ആലുവ: കോഴിക്കോട്ടുകാരൻ മുഹമ്മദ് ഷെരീഷിന്റെ പ്രധാന പണി ബൈക്കിൽ കറക്കമാണ്.
തക്കം കിട്ടുന്ന മുറക്ക് തനിച്ച് പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നു കളയും. ആലുവ വെസ്റ്റ്, ബിനാനിപുരം സ്റ്റേഷൻ പരിധിയിൽ മാല പൊട്ടിക്കൽ പതിവായതോടെ പോലീസ് വലവിരിച്ചതോടെ ഷെരീഷ് കുടുങ്ങുകയായിരുന്നു.
അറസ്റ്റിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ 19നാണ്.പാനായിക്കുളം കാരിപ്പുഴയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ത്രീയുടെ 27 ഗ്രാം വരുന്ന മാല കവർന്ന കേസിൽ ബിനാനിപുരം പോലീസ് കോഴിക്കോട് തണ്ടോപാറ കുനിയിൽ വീട്ടിൽ മുഹമ്മദ് ഷെരീഷി(26)നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ രാവിലെ കൊടുവഴങ്ങ മാരിയിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്.
സമാനമായ സംഭവം ചൊവ്വാഴ്ച്ച മനയ്ക്കപ്പടി കാരുചിറയിലുമുണ്ടായി. ബാങ്കിൽ പോയി മടങ്ങവേ ഇവിടെ വച്ച് മറ്റൊരു സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം നടന്നിരുന്നു.
പിടിവലിയിൽ മാലയുടെ ചെറിയ ഭാഗം മാത്രമാണ് നഷ്ടപ്പെട്ടത്. ആലുവ വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുന്നതിനിടയിലാണ് രണ്ട് കേസിലും ഒരേ പ്രതി തന്നെയാണെന്ന് തെളിഞ്ഞത്.
പ്രതിയെ കോടതി റിമാൻഡു ചെയ്തു. കാരുചിറയിലെ കേസിന്റെ തെളിവെടുപ്പിനായി ഇയാളെ ആലുവ വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങും.