മുട്ടത്ത് പെര്‍മിറ്റില്ലാത്ത ഓട്ടോകളും ഓട്ടോ സ്റ്റാന്‍ഡും പെരുകുന്നു

ALP-AUTOTAXIസ്വന്തം ലേഖകന്‍
മുട്ടം: മുട്ടം ടൗണില്‍ അനധികൃത ഓട്ടോസ്റ്റാന്‍ഡുകളും  അനധികൃത ഓട്ടോകളും  വ്യാപകമാകുന്നതായി പരാതി.  ടൗണില്‍  സ്ഥാപിച്ചിരിക്കുന്ന ഓട്ടോസ്റ്റാന്‍ഡുകളില്‍  ബസ് സ്റ്റാന്‍ഡിലെ ഒഴികെ ബാക്കിയെല്ലാം പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതാണ്.ഇവിടെയും ഒന്നോ രണ്ടോ ഓട്ടോറിക്ഷകള്‍ വഴിയിലേക്ക് ഇറക്കി ഇടാമെന്നിരിക്കെ ഇപ്പോള്‍ ഏഴോളം ഓട്ടോറിക്ഷകള്‍ വഴിയില്‍  ജനങ്ങള്‍ക്കു  തടസമായി കിടക്കുകയാണ്.   ബസുകള്‍ക്കു  ബസ് സ്റ്റാന്‍ഡിലേക്ക്ു കയറണമെങ്കില്‍   ഓട്ടോറിക്ഷക്കാരുടെ സമയം നോക്കേണ്ട അവസ്ഥയാണെന്നാണ് പരക്കെ പരാതി ഉയരുന്നത്.  ഇതിലും  ദയനീയ അവസ്ഥയാണ്  പഞ്ചായത്തിന്റെ മുന്നിലുള്ളത്. ഒരു  സഥാപനങ്ങളിലേക്കും കയറാന്‍ സാധിക്കാത്ത വിധം  റോഡിലാണ്   അമ്പതോളം ഓട്ടോറിക്ഷകള്‍ കിടക്കുന്നത്.

ഇതിനെല്ലാം പഞ്ചായത്തിന്റെ അംഗീകാരമില്ല.  എസ്ബിടി ഉള്‍പ്പെടെയുള്ള ഏതെങ്കിലും സ്ഥാപനങ്ങളിലേക്കു കയറണമെങ്കില്‍  ഓട്ടോറിക്ഷക്കാര്‍ കരുണ കാണിക്കേണ്ട അവസ്ഥയാണ്.   ഒന്നോ രണ്ടോ  ഓട്ടോറിക്ഷകള്‍ മുട്ടത്തെ ഏതെങ്കിലും പ്രദേശത്തു   സ്റ്റാന്‍ഡ് സ്ഥാപിച്ചു ബോര്‍ഡ് വച്ചാല്‍  ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍  പിന്തുണയുമായി എത്തും. പിന്നെ ജനങ്ങളെ വെല്ലുവിളിക്കാന്‍ ഇവര്‍ക്കു  ഉത്സാഹമാണ്.   മുട്ടം ടൗണില്‍ സര്‍വീസ് നടത്തുന്ന ഭൂരിപക്ഷം ഓട്ടോറിക്ഷകളും മറ്റുപഞ്ചായത്തുകളില്‍നിന്നും  കടന്നു വരുന്നതാണ്.  ഇതര പഞ്ചായത്തില്‍നിന്ന് ഓട്ടോകള്‍ മുട്ടത്തത്തെിച്ച് ഓടുന്നതിനാല്‍ നിലവില്‍ ഉള്ളവര്‍ക്കും ഓട്ടം കിട്ടാതെ വലയുന്ന അവസ്ഥയാണുള്ളത്.

ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു ഒരു വര്‍ഷം മുമ്പേ പഞ്ചായത്ത് അധികൃതര്‍ ഓട്ടോ തൊഴിലാളികളെ യോഗം വിളിച്ച് സ്റ്റാന്‍ഡ് പെര്‍മിറ്റ് ഏര്‍പ്പെടുത്താമെന്നു ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്തില്‍ ഓട്ടോ തൊഴിലാളികള്‍ സ്റ്റാന്‍ഡ് പെര്‍മിറ്റിനായി അപേക്ഷയും നല്‍കിയിരുന്നു. അപേക്ഷ നല്‍കി വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.മുട്ടം പഞ്ചായത്ത് പരിധിയില്‍ എട്ടോളം സ്റ്റാന്‍ഡുകളിലായി 150ല്‍പരം ഓട്ടോകളാണുള്ളത്. ഇവയില്‍ പലരും ഇതര പഞ്ചായത്തില്‍നിന്നെത്തി ഓടുന്നതായാണ് പരാതി. പരാതികള്‍ വാക്കേറ്റത്തില്‍ എത്തുന്നതോടെ പൊലീസ് ഇടപെട്ട് ഓട്ടോ ഓടിക്കാന്‍ അനുവദിക്കുകയാണ് പതിവ്.

ഇത് മനസില്ലാമനസോടെ നിലവിലെ െ്രെഡവര്‍മാര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. പെരുമറ്റം, കോടതിക്കവല, മുട്ടം ഈസ്റ്റ്, മുട്ടം വെസ്റ്റ്, ശങ്കരപ്പള്ളി, തുടങ്ങനാട്, തോട്ടുംകര, വിച്ചാട്ട് കവല എന്നിവിടങ്ങളിലാണ് ഓട്ടോ സ്റ്റാന്‍ഡുകള്‍. ഇതില്‍ എത്രയെണ്ണത്തിനു  പഞ്ചായത്തിന്റെ അംഗീകാരമുണ്ടെന്നുള്ളതു പരിശോധിക്കേണ്ടതാണ്. യാത്രക്കാര്‍ക്കും മറ്റു വാഹനയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു മാത്രമാണ് പ്രശ്‌നം. പുറത്തുനിന്നു കടന്നു കയറിയവരാണ് പ്രശ്‌നക്കാരെന്നാണ് ഒരു വിഭാഗം ഓട്ടോറിക്ഷക്കാര്‍ പറയുന്നത്. ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നമ്പര്‍ നല്‍കി നിശ്ചിത സ്റ്റാന്‍ഡുകള്‍ അനുവദിച്ച് നല്‍കി തങ്ങളുടെ ജീവിതമാര്‍ഗം സംരക്ഷിക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം. പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ കാണിക്കുന്നതിനാലാണ് പെര്‍മിറ്റ് പ്രശ്‌നം അനന്തമായി നീളുന്നതെന്നു ഓട്ടോ തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.

Related posts