മൂര്‍ത്തിക്കുന്നിലെ കൈവശ വനഭൂമിയില്‍ ആദിവാസികളുടെ പച്ചക്കറികൃഷി

pkd-krishiമംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ കൈവശപ്പെടുത്തിയ വനഭൂമിയില്‍ ആദിവാസികള്‍ പച്ചക്കറികൃഷി തുടങ്ങി. തുടക്കത്തില്‍ പച്ചക്കറി ഇനങ്ങളാണ് കൃഷിയിറക്കിയിട്ടുള്ളത്. സമരപന്തലിനോടു ചേര്‍ന്നാണ് പച്ചക്കറികൃഷി. കഴിഞ്ഞദിവസം ഇവിടെ കനത്ത വേനല്‍മഴ ലഭിച്ചതിനാല്‍ കൂടുതല്‍ സ്ഥലത്ത് വിളയിറക്കാന്‍ നിലം ഒരുക്കുന്ന തിരക്കിലാണ് ആദിവാസി കുടുംബങ്ങളെല്ലാം. വാഴ, കുരുമുളക്, കപ്പ, ചേമ്പ്, ചേന തുടങ്ങിയവയാണ് കൈവശപ്പെടുത്തിയ പതിനാലര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുക.ഇതിനായി വിത്തുശേഖരണം തുടങ്ങി.

മഴക്കാലത്തിനുമുമ്പ് ഓടയില ഉപയോഗിച്ച് കൂടുതല്‍ കുടിലുകളും നിര്‍മിക്കും. പുതിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം എന്തുതന്നെയായാലും മൂന്നുമാസത്തോളമായി കൈവശത്തിലുള്ള ഭൂമിയില്‍നിന്നും തിരിച്ചുപോക്കില്ലെന്ന നിലപാടില്‍ തന്നെയാണ് കോളനിയിലെ 22 കുടുംബങ്ങളും.ഓരോ കുടുംബത്തിനും പത്തേക്കര്‍ വനഭൂമി ലഭിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഘട്ടംഘട്ടമായി ഇതിനുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ആദിവാസികള്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരി 15 മുതലാണ് ഭൂമിക്കും വീടിനുമായി മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ സംസ്ഥാന പട്ടികവര്‍ഗ മഹാസഭയുടെ നേതൃത്വത്തില്‍ വനഭൂമി കൈയേറി പന്തല്‍കെട്ടി സമരം തുടങ്ങിയത്.ഇതിനകം തന്നെ നിരവധി വാഗ്ദാന പെരുമഴയും ഉറപ്പുകളും ലഭിച്ചെങ്കിലും ഒന്നിനും രേഖാമൂലമുള്ള ഉറപ്പു ലഭിച്ചിട്ടില്ല.

Related posts