പരവൂർ: സ്കൂട്ടറിൽവന്ന നിയമവിദ്യാർഥിനിയെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയും രക്ഷിക്കാനെത്തിയ പിതാവിനെ മർദിച്ച് ഓടയിൽ വീഴ്ത്തുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു. പരവൂർ കുറുമണ്ടൽ തിരുവോണം വീട്ടിൽ അഭിഭാഷകനായ എൻ.ശ്രീധരൻ നായർക്കും മകൾ അഞ്ജുവിനും നേരേയാണ് ആക്രമണമുണ്ടായത്.
അഞ്ജു സ്കൂട്ടറിൽ വരുന്നതിനിടയിൽ ബൈക്ക് ഇടിച്ചു സ്കൂട്ടർ വീഴ്ത്തുകയായിരുന്നു. മകളുടെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയതായിരുന്നു ശ്രീധരൻനായർ. ഇതിനിടയിൽ ഓടിയെത്തിയ മകനെയും വഴിയാത്രക്കാരേയും സംഘം മർദിച്ചു. തുടർന്ന് ബൈക്കിലെത്തിയ യുവാക്കൾ രക്ഷപെടുകയായിരുന്നു. ഇവർ പ്രദേശത്തുതന്നെയുള്ളവരാണ്.
ഇരുവരും മദ്യലഹരിയിലായിരുന്നു. ഗൾഫിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ബൈക്കിലെത്തിയവരെന്നും പോലീസ് പറഞ്ഞു. പരവൂർ സിഐക്കാണ് അന്വേഷണ ചുമതല. പ്രതികൾ ഗൾഫിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് എയർപോർട്ട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതെന്ന് ചാത്തന്നൂർ എസിപി ജവഹർ ജനാർദ് പറഞ്ഞു.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരൻനായരെ തിരുവന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ ഇതുവരേയും പിടികൂടാത്തതിൽ പരവൂർ പോലീസിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.