മഴയിലും കാറ്റിലും ഉലയുന്ന നഗരം! തലസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല; കളക്ടറും സംഘവും അത്ഭുതകരമായി രക്ഷപ്പെട്ടു

TVM-Mazhaതിരുവനന്തപുരം: തലസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. വീടുകള്‍ തകരുകയും പലസ്ഥലങ്ങളിലും  മരങ്ങള്‍ ഒടിഞ്ഞ് വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെടുകയും ചെയ്തു. ഇന്നലെ ട്രെയിനിനു മുകളില്‍ മരം ഒടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ശക്തമായ കാറ്റില്‍ വലിയതുറ ഭാഗത്ത് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു തലസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്. ശക്തമായ കാറ്റില്‍ പോത്തന്‍കോട് നിന്നും നഗരത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്ന 11 കെവി ലെയിന്‍ മരം വീണ് തകര്‍ന്നു. ഇതോടെ നഗരത്തിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതിനു പുറമേ  കളക്‌ട്രേറ്റിന് മുന്നിലും കൈമനത്തും ഈഞ്ചയ്ക്കലിലും ശാസ്തമംഗലത്തും എകെജി സെന്ററിനു സമീപത്തും മരം ഒടിഞ്ഞു വീണ് ഗതാഗതവും വൈദ്യുതിബന്ധവും തടസപ്പെട്ടു.

കലക്‌ട്രേറ്റിന് മുന്നില്‍ മരം ഒടിഞ്ഞ് വീണ് കാല്‍നടയാത്രക്കാരന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശാസ്തമംഗലത്ത് വലിയ തണല്‍മരം വൈദ്യുതി പോസ്റ്റിന് മുകളിലൂടെയാണ് റോഡിലേക്ക് പതിച്ചത്. വാഹനങ്ങളൊന്നും ഈ സമയത്ത് റോഡിലില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി ഒരു മണിക്കൂറിനകം ഗതാഗതം പുനഃസ്ഥാപിക്കാനായി. പാല്‍ക്കുളങ്ങര ദേവീക്ഷേത്രത്തിന് സമീപവും മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. എകെജി സെന്ററിനു സമീപം പൊട്ടിയ വൈദ്യുതി ലെയിന്‍ വളരെ നേരം നടപ്പാതയില്‍ക്കിടന്നത് പരിഭ്രാന്തി പരത്തി.

പിന്നീട് കെഎസ്ഇബി അധികൃതരെത്തി വൈദ്യുതബന്ധം വിച്ഛേദിച്ച്  പൊട്ടിയ ലെയിന്‍ നീക്കം ചെയ്തു. നേമം, ശ്രീകാര്യം, പേയാട് എന്നിവടങ്ങളിലും മരം വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാത്രി പത്തോടെയാണ്  വൈദ്യുതിബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കാനായത്. ഇന്നലെ വൈകുന്നേരം നേമത്തു തിരുവനന്തപുരം ചെന്നൈ എഗ്മോര്‍ അനന്തപുരി എക്‌സ്പ്രസ് ട്രെയിന് മുകളില്‍ മരം ഒടിഞ്ഞു വീണതോടെയാണ് ഈ വഴിക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.

ഇന്നു രാവിലെയും  തലസ്ഥാന ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പെരിങ്ങമ്മല, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വര്‍ക്കല തുടങ്ങി സ്ഥലങ്ങളിലെല്ലാം ഇന്നലെ സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചു.

കളക്ടറും സംഘവും അത്ഭുതകരമായി രക്ഷപ്പെട്ടു

പേരൂര്‍ക്കട: സിവില്‍സ്റ്റേഷന്‍ കവാടത്തില്‍ നിന്ന മരം ശക്തമായ കാറ്റില്‍ മറിഞ്ഞുവീണു.കളക്ടര്‍ ബിജുപ്രഭാകറും സംഘവും സഞ്ചരിച്ച വാഹനം കടന്നു പോയ ഉടനെയാണ് വന്‍ ശബ്ദത്തില്‍ മരം വീണത്.   വൈദ്യുതപോസ്റ്റും കാത്തിരിപ്പു കേന്ദ്രത്തിന്റെ മേല്‍ക്കൂരയും തകര്‍ത്ത മരം റോഡിലേക്കാണ് വീണത്.ഇതേ തുടര്‍ന്ന് കുടപ്പനക്കുന്ന് മണ്ണന്തല റോഡില്‍ അല്‍പ്പസമയം ഗതാഗതം മുടങ്ങി.

കളക്ടറേറ്റിലേക്ക് പ്രവേശിക്കാനാകാതെ ബസുകളും മറ്റു വാഹനങ്ങളും വഴിയില്‍ കിടന്നതോടെ ഗതാഗതം താറുമാറായി.   വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ ഒരു മീറ്റിംഗില്‍ പങ്കെടുക്കാനായാണ് കളക്ടര്‍ സിവില്‍സ്റ്റേഷനിലെത്തിയത്.   ഗണ്‍മാന്‍ രതീഷും ഡ്രൈവര്‍ ശ്രീലാലും ഒപ്പം ഉണ്ടായിരുന്നു.അല്‍പ്പം വൈകിയായിരുന്നു കളക്ടറുടെ വാഹനം എത്തിയിരുന്നതെങ്കില്‍ മരം വീണ് വന്‍ അപകടമുണ്ടായേനെ.

Related posts