മാഗ്നസ് കാള്‍സന്റെ എതിരാളി ആര്?

sp-chessടി.കെ. ജോസഫ് പ്രവിത്താനം

ലോക ചെസ് ഫെഡറേഷന്‍ (ഫിഡെ) നടത്തുന്ന കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിന് ഇന്നു മോസ്‌കോയില്‍ തുടക്കം. നാളെ മത്സരങ്ങള്‍ ആരംഭിക്കും. ഇതില്‍ വിജയിക്കുന്നയാള്‍ക്കാണ് അടുത്ത നവംബര്‍ 11 മുതല്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ നേരിടാനുള്ള അര്‍ഹത.

കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നത് വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമാണ്. 2014ല്‍ കഴിഞ്ഞ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ തോറ്റയാള്‍ – വിശ്വനാഥന്‍ ആനന്ദ്. 2015 ഫിഡേഗ്രാന്‍ഡ്പ്രീയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍- ഹികാരുനകാമുറ, ഫബിയാനോ കരുവന., 2015 ലോകകപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ – സെര്‍ജി കജ്കിന്‍, പീറ്റര്‍ സ്വിഡ്‌ലര്‍, 2015ലെ ആവറേജ് റേറ്റിംഗില്‍ മുന്നിട്ടുനില്‍ക്കുന്ന രണ്ടു പേര്‍ – വെസെലിന്‍ ടോപലോവ്, അനീഷ് ഗിരി., ഭാരവാഹികളുടെ നോമിനിയായി ഒരാള്‍ – ലെവണ്‍ അരോണിയന്‍ എന്നിവരാണ് കാന്‍ഡിഡേറ്റ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.

വിശ്വനാഥന്‍ ആനന്ദ്

ഇന്ത്യയിലെ ആദ്യ ഗ്രാന്‍ഡ് മാസ്റ്റര്‍. 46 വയസ്. അഞ്ചു തവണ ലോക ചാമ്പ്യന്‍. ഏറ്റവും കൂടിയ റേറ്റിംഗ്. 2011 മാര്‍ച്ചിലെ 2817. ഇപ്പോഴത്തെ റേറ്റിംഗ് 2762.

ഹികാരു നകാമുറ

28 വയസുള്ള യുഎസ് ഗ്രാന്‍ഡ് മാസ്റ്റര്‍. നാലുതവണ യുഎസ് ചാമ്പ്യന്‍. അഞ്ചുതവണ യുഎസ് ഒളിമ്പ്യാഡ് ടീമില്‍ കളിച്ചു. കൂടിയ റേറ്റിംഗ് 2015 ഒക്ടോബറിലെ 2816. ഇപ്പോഴത്തെ റേറ്റിംഗ് 2790.

ഫബിയാനോ കരുവന

14-ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്ററായ ഈ 23 കാരനു യുഎസ്എയുടെയും ഇറ്റലിയുടെയും പൗരത്വമുണ്ട്. നാലുതവണ ഇറ്റാലിയന്‍ നാഷണല്‍ ചാമ്പ്യന്‍. കാള്‍സന്‍, കാസ്പറോവ് എന്നിവര്‍ക്കു പിന്നില്‍ ഏറ്റവും കൂടിയ റേറ്റിംഗായ 2844 ഒക്ടോബര്‍ 2014ല്‍ നേടി. 2016 മാര്‍ച്ചിലെ റേറ്റിംഗ് 2794.

സെര്‍ജി കജ്കിന്‍

യുക്രെയിനില്‍ ജനിച്ച ഈ 26കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ 2009 മുതല്‍ റഷ്യക്കാരനാണ്. 12 വയസില്‍ ഗ്രാന്‍ഡ് മാസ്റ്ററായ കജ്കിന്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ജിഎം ആയ ലോക റിക്കാര്‍ഡിന് ഉടമയാണ്. 2015ലെ ലോകകപ്പ് കിരീടം നേടി. നോര്‍വേ ചെസില്‍ 2013, 14ലും കേറസ് ചെസില്‍ 2009ലും ചാമ്പ്യന്‍. 2011ല്‍ നേടിയ 2788 ആണ് ഏറ്റവും കൂടിയ റേറ്റിംഗ്. 2016 മാര്‍ച്ചിലെ റേറ്റിംഗ് 2760.

പീറ്റര്‍ സ്വിഡ്‌ലര്‍

റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്ററായ സ്വിഡ്‌ലര്‍ക്ക് 39 വയസുണ്ട്. ഏഴു തവണ റഷ്യന്‍ ചാമ്പ്യനായി. പത്തുതവണ ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുത്തു. 2011ലെ ലോകകപ്പ് ചെസ് ചാമ്പ്യന്‍. 2013 മേയില്‍ 2769 ആണ് ഏറ്റവും കൂടിയ റേറ്റിംഗ്. ഇപ്പോഴത്തേത് 2757.

വെസെലിന്‍ ടോപലോവ്

ബള്‍ഗേറിയന്‍ ഗ്രാന്‍ഡ് മാസ്റ്ററായ ടോപലോവിന് 40 വയസ്. 2005ലെ ഫിഡേ ലോക ചാമ്പ്യനാണ്. ഉയര്‍ന്ന റേറ്റിംഗ് 2015 ജൂലൈയിലെ 2818 ആണ്. നിലവിലെ റേറ്റിംഗ് 2780.

അനീഷ് ഗിരി

കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടുപേരിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍. 21 വയസ്. റഷ്യയില്‍ ജനിച്ച ഇദ്ദേഹം 2009 മുതല്‍ നെതര്‍ലന്‍ഡ്‌സിലാണ്. ഗിരിയുടെ പിതാവ് നേപ്പാളിയും അമ്മ റഷ്യനുമാണ്. നാലു തവണ ചെസ് ഒളി മ്പ്യാഡില്‍ നെതര്‍ലന്‍ഡ്‌സ് ടീമില്‍ കളിച്ചു. 2016 ജനുവരി ലിസ്റ്റിലെ 2798 ആണ് കൂടിയ റേറ്റിംഗ്. 2016 മാര്‍ച്ചിലെ റേറ്റിംഗ് 2793.

ലെവണ്‍ അരോണിയന്‍

അര്‍മീനിയന്‍ ഗ്രാന്‍ഡ് മാസ്റ്ററായ അരോണിയന് 33 വയസ്. 2005 ലെ ചെസ് ലോക കപ്പ് ചാമ്പ്യന്‍. ആറു തവണ ചെസ് ഒളിമ്പ്യാഡില്‍ കളിച്ചു. 2014 മാര്‍ച്ചില്‍ 2830 ആണ് കൂടിയ റേറ്റിംഗ്. 2016 മാര്‍ച്ചില്‍ 2786.

ഈ എട്ടുപേര്‍ എല്ലാവരുമായി രണ്ടു ഗെയിമുകള്‍ വീതം കളിച്ചാണ് വിജയിയെ നിശ്ചയിക്കുന്നത്. ഓരോരുത്തരും 14 ഗെയിമുകള്‍ കളിക്കണം. ലോക റാങ്കിംഗിലെ ആദ്യ പത്തില്‍ ഇതിലെ ആറു പേരും ഉള്‍പ്പെടുന്ന സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ് മത്സരത്തില്‍ 9 പോയിന്റ് ലഭിക്കുന്നയാള്‍ ചാമ്പ്യനാകും. എട്ടര പോയിന്റിനും ചാമ്പ്യനാകാനുള്ള സാധ്യതയുണ്ട്. ആദ്യ റൗണ്ടില്‍ ആനന്ദ് ടോപലോവിനെയാണ് നേരിടുന്നത്.

ഈ ടൂര്‍ണമെന്റില്‍ ജയിച്ച് കാള്‍സനോട് ഏറ്റുമുട്ടാന്‍ ആര് അര്‍ഹത നേടും എന്നത് പ്രവചിക്കാന്‍ പ്രയാസമാണ്. 2014ലെ കാന്‍ഡിഡേറ്റ് മത്സരത്തിലെപ്പോലെ ഇത്തവണയും ആനന്ദ് ജയിച്ചുവരും എന്നു പ്രതീക്ഷിക്കുന്നവര്‍ ഒട്ടനവധി. പ്രത്യേകിച്ചും ഇന്ത്യക്കാര്‍. പക്ഷേ, ആനന്ദ് ഇതില്‍ ജയിച്ചുവന്നാലും ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് അധികമാളുകളും പ്രവചിക്കുന്നത്.

2013ലെക്കാള്‍ 2014ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ ആനന്ദിനു കഴിഞ്ഞു എന്നത് വിസ്മരിക്കാന്‍ കഴിയില്ല. ഒരുവട്ടം കൂടി കാള്‍സനുമായി ഏറ്റുമുട്ടി ലോക ചാമ്പ്യന്‍ പട്ടം തിരികെ നേടുമെന്ന് ആനന്ദിന്റെ ആരാധകര്‍ ആഗ്രഹിക്കുന്നു. കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിലെ പുതുമുഖങ്ങളായ നകാമുറയ്ക്കും കരുവനയ്ക്കും അനീഷ് ഗിരിക്കുമൊക്കെ സാധ്യത കാണുന്നവര്‍ ധാരാളം. ലെവണ്‍ ആരോണിയനെയും സെര്‍ജി കജ്കിനെയും പരിഗണിക്കുന്നവരും കുറവല്ല. ഏതായാലും കാള്‍സന്റെ എതിരാളി ആരെന്നറിയാന്‍ ഈ മാസം അവസാനംവരെ കാത്തിരിക്കാം.

Related posts