ഭക്ഷണം തേടി ശലഭങ്ങള്‍ കാടുകയറുന്നു

TCR-PARAVAതൃശൂര്‍: ഭക്ഷണവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തേടി മനുഷ്യന്‍മാത്രമല്ല ജീവികളും പലായനം ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം തേടി പീച്ചിഡാം പരിസരത്തെ ശലഭങ്ങളും  കാടുകയറുന്നതായി പഠനറിപ്പോര്‍ട്ട്. തകരമുത്തി, വരയന്‍ വാള്‍വാലന്‍, നാരകശലഭം, നാരകക്കാളി, അരളിശലഭം, നീലക്കുടുക്ക എന്നീ ഇനങ്ങളില്‍പ്പെട്ട ചിത്രശലഭങ്ങളാണ് ഒരു പ്രത്യേക ദിശയിലേക്ക് കൂട്ടമായി സഞ്ചരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

പീച്ചിഡാം പരിസരത്തുനിന്ന് കണിക്കൊന്ന, ആത്തവര്‍ഗങ്ങള്‍, പാണല്‍ എന്നിവയുടെ സാന്നിധ്യമുള്ള കൂടുതല്‍ അനുകൂല ആവാസവ്യവസ്ഥയുള്ളിടത്തേക്കാണ് ചിത്രശലഭങ്ങളുടെ സഞ്ചാരം. ഭക്ഷണമടക്കമുള്ള അനുകൂല സാഹചര്യങ്ങളുടെ അപരാപ്ത്യത മൂലമാണ് ഇങ്ങനെ കിലോമീറ്ററുകള്‍ താണ്ടാന്‍ ശലഭങ്ങളെ പ്രേരിപ്പിക്കുന്നതെന്ന നിഗമനത്തില്‍ ഗവേഷകരെത്തുന്നതും ഇതിനാലാണ്.

ഇതിനു പുറകില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. സെന്റ് തോമസ് കോളജ് സുവോളജി വിഭാഗത്തില്‍ റിസര്‍ച്ച് ആന്‍ഡ് പോസ്റ്റ് ഗ്രാജുവേറ്റ് വിഭാഗം ഡോ. മേരി ഇട്ടിയച്ചന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ചിത്രശലഭ നിരീക്ഷകന്‍ സാന്‍ഡക്‌സ് വര്‍ഗീസും സംഘത്തിലുണ്ടായിരുന്നു.

Related posts