ഭിന്നലിംഗക്കാര്‍ക്കു കൊച്ചി മെട്രോയില്‍ ജോലി നല്‍കും

l-metroകൊച്ചി: ഭിന്നലിംഗത്തില്‍പെട്ടവര്‍ക്കു കൊച്ചി മെട്രോയില്‍ ജോലി നല്‍കുന്നതിനുള്ള തീരുമാനവുമായി കൊച്ചി മെട്രോ അധികൃതര്‍. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശുമായി നടത്തിയ ചര്‍ച്ചയില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) എംഡി ഏലിയാസ് ജോര്‍ജാണ് ഇതു സംബന്ധിച്ച ഉറപ്പു നല്‍കിയത്.

കൊച്ചി മെട്രോയുടെ ഓപ്പറേഷന്‍, മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയെ പങ്കെടുപ്പിക്കുന്നുണ്ട്. കുടുംബശ്രീയെ ഏല്‍പ്പിക്കുന്ന ജോലികളില്‍ ഭിന്നലിംഗത്തില്‍പെട്ടവരെ കൂടി ഉള്‍പ്പെടുത്തുന്നതിനാണ് കെഎംആര്‍എല്‍ തീരുമാനിച്ചിരിക്കുന്നത്. കൊച്ചി നഗരത്തിലെ ഭിന്നലിംഗക്കാരുടെ തൊഴില്‍ ലഭ്യതയുമായി ബന്ധപ്പെട്ടു നേരിടേണ്ടിവരുന്ന വലിയ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

ഹൗസ് കീപ്പിംഗ്, ഉപഭോക്തൃസേവനം, തിരക്ക് നിയന്ത്രണം തുടങ്ങിയ ജോലികളാണ് കെഎംആര്‍എല്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമ ധാരണ ഉണ്ടാക്കുന്നതിനായി അടുത്ത ആഴ്ച യോഗം ചേരാനിരിക്കെയാണ് ഭിന്നലിംഗത്തില്‍പ്പെട്ടവരെ കൂടി ഈ ജോലികളില്‍ പങ്കാളികളാക്കുന്നതിനുള്ള തീരുമാനം. പരീക്ഷണം എന്ന നിലയിലാണ് ഈ തീരുമാനം. ഇത് വിജയിച്ചാല്‍ വാട്ടര്‍ മെട്രോ അടക്കമുള്ളവയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

ഇതു സംബന്ധിച്ച വ്യക്തമായ രൂപരേഖ തയാറാക്കി നല്‍കുന്നതിനു കൊച്ചി സിറ്റി പോലീസിനോടു കെഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഭിന്നലിംഗത്തില്‍പെട്ടവരുടെ സംഘടനാ ഭാരവാഹികളുമായി ചര്‍ച്ചകള്‍ പോലീസ് നടത്തും. അതിനുശേഷമായിരിക്കും വിശദമായ റിപ്പോര്‍ട്ട് തയാറാക്കുക. റിപ്പോര്‍ട്ട് തയാറാക്കാന്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ ആമോസ് മാമ്മനെ സിറ്റി പോലീസ് കമ്മീഷണര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭിന്നലിംഗത്തില്‍ പെട്ടവര്‍ക്ക് ഓരോരുത്തരുടേയും യോഗ്യത അനുസരിച്ചുള്ള ജോലികളാവും നല്‍കുക. ഏതൊക്കെ ജോലികളില്‍ അവരെ നിയോഗിക്കാമെന്നതു പോലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനിക്കും. ഭിന്നലിംഗക്കാര്‍ക്ക് നൈപുണി പരിശീലനം പോലീസിന്റെ നേതൃത്വത്തില്‍ നടത്തും. ഭിന്നലിംഗക്കാരെ സംബന്ധിച്ച വിശദാംശങ്ങള്‍ തയാറാക്കി കുടുംബശ്രിയെ ഏല്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നു കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.

Related posts