ഭൂമി തട്ടിയെടുത്തതായി പരാതി; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം അന്തിയുറങ്ങുന്നത് കടത്തിണ്ണയില്‍

KKD-THATTIADUTHUപൊന്നാനി : അന്യായമായി ഭൂമി തട്ടിയെടുത്തതിനെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട സ്ത്രീയും കുടുംബവും അന്തിയുറങ്ങുന്നത് പീടികത്തിണ്ണയില്‍. വെളിയംകോട് കിണറിന് സമീപം താമസിക്കുന്ന ചൂണ്ടക്കയില്‍ ഹാജറു ആണ്  താന്‍ വാങ്ങിയ അഞ്ച് സെന്റ് ഭൂമി മറ്റൊരാള്‍ തട്ടിയെടുത്തതായി പോലീ സില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഈ കുടുംബം മറ്റുള്ളവരുടെ സഹായം കൊണ്ടാണ് 2015 ല്‍ കിണര്‍ തെക്കേലയില്‍ പാടത്തുള്ള അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്. ഏഴു ലക്ഷം തുകയില്‍ നാലു ലക്ഷം സ്ഥലയുടമക്ക് നല്‍കുകയും ചെയ്തു.

ബാക്കി തുക ആറു മാസത്തിനകം നല്‍കാമെന്നായിരുന്നു കരാര്‍. ഇവര്‍ക്ക് താമസിക്കാന്‍ അന്ന് മറ്റൊരിടമില്ലാത്തതിനാല്‍ ആസ്ഥലത്ത് തന്നെ ഉടമയുടെ അനുമതിയോടെ വീടും വച്ചു. പറഞ്ഞ കാലാവധിക്ക് മുഴുവന്‍ തുകയും ഇവര്‍ക്ക് നല്‍കാന്‍ കഴിയാതെ വന്നതോടെ സ്ഥല ഉടമ ഇവരെ ഭീഷണിപ്പെടുത്തുകയും ഇവര്‍ പണിത വീട് പൊളിക്കുകയും ചെയ്തുവെന്നാണ് പരാതി.  തുടര്‍ന്ന് അന്നത്തെ പൊന്നാനി സിഐയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പ്രകാരം നിശ്ചിത സ്ഥലം വിറ്റ് സ്ത്രീക്ക് ബാക്കി തുക നല്‍കാമെന്നായിരുന്നു കരാര്‍.

എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഭൂഉടമ ഇവര്‍ നല്‍കിയ തുക തിരിച്ചു നല്‍കിയിട്ടില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. ഇപ്പോള്‍ താമസിക്കാന്‍ വീടോ സ്ഥലമോ ഇല്ലാത്ത ഹാജറു രാത്രിയായാല്‍ അന്തിയുറങ്ങാന്‍ എത്തുന്നത് വെളിയംകോടുള്ള ഏതെങ്കിലും കടത്തിണ്ണയിലാണ്. മകനും ഭാര്യയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. സംഭവത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

Related posts