മാള്‍ട്ട പനി: രോഗം ബാധിച്ച 84 കന്നുകാലികളെ ദയാവധത്തിനു വിധേയമാക്കാന്‍ തീരുമാനം.

cow maionതൃശൂര്‍: വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട്ടെ തിരുവിഴാംകുന്ന് ഫാമില്‍ മാള്‍ട്ട പനി (ബ്രൂസെലോസിസ് രോഗം) ബാധിച്ച 84 കന്നുകാലികളെ ദയാവധത്തിനു വിധേയമാക്കാന്‍ തീരുമാനം. രോഗംബാധിച്ച കന്നുകാലികളെ കൊല്ലാനുള്ള നടപടികള്‍ തീരുമാനി ക്കാന്‍ വെറ്റിനറി സര്‍വകലാശാലയുടെ ക്യാമ്പ് ഓഫീസില്‍ രജിസ്ട്രാര്‍ ജോസഫ് മാത്യുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതോദ്യാഗസ്ഥരുടെയും വിദഗ്ദരുടെയും യോഗത്തിലാണു തീരുമാനമായത്. ദയാവധം ഏതുരീ തിയില്‍ വേണമെന്നു മൃഗസംരക്ഷണ ബോര്‍ഡിനും ആനിമല്‍ ഹസ്‌ബെന്ററി ഡയറക്ടറക്ടര്‍ക്കും തീരുമാനിക്കാമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

രോഗം ബാധിച്ച കന്നുകാലികളെ എങ്ങനെ, എവിടെവച്ചു കൊല്ലണം എന്നതായിരുന്നു യോഗത്തിലെ പ്രധാനവിഷയം. മയക്കിയശേഷം മരുന്നു കുത്തിവച്ചു കൊല്ലാനാണ് ആലോചന. മണ്ണുത്തിയിലേക്കു മാറ്റുന്നതിനെ മൃഗക്ഷേമബോര്‍ഡ് എതിര്‍ത്തതിനാല്‍ തിരുവിഴാംകുന്ന് ഫാമില്‍വച്ചുതന്നെ ഇതുനടത്തുന്ന കാര്യവും പരിഗണിച്ചു. നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കാനാണു ധാരണ. മാള്‍ട്ടാ പനിയുള്ള കന്നുകാലികളുടെ പാല്‍ കുടിക്കുകയോ, ശരിയായ രീതിയില്‍ പാചകം ചെയ്യാത്ത മാംസം കഴിക്കുകയോ ചെയ്താല്‍ മനുഷ്യരിലേക്കു രോഗംപകരാമെന്നു വിദഗ്ദര്‍ മുന്നറിയിപ്പു നല്കുന്നുണ്ട്.

ബാക്ടീരിയ പരത്തുന്ന ഈ രോഗം ശരീരകോശങ്ങളെയാണു ബാധിക്കുന്നത്. രോഗം ബാധിച്ചാല്‍ മന്ദത, ഗര്‍ഭഛിദ്രം, സന്ധിവേദന എന്നിവയുണ്ടാകാം. വിട്ടു വിട്ടുള്ള പനിയാണു രോഗലക്ഷണം. മനുഷ്യരിലും മൃഗങ്ങളിലും ഒരു പോലെയാണു രോഗം പകരുക. വെറ്ററിനറി സര്‍വകലാശാലയ്ക്കുകീഴിലുള്ള തിരുവിഴാംകുന്ന് ഫാമിലെ 84 കന്നുകാലികള്‍ക്കാണു ഗുരുതരമായ ബ്രൂസെലോസിസ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമില്‍ ഒന്നരവര്‍ഷം മുമ്പു രോഗബാധ കണ്ടെത്തിയിട്ടും മുപ്പതു ശതമാനത്തോളം കാലികളിലേക്കു പടരുന്നതുവരെ സര്‍വകലാശാല മറച്ചുവച്ചിരുന്നു. സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നു കേന്ദ്രമൃഗസംരക്ഷണ ബോര്‍ഡിന്റെ പ്രത്യേക സംഘത്തിന്റെ പരിശോധനയിലാണു രോഗബാധ കണ്ടെത്തിയത്.

ഇവയെ മണ്ണുത്തിയിലെ പ്ലാന്റിലെത്തിച്ചു കൊല്ലാന്‍ വെറ്ററിനറി സര്‍വകലാശാല തീരുമാനിച്ചിരുന്നു. രോഗബാധയുള്ള കന്നുകാലികളെയും വഹിച്ചുള്ള യാത്ര മനുഷ്യരിലേക്കു രോഗംപകര്‍ത്താനുള്ള സാധ്യതയുണ്ടെന്നും നീക്കം ഉപേക്ഷിക്കണമെന്നും ദേശീയ മൃഗസംരക്ഷണബോര്‍ഡ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്.

Related posts