മില്‍മയുടെ ലാഭത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്

ekm-milmaആലുവ: പാലുത്പന്നങ്ങളുടെ സംഭരണവും വിതരണവും വഴി മില്‍മയ്ക്കുണ്ടായ ലാഭത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പു പോര്. കോണ്‍ഗ്രസ് അംഗങ്ങള്‍ ഡയറക്ടര്‍മാരായ മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാനെതിരെ മുന്‍ ചെയര്‍മാനാണ് രംഗത്തെത്തിയത്. 1985 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എറണാകുളം മില്‍മ 2015-16ലാണ് അറ്റലാഭമുണ്ടാക്കിയതെന്ന് ചെയര്‍മാന്‍ പി.എ. ബാലന്‍മാസ്റ്റര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദം തള്ളിക്കൊണ്ട് നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ മുന്‍ ചെയര്‍മാന്‍ എം.ടി ജയന്‍ രംഗത്തു വന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. ഇതോടെ മില്‍മയിലെ എ-ഐ ഗ്രൂപ്പ് പോര് മറനീക്കുകയാണ്.

മൂന്നുവര്‍ഷമായി ഐ വിഭാഗത്തിലെ ബാലന്‍ മാസ്റ്ററാണ് യൂണിയന്‍ ചെയര്‍മാന്‍. എഗ്രൂപ്പുകാരനായ ജയന്റെ പകരക്കാരനായിട്ടാണ് ഇദ്ദേഹം ചെയര്‍മാനായത്. പതിനാറംഗ ഡയറക്ടര്‍ബോര്‍ഡില്‍ 15 കോണ്‍ഗ്രസ് അംഗങ്ങളും ഒരു കേരള കോണ്‍ഗ്രസ് പ്രതിനിധിയുമാണുള്ളത്. ജയനെകൂടാതെ മുന്‍ ചെയര്‍മാന്‍മാരായ ടി.പി. മാര്‍ക്കോസ്, പി.എ. സെബാസ്റ്റ്യന്‍ എന്നിവരുടെ നിലവിലെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. സഞ്ചിതനഷ്ടം മറികടന്ന് ഇപ്പോഴാണ് അറ്റലാഭമുണ്ടാകുന്നത്. 2.32 കോടിയുടെ ലാഭമാണ് ഉണ്ടായതെന്ന് ചെയര്‍മാന്‍ അവകാശപ്പെട്ടിരുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ധാരണ പ്രകാരം ഐ വിഭാഗത്തിനുവേണ്ടി 2013ല്‍ എ ഗ്രൂപ്പുകാരനായ ജയന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ബാലന്‍മാസ്റ്റര്‍ ചെയര്‍മാനായത്. 2015 ല്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇവരിരുവരും തമ്മിലായിരുന്നു മത്സരം. വോട്ടെടുപ്പില്‍ തുല്യത നേടിയതിനെ തുടര്‍ന്ന് ബാലന്‍ മാസ്റ്റര്‍ക്ക് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നറുക്ക് വീഴുകയായിരുന്നു. മില്‍മ എറണാകുളം മേഖല യൂണിയനില്‍ ഗ്രൂപ്പുപോര് നിലനില്‍ക്കുന്നുണ്ടെന്ന് സൂചനയാണ് അവകാശ വാദങ്ങളിലൂടെ തെളിയുന്നത്.

എന്നാല്‍ 2008 ല്‍ യൂണിയന്റെ സഞ്ചിത നഷ്ടം 24 കോടിയായിരുന്നു. തുടര്‍ന്ന് 2013 വരെ ലാഭത്തിലെത്തിക്കാന്‍ അന്നത്തെ ഭരണ സമിതിക്ക് കഴിഞ്ഞിരുന്നതായിട്ടാണ് ജയന്റെ അവകാശവാദം. എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിലെ പ്ലാന്റുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതും അന്നത്തെ ഭരണസമിതിയായിരുന്നു. മേഖലാ യൂണിയന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതും ഇപ്പോഴത്തെ ചെയര്‍മാന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പാണെന്ന് മുന്‍ ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.

അതേസമയം, ഡയറക്ടര്‍ ബോര്‍ഡിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഇന്ന് മില്‍മയെ ലാഭത്തിലെത്തിക്കാന്‍ കഴിഞ്ഞതെന്ന് ചെയര്‍മാന്‍ ബാലന്‍ മാസ്റ്റര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. മുന്‍ഭരണ സമിതികളും ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ സഞ്ചിത ലാഭമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് 2015-16 കാലഘട്ടത്തിലായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷീരസംഘങ്ങള്‍ക്ക് പത്തുശതമാനം ഡിവിഡന്റ് നല്‍കുവാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതായും ചെയര്‍മാന്‍ അറിയിച്ചു. മറിച്ചുള്ള അവകാശവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.

Related posts