മനോഹര്‍ ഐസിസി സ്വതന്ത്ര ചെയര്‍മാന്‍

SP-MANOHARദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രഥമ സ്വതന്ത്ര ചെയര്‍മാനായി ശശാങ്ക് മനോഹര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് മനോഹറിനെ ഐകകണ്‌ഠേന തെരഞ്ഞെടുത്തതായി ഐസിസി പത്രക്കുറിപ്പില്‍ അറിയിച്ചത്. നിലവില്‍ ഐസിസി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നെങ്കിലും ബിസിസിഐയുടെ പ്രതിനിധിയായിട്ടായിരുന്നു അത്. ഏപ്രിലില്‍ ഐസിസി ഭരണഘടന പരിഷ്കരിച്ചിരുന്നു. ചെയര്‍മാനായെത്തുന്ന വ്യക്തി മറ്റൊരു ബോര്‍ഡിലും ഒരു സ്ഥാനവു വഹിക്കാന്‍ പാടില്ലെന്നതായിരുന്നു അന്നെടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന്.

ജൂണിലായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും എതിര്‍സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കാതെ മനോഹറിനെ ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു. മനോഹറിന്റെ രണ്ടാംവരവില്‍ ലോകക്രിക്കറ്റില്‍ വലിയ മാറ്റങ്ങളുണ്ടായേക്കും. ഐസിസിയുടെ വരുമാനത്തിലും ഭരണത്തിലും ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ പങ്ക് ലഭിക്കുന്ന തരത്തില്‍ എന്‍. ശ്രീനിവാസന്റെ കാലത്ത് ഭരണഘടന മാറ്റിയിരുന്നു.

ഏപ്രിലില്‍ നടന്ന വാര്‍ഷികപൊതുയോഗത്തില്‍ ബിഗ് ത്രീ ബോര്‍ഡുകളുടെ ആധിപത്യത്തിനെതിരേ മനോഹര്‍ നിലപാടെടുത്തിരുന്നു. ഈ മൂന്നു രാജ്യങ്ങള്‍ക്കും മനോഹറിന്റെ നിലപാടിനെതിരേ അതൃപ്തിയുണ്ട് താനും. പ്രത്യേകിച്ച് ബിസിസിഐക്ക്. വരുമാനത്തില്‍ കോടികളുടെ നഷ്ടമുണ്ടാകുന്ന തീരുമാനം എടുക്കുംമുമ്പ് തങ്ങളോട് കൂടിയാലോചിക്കാന്‍പ്പോലും തായാറായില്ലെന്നാണ് ബിസിസിഐ ഭാരവാഹികളുടെ പരാതി. എന്നാല്‍ മറ്റു ബോര്‍ഡുകളുടെയും അസോസിയേറ്റ് രാജ്യങ്ങളുടെയും പിന്തുണ മനോഹറിനുണ്ട്. ഐസിസിയില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പിക്കുമെന്ന മനോഹറിന്റെ പ്രസ്താവന ക്രിക്കറ്റ് ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Related posts