികള്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. വി.എസ്. പക്ഷക്കാരനായ മുസാഫറിനെ പിന്തുണയ്ക്കാന്‍ പിണറായി പക്ഷക്കാര്‍ വരെ രംഗത്തിറങ്ങിയിട്ടുണ്ട്.
പാലക്കാട് മുന്‍മന്ത്രി എ.കെ. ബാലന്റെ പേര് ജില്ലാകമ്മിറ്റി നിര്‍ദേശിച്ചിരുന്നെങ്കിലും രണ്ടുതവണ മത്സരിച്ചതിനാല്‍ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നു പറഞ്ഞ് അദ്ദേഹം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പേരൊഴിവാക്കിയാണ് ജില്ലാ കമ്മിറ്റി പട്ടിക തയ്യാറാക്കി സമര്‍പ്പിച്ചത്. പക്ഷേ ബാലനെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിനു നേരെ വിപരീതമായാണ് ബേപ്പൂരിലെ കാര്യങ്ങള്‍ നടന്നത്. മുന്‍മന്ത്രി എളമരം കരീം ഉള്‍പ്പെട്ട യോഗത്തില്‍ അദ്ദേഹത്തിന്റെ തന്നെ പേര് മാത്രം മേല്‍ഘടകത്തിലേക്കു സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാനകമ്മിറ്റി അദ്ദേഹത്തിനു സീറ്റ് അനുവദിച്ചില്ല. ഇതിനിടെ ബേപ്പൂരില്‍ മത്സരിപ്പിച്ച് വ്യവസായ മന്ത്രിയാകണമെന്ന മോഹവുമായി കണ്ണൂരില്‍ നിന്നുള്ള പ്രമുഖനേതാവും രംഗത്തുവന്നിട്ടുണ്ട്.