മുരുക്കുംപാടം പൊതുശ്മശാനം അടച്ചുപൂട്ടി; മൃതദേഹങ്ങളുമായി നാട്ടുകാര്‍ പച്ചാളത്തേക്ക്

EKM-SMASHANAMവൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുരുക്കുംപാടം പൊതു ശ്മശാനം അടച്ചുപൂട്ടി.  മൃതദേഹം ദഹിപ്പിക്കുന്നതിനായുള്ള ചൂളയുടെ നിര്‍മ്മാണത്തിലെ സാങ്കേതിക തകരാറുമൂലം നിരന്തരം കുഴപ്പങ്ങള്‍ സംഭവിക്കുന്നതിനാല്‍ മുരുക്കുംപാടത്ത്  മൃതദേഹം ദഹിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമുള്ളതിനാലാണ് അടച്ചു പൂട്ടിയത്. കരാറെടുത്തയാള്‍ ഇക്കാര്യം മുന്‍പഞ്ചായത്ത് ഭരണസമിതിയുടെ കാലംതൊട്ടേ നിരന്തരം  പരാതിപ്പെട്ടിരുന്നതാണ്.

ഇത് മാത്രമല്ല കനത്ത വെള്ളക്കെട്ടുള്ള ഇവിടെ ശ്മശാനത്തിന്റെ കവാടത്തിനു മുന്നില്‍ നിന്നും അകത്തേക്കുള്ള  പാത ടൈല്‍ വിരിക്കാനും ചൂളക്ക് മുന്നിലായി ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് ഒരു സ്ഥിരം പന്തല്‍ ഇടാനും പദ്ധതി ഉണ്ടാക്കിയിട്ട് ആകെ ചെയ്തത് ശ്മശാന വളപ്പിലെ പുല്ലു പറിച്ചു മാറ്റുകയും മാലിന്യം വലിച്ചെറിയാതിരിക്കാന്‍ മതിലിനു മുകളിലായി ഇരുമ്പ് ഷീറ്റ് വിരിച്ചതും മാത്രമാണ്. സാധാരണ ഒരു മൃതദേഹം ചൂളയിലേക്ക് വച്ചു കഴിഞ്ഞാല്‍ രണ്ടര മൂന്നു മണിക്കൂറിനുള്ളില്‍ ദഹിച്ചു തീരും . എന്നാല്‍ ഇവിടത്തെ ചൂളയില്‍ വെച്ചാല്‍ ഏഴുമണിക്കൂര്‍വരെ സമയമെടുക്കുന്നുണ്ട്. ഇതേ തുടര്‍ന്നു ധാരാളം വിറകും വേണ്ടിവരും. അതിലേറെ ബുദ്ധിമുട്ടും. ഇത് ഒഴിവാക്കാന്‍ കരാറുകാരന്‍ തന്നെ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഇതുവരെ ഇവിടെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചിരുന്നത്.

ചൂളയുടെ തകരാറുമൂലം കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ഒരു യുവാവിന്റെ മൃതദേഹം ഇവിടെ ദഹിപ്പിക്കാന്‍ കരാറുകാരന്‍ തയാറാകാതെ വന്നതോടെയാണ് വിഷയം സങ്കീര്‍ണമായത്. തുടര്‍ന്ന് മൃതദേഹം പച്ചാളത്തേക്ക് കൊണ്ടുപോയി സംസ്കരിച്ചെങ്കിലും പഞ്ചായത്തംഗങ്ങളും നാട്ടുകാരും കരാറുകാരനെതിരെ തിരിയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. കരാറുകാരനാകട്ടെ ഇത് സംബന്ധിച്ച് ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.  ഇതേ തുടര്‍ന്ന് ശ്മശാനം അറ്റുകുറ്റപ്പണികള്‍ക്കായി അടച്ചുവെന്ന പത്രവാര്‍ത്ത നല്‍കി പഞ്ചായത്ത് തടിയൂരി. ഒരാഴ്ചക്കുള്ളില്‍ തുറക്കുമെന്നും പഞ്ചായത്ത് പറയുന്നു.

ഇതോടെ എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട് മേഖലയിലുള്ളവര്‍ക്ക് മൃതദേഹവുമായി ചെറായിലോ പച്ചാളത്തോ പോകേണ്ട ഗതികേടാണിപ്പോള്‍. ഇതിനിടെ ഇന്ന്  പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് നിലവിലുള്ള കരാറുകാരനെ ഒഴിവാക്കുമെന്നാണു സൂചന. തുടര്‍ന്ന് ശ്മശാനം കുമ്പളം സ്വദേശിയായ ഒരാളെ ഏല്പിക്കാനാണ് നീക്കം.

എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതുകൊണ്ടും  കരാറുകാരനെ മാറ്റിയതു കൊണ്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും ചൂളയുടെ പുകക്കുഴലിന്റെ ഉയരം നാലുമീറ്ററെങ്കിലും വര്‍ധിപ്പിച്ചില്ലെങ്കില്‍ പഴയപടിതന്നെ തുടരുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. മാത്രമല്ല കരാറുകാരനു മുന്‍ പരിചയമില്ലെങ്കില്‍ വിഷയം ഇനിയും സങ്കീര്‍ണ്ണമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related posts