മാവേലിക്കരയില്‍ കോടയും ചാരായവും പിടിച്ചു; റെയ്ഡിനെത്തിയ എക്‌സൈസ് സംഘം കണ്ടത് അത്യാധുനിക സംവിധാനത്തോടെയുള്ള ചാരായനിര്‍മ്മാണശാല

alp-vatമാവേലിക്കര: ഭരണിക്കാവ് തെക്കേ മങ്കുഴിയില്‍ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു നിര്‍മ്മാണ ശാലയില്‍ നിന്നും 400 ലിറ്റര്‍ കോടയും 30 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. തെക്കേ മങ്കുഴി പാക്ക് കണ്ടത്തില്‍ വീട്ടില്‍ അജീഷിന്റെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി 8.30 ഓടെയാണ് കോടയും ചാരായവും പിടിച്ചത്.

മാവേലിക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.മഹേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വീടിനുള്ളിലേക്ക് പ്രവേശിച്ച എക്‌സൈസ് സംഘത്തിന് കാണാനായത് അത്യാധുനിക സംവിധാനത്തോടെ പ്രവര്‍ത്തിച്ചിരുന്ന വാറ്റു നിര്‍മാണശാലയാണ്. വീടിനുള്ളില്‍ ഒരു മുറി ഇതിനായി മാത്രം ക്രമീകരിച്ചിരുന്നു.

100ലിറ്റര്‍ കൊള്ളുന്ന നിരവധി ബക്കറ്റുകളിലായി കോടയും ഇവയെ പിവിസി പൈപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിലായിരുന്നു. ഫര്‍മന്റെഷന്‍ മൂലമുണ്ടാകുന്ന ഗ്യാസ് പോകുവാനായി വീടിന്റെ മുകള്‍ഭാഗം തുരന്ന് അതിലൂടെ വളരെ ഉയരത്തിലേക്ക് പൈപ്പ് സ്ഥാപിച്ചിരുന്നു. വാറ്റുമ്പോഴുണ്ടാകുന്ന മണം പരിസരത്ത് ഉണ്ടാകാതിരിക്കാനായാണ് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതെന്നും ഇവിടം സ്ഥിരം വാറ്റുനിര്‍മാണശാലയാണെന്നും എക്‌സൈസ് പറയുന്നു.

എക്‌സൈസ് പരിശോധനയ്ക്കായെത്തിയ വിവരമറിഞ്ഞ് ഓടിരക്ഷപെട്ട അജീഷിനെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ടെുന്നും എക്‌സൈസ് സംഘം അറിയിച്ചു. പരിശോധനയില്‍ അസ്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബന്നിമോന്‍, സതീശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്കുമാര്‍, ഗോപകുമാര്‍, ബാബുഡാനിയല്‍, ആഷ്‌വിന്‍, പ്രവീണ്‍, വരുണ്‍ദേവ് എന്നിവര്‍ പങ്കെടുത്തു.

Related posts