ബ്ലാസ്‌റ്റേഴ്‌സ് റീ ലോഡഡ്; ചെന്നൈയിനെ മൂന്നടിയില്‍ വീഴ്ത്തി

vineeth_121116

കൊച്ചി: ഒന്നടിച്ചു വേദനിപ്പിച്ച ചെന്നൈയിനെ മൂന്നെണ്ണം തിരിച്ചടിച്ച് കേരളത്തിന്റെ കൊമ്പന്‍മാര്‍ മുട്ടുകുത്തിച്ചു. സി.കെ വിനീതിന്റെ ഇരട്ട ഗോള്‍ മികവിലാണ് ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായക ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായ ശേഷം രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ വലയില്‍ മൂന്നു ഗോള്‍ നിക്ഷേപിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം പിടിച്ചെടുത്തത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഹോം മത്സരങ്ങളില്‍ മെല്ലെത്തുടങ്ങുക എന്ന പതിവ് ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ് ആവര്‍ത്തിച്ചപ്പോള്‍ ചെന്നൈയിന്‍ ആക്രമണത്തോടെയാണ് കളി ചൂടുപിടിച്ചത്. ആദ്യ മിനിറ്റുകളില്‍ തന്നെ ചെന്നൈന്‍ ഗോളിനു അടുത്തെത്തുകയും ചെയ്തു. 22–ാം മിനിറ്റില്‍ ചെന്നൈയിന്‍ ആദ്യ വെടിപൊട്ടിച്ചു. ചെന്നൈയില്‍ ക്യാപ്റ്റന്‍ ബെര്‍ണാഡ് മെന്‍ഡിയാണ് ഗാലറികളില്‍ ആര്‍ത്തലച്ച മഞ്ഞപ്പടയുടെ നെഞ്ചില്‍ തീവാരിയിട്ട് കേരളത്തിന്റെ പോസ്റ്റില്‍ പന്തെത്തിച്ചത്. റാഫേല്‍ അഗസ്‌റ്റോയില്‍നിന്നും പന്ത് സ്വീകരിക്കുമ്പോള്‍ മധ്യവരയ്ക്ക് സമീപത്തായിരുന്നു ചെന്നൈയിന്‍ ക്യാപ്റ്റന്‍. മെന്‍ഡി മുന്നോട്ടുകയറിവരുമ്പോള്‍ പ്രതിരോധിക്കാതെ പിന്നോട്ടിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തരായ ഡിഫണ്ടര്‍മാരുടെ അമിത ആത്മവിശ്വാസം വിനയായി. ബോക്‌സിലേക്ക് പന്തുമായി നൃത്തംവച്ചെത്തിയ മെന്‍ഡി വലതുകാലിന് ഷോട്ടെടുത്തു. മെന്‍ഡിയുടെ ഷോട്ട് തടുക്കാന്‍ കാലുവച്ച ജിങ്കാന്റെ കാലില്‍ തട്ടി ഉയര്‍ന്ന പന്ത് ഗോളി ഗ്രഹാം സ്റ്റാക്കിനെ കാഴ്ചക്കാരനാക്കി വലകുലുക്കി. ഗോള്‍ വീണെങ്കിലും ചെന്നൈയിന്‍ ആക്രമിച്ചുകൊണ്ടിരുന്നു. വിനീതിലൂടെ കേരളം ചില മുന്നോറ്റം നടത്തിയെങ്കിലും ഫലം കണ്ടില്ല. 29–ാം മിനിറ്റിലും 44 –ാം മിനിറ്റിലും ചെന്നൈയിന് സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ഡുഡു രണ്ടവസരവും തുലച്ചു.

ആദ്യ പകുതിയില്‍ ഒരു ഗോള്‍ കടവുമായി വിശ്രമത്തിനു പിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെയാണ് തിരിച്ചെത്തിയത്. തുടക്കം മുതല്‍ ചെന്നൈന്‍ ബോക്‌സില്‍ റെയ്ഡ് നടത്തി. ഇതിനു 67 –ാം മിനിറ്റില്‍ ഫലം കാണുകയും ചെയ്തു. അന്റോണിയോ ജര്‍മന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വലതു പാര്‍ശ്വത്തിലൂടെ ബോക്‌സിലേക്ക് കയറിയ ജര്‍മന്‍ നല്‍കിയ ബാക് പാസ് ദിദിയര്‍ ബോറിസ് കാഡിയോ ചെന്നൈയിന്റെ പോസ്റ്റിലേക്ക് തട്ടിയിട്ടു. പന്ത് ഗോള്‍വര കടന്നതും ഗാലറികളില്‍ ആഹ്ലാദത്തിന്റെ വന്‍ സ്‌ഫോടനം. മഞ്ഞക്കടല്‍ ആര്‍ത്തിരമ്പി.

സമനില എത്തിയതോടെ കേരളം വീണ്ടും ആക്രമണം ശക്തമാക്കി. ഇത്തവണയും വിനീതിനായിരുന്നു വിജയ ഗോള്‍ നേടാനുള്ള നിയോഗം. മധ്യനിരയില്‍നിന്നും പന്തുമായി മുന്നോട്ടുകയറിയ ഹോസു ബോക്‌സിലേക്ക് ജര്‍മനെ ലക്ഷ്യംവച്ച് പന്ത് ഉയര്‍ത്തി നല്‍കി. ജര്‍മനെയും കടന്നുപോയ പന്ത് ഗോളി കെര്‍ ഉയര്‍ന്ന് ചാടി പിടിച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൈയില്‍നിന്നും വഴുതിയ പന്ത് വിനീതിന്റെ മുന്നില്‍. ഉയര്‍ന്നു ചാടി അതിമനോഹരമായ ഒരു ഷോട്ടിലൂടെ വിനീത് ചെന്നൈയിന്‍ വലകുലുക്കി. വീണ്ടും ഗോലറികള്‍ പൊട്ടിത്തെറിച്ചു. കളി തീരാന്‍ അഞ്ചു മിനറ്റ് ബാക്കി നില്‍ക്കെയായിരുന്നു ഗോള്‍.

സമനില പിടിക്കാന്‍ ചെന്നൈയിന്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് ഇരച്ചുകയറിയതോടെയാണ് അടുത്ത പ്രഹരം. അന്റോണിയോ ജര്‍മന്‍ മധ്യനിരയില്‍ നിന്ന് നീട്ടിനല്‍കിയ പന്ത് വിനീത് ഓടിപ്പിടിച്ചു. കൂടെ ഓടിയ ചെന്നൈയില്‍ പ്രതിരോധ താരത്തെ പിന്നിലാക്കിയ വിനീത് മുന്നോട്ടു കയറിവന്ന ഗോളിയെ കബിളിപ്പിച്ച് പോസ്റ്റിന്റെ വലതു മൂലയിലേക്ക് നിറയൊഴിച്ചു. ബോക്‌സിനു തൊട്ടുപുറത്തുനിന്നാണ് വിനീത് ഷോട്ട് ഉതിര്‍ത്തത്. പന്ത് ഗോളിലേക്ക് ഉരുണ്ട് നീങ്ങുന്നതിനൊപ്പം ഗാലറികള്‍ മഞ്ഞയലയായി. തകര്‍പ്പന്‍ ജയത്തോടെ ആദ്യ നാലിലെത്തുകയെന്ന ലക്ഷ്യം ബ്ലാസ്‌റ്റേഴ്‌സ് നേടി.

Related posts