ബ്ലീച്ചിംഗ് പ്രതിഭാസം: പവിഴ ശൃംഖലകള്‍ ദ്രവിക്കുന്നു; തായ്‌ലന്‍ഡ് സര്‍ക്കാര്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു; ഇന്ന് അന്താരാഷ്ട്ര സമുദ്ര ദിനം

pavizhamസെബി മാളിയേക്കല്‍

തൃശൂര്‍: ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ പവിഴശൃംഖലകള്‍ക്കിടയില്‍ വീണ്ടും ബ്ലീച്ചിംഗ് പ്രതിഭാസം. സമുദ്ര താപനിലയില്‍ വര്‍ധനവുണ്ടാകുമ്പോള്‍ പവിഴപ്പുറ്റുകളില്‍നിന്നും അവയുടെ സ്വാഭാവികമായ നിറത്തിനും നിലനില്പിനും കാരണമാകുന്ന സുഡാന്‍തലെ എന്ന ആല്‍ഗെ നഷ്ടമാവുകയും അവയ്ക്കു വെള്ളനിറം കൈവരികയും ചെയ്യുന്നതിനെയാണ് ബ്ലീച്ചിംഗ് അഥവാ ദ്രവീകരണം എന്നു പറയുന്നത്. ലക്ഷദ്വീപിലും ആന്‍ഡമാന്‍ – നിക്കോബാര്‍ ദ്വീപുകളിലും ഗള്‍ഫ് ഓഫ് മാന്നാറിലുമാണ് കഴിഞ്ഞ ഒന്നരമാസത്തിനിടയില്‍ ബ്ലീച്ചിംഗ് സംഭവിച്ചിരിക്കുന്നത്.

ലക്ഷദ്വീപിലെ പവിഴശൃംഖലകള്‍ക്കിടയില്‍ വ്യാപകമായ ബ്ലീച്ചിംഗാണ് സംഭവിച്ചിരിക്കുന്നത്. ആന്‍ഡമാന്‍ ദ്വീപുകളിലും ഗള്‍ഫ് ഓഫ് മന്നാറിലും 2010ല്‍ സംഭവിച്ചപോലെയുള്ള രൂക്ഷമായ ബ്ലീച്ചിംഗ് ഇത്തവണ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് പകുതിയോടുകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ ഫലമായി സമുദ്രതാപനിലയില്‍ പെട്ടെന്നുണ്ടായ കുറവാണു വ്യാപകമായ ബ്ലീച്ചിംഗില്‍നിന്നും ഈ രണ്ടു പവിഴശൃംഖലകളെയും രക്ഷിച്ചത്. എന്നാല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഒഴികെയുള്ള, ആന്‍ഡമാന്‍ കടലില്‍ ഉള്‍പ്പെട്ട മറ്റു പ്രധാനപ്പെട്ട പവിഴശൃംഖലകൡലല്ലാം ഇത്തവണ ശക്തിയേറിയതും വ്യാപകവുമായ ബ്ലീച്ചിംഗാണ് സംഭവിച്ചത്.

ഏപ്രില്‍-മേയ് മാസങ്ങളില്‍ ആന്‍ഡമാന്‍ കടലിലെ താപനിലയില്‍ സംഭവിച്ച അസാധാരണമായ വര്‍ധനവാണ് ബ്ലീച്ചിംഗിനു പിന്നില്‍. ആന്‍ഡമാന്‍ കടലിന്റെ കിഴക്കന്‍ തീരങ്ങളില്‍ സ്ഥിതിചെയ്യുന്നതും തായ്‌ലന്‍ഡിന്റെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുമായ പവിഴശൃംഖലകള്‍ക്കിടയില്‍ 40 മുതല്‍ 80 ശതമാനം വരെ ബ്ലീച്ചിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി ബ്ലീച്ചിംഗ് ശക്തമായി സംഭവിച്ചിട്ടുള്ള പത്ത് പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചുപൂട്ടുക എന്ന ധീരമായ തീരുമാനമാണ് തായ്‌ലന്‍ഡ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. വിനോദസഞ്ചാരം ഏറ്റവും പ്രധാനപ്പെട്ട വരുമാനസ്രോതസായ തായ്‌ലന്‍ഡിന്റെ തീരുമാനം ലോകരാജ്യങ്ങള്‍ക്കുതന്നെ മാതൃകയാവുകയാണ്.

2015ല്‍ പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട ശക്തിയേറിയ “എല്‍ നിനോ’ പ്രതിഭാസത്തിന്റെ പ്രതിഫലനത്തിന്റെ ഭാഗമായി മേയ് മാസത്തോടുകൂടി ലക്ഷദ്വീപിലെയും ആന്‍ഡമാന്‍ കടലിലെയും പവിഴശൃംഖലകള്‍ക്കിടയില്‍ ബ്ലീച്ചിംഗ് പ്രതിഭാസത്തിനും തുടര്‍ന്ന് അവയുടെ നാശത്തിനും ഉള്ള സാധ്യതയെക്കുറിച്ച് കഴിഞ്ഞ ഭൗമദിനമായ ഏപ്രില്‍ 22ന് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃശൂര്‍ കൂനംമൂച്ചി സ്വദേശി ലിക്‌സ് ജോണ്‍ കെ. (കുസാറ്റ്), ചാലക്കുടി സ്വദേശി ഗ്രിന്‍സന്‍ ജോര്‍ജ് (സിഎംഎഫ്ആര്‍ഐ, കൊച്ചി), ചെന്നൈ സ്വദേശി വെങ്കിടേശന്‍ (എന്‍ഐഒടി) എന്നീ ഗവേഷകരുടെ ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തില്‍ സംഭവിക്കുന്ന ശക്തിയേറിയ “എല്‍ നീനോ’ പ്രതിഭാസങ്ങള്‍ കടലിലെ താപനിലയില്‍ കാര്യമായ വര്‍ധനവിനും തല്‍ഫലമായി പവിഴശൃംഖലകള്‍ക്കിടയില്‍ വ്യാപകമായി ബ്ലീച്ചിംഗിനും കാരണമാകുമെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

എല്‍ നീനോയും ഇന്ത്യന്‍ പവിഴശൃംഖലകള്‍ക്കിടയിലെ ബ്ലീച്ചിംഗും തമ്മിലുള്ള ബന്ധം ഇതുവരെ അവ്യക്തമായിരുന്നു. എല്‍ നീനോ മൂലം പസഫിക് സമുദ്രം ഏറ്റവും കൂടുതല്‍ ചൂടുപിടിക്കുന്നതു ഡിസംബര്‍ മാസത്തിലാണെങ്കിലും, ഇതേ പ്രതിഭാസം മൂലം ഇന്ത്യന്‍ സമുദ്രം ചൂടുപിടിക്കുന്നതു നാലോ അഞ്ചോ മാസങ്ങള്‍ക്കുശേഷം മാത്രമാണ്. ഇന്ത്യന്‍ സമുദ്ര താപനില ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ തന്നെ “എല്‍ നീനോ’ യുടെ പ്രതിഫലനത്തിന്റെ ഭാഗമായുള്ള താപനില വര്‍ധനവു കൂടിയുണ്ടാകുമ്പോള്‍, സമുദ്രതാപനില അസാധാരണമായി വര്‍ധിക്കുകയും അതു പവിഴശൃംഖലകളില്‍ ബ്ലീച്ചിംഗിനു കാരണമാവുകയുമാണ് ചെയ്യുന്നത്.

Related posts