മാലിന്യ സംസ്കരണത്തിന് പുതിയ വിദ്യയുമായി നിസ്റ്റ്

TVM-NISSനേമം : ഖര, ജൈവ മാലിന്യ സംസ്കരണത്തിന് നൂതനവും ചെലവുകുറഞ്ഞതുമായ സാങ്കേതിക വിദ്യയുമായി പാപ്പനംകോട്ടെ കേന്ദ്രഗവേഷണ സ്ഥാപനമായ നിസ്റ്റ്. നിസ്റ്റ് വികസിപ്പിച്ചെടുത്ത മാലിന്യ സംസ്കണ പ്ലാന്റിന്റെ സാങ്കേതിക വിദ്യ  പൂനയിലെ മെല്‍ഹേം ഇക്കോസ് എന്‍വയണ്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സമീര്‍ റീഗെയ്ക്ക് നിസ്റ്റ് ഡയറ്കടര്‍ ഡോ.അജയഘോഷ് കൈമാറി.  ചടങ്ങില്‍  മേയര്‍ വി.കെ. പ്രശാന്ത്,  ഒ.രാജഗോപാല്‍ എംഎല്‍എ, കൗണ്‍സിലര്‍ എ.വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാധാരണ ബയോഗ്യാസ് പ്ലാന്റില്‍ നിന്നും വ്യത്യസ്തമായി രൂപകല്പന ചെയ്തിട്ടുള്ളതാണ് പ്ലാന്റ്. വീട്ടിലുണ്ടാകുന്ന ഖര,ജൈവമാലിന്യങ്ങളെ ഇതുപയോഗിച്ച്  ജൈവവാതകമാക്കി മാറ്റുന്നതോടൊപ്പം മാലിന്യ വിമുക്തമായ ജൈവവളവും ബയോഗ്യാസ് പ്ലാന്റില്‍ നിന്നും ലഭിക്കുന്നു.  ഈ പ്ലാന്റിന് വെള്ളം ആവശ്യമില്ലാത്തതിനാല്‍  പുറത്തേയ്ക്ക് വരുന്ന ജൈവവളം ജലാംശം കുറഞ്ഞതും പൂര്‍ണമായും സംസ്കരിച്ചതുമായിരിക്കും.

വീടുകളില്‍ സാധാരണയുണ്ടാകുന്ന ഉപയോഗിച്ച എണ്ണ, ഇറച്ചി, മീന്‍ എന്നിവയുടെ  അവശിഷ്ടങ്ങള്‍, പഴം  പച്ചക്കറി മാലിന്യങ്ങളെല്ലാം തന്നെ ഈ ചെറിയ പ്ലാന്റിലൂടെ സംസ്കരിക്കാന്‍ സാധിക്കും. ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ ഏകദേശം  ഇരുപത്തി അയ്യായിരത്തോളം രൂപ ചെലവ് വരും.  നിസ്റ്റിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ.വി.ബി മണിലാലിന്റെ നേതൃത്വത്തിലാണ് പ്ലാന്റ് വികസിപ്പിച്ചെടുത്തത്.

Related posts