മൂവാറ്റുപുഴയില്‍ തെരുവുനായ്ക്കള്‍ അഴിഞ്ഞാടുന്നു; നടപടിയെടുക്കാതെ അധികൃതര്‍

TVM-DOGമൂവാറ്റുപുഴ: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ നിരവധി പേര്‍ ഇരകളായ മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലും നായ്ക്കളെ നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഇപ്പോഴും ചുവപ്പുനാടയില്‍ തന്നെ. കഴിഞ്ഞ ഞായറാഴ്ച രാവിലെ റോഡിന് കുറുകെ തെരുവുനായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. പാലക്കുഴ കാവുംഭാഗം ചെമ്മലശേരി സാജനാണ് (52) പരിക്കേറ്റത്. മൂവാറ്റുപുഴ  ചാലിക്കാട് പാലത്തിന് സമീപം മറ്റൊരു വാഹനത്തിന് കുറുകെ ചാടിയ തെരുവുനായ ഓട്ടോയുടെ അടിയിലാവുകയായിരുന്നു. ഇതോടെ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.

വലതുകാലിന് ഗുരുതരമായ പരിക്കേറ്റ സാജന്‍ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വര്‍ഷത്തിനിടെ നൂറോളം പേരെയാണ് തെരുവുനായ ആക്രമിച്ചത്. ഇതോടെ എബിസി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിക്കായി തുക അനുവദിച്ചെങ്കിലും കൃത്യമായി വിനിയോഗിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. നഗരസഭയുടെ 2014-15 വര്‍ഷത്തെ ബജറ്റില്‍ 76,000 രൂപ എബിസി പദ്ധതിയുടെ നടത്തിപ്പിനും 70,000 രൂപ കൂടു നിര്‍മാണത്തിനുമായും നീക്കിവച്ചിരുന്നു. ഇതില്‍ 70,000 രൂപ ചിലവഴിച്ച് രണ്ടു കൂടിന്റെ നിര്‍മാണം പൂര്‍ത്തികരിച്ചതല്ലാതെ യാതൊന്നും ചെയ്തില്ല.

തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയശേഷം പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പുനല്‍കി പിടികൂടിയ സ്ഥലത്ത് തന്നെ എത്തിച്ച് തിരികെ വിടുകയാണ് പദ്ധതിയിലൂടെ ചെയ്തുവരുന്നത്. ഇതുവഴി തെരുവുനായ്ക്കളെ പ്രജനനം തടയുന്നതിനും പേവിഷബാധയെ പ്രതിരോധിക്കുന്നതിനും സാധിച്ചിരുന്നു.

മൂവാറ്റുപുഴ നഗരസഭ പ്രദേശത്ത് 2006 മുതല്‍ 2010 വരെയുള്ള കാലയളവില്‍ മൃഗസംരക്ഷണ സംഘടനയായ ദയ മൂവാറ്റുപുഴ വെറ്ററിനറി ആശുപത്രിയും നഗരസഭയുമായി ചേര്‍ന്നു 762 നായ്ക്കളിലും 2012 മുതല്‍ 2015 വരെ ജില്ലാ വെറ്ററിനറി അസോസിയേഷനുമായി സഹകരിച്ച് 65 നായ്ക്കളിലും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനായി രണ്ടു ഘട്ടങ്ങളിലായി 3,32,750 രൂപ കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നു നല്‍കി.

ഇതിനിടെ 2010നു ശേഷം അനിമല്‍ ബോര്‍ഡ് എന്‍ജിഒകള്‍ക്കു നേരിട്ട് പണം അനുവദിക്കുന്നതിനു പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് തുക നല്‍കുന്നത്. പദ്ധതിക്കു ചെലവാകുന്ന തുകയില്‍ പകുതി തുക അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കും. ശേഷിക്കുന്ന തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. എന്നാല്‍, എപ്പോള്‍ തുക വകയിരുത്തിയാലും നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാകതെ ഫണ്ട് വകമാറ്റി ചെലവഴിക്കുകയാണ് പതിവ്.

2011- 12 ല്‍ ഒരു ലക്ഷം രൂപ നഗരസഭ എബിസി പദ്ധതിയ്ക്കായി പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ 75,000 രൂപ കൂടു നിര്‍മാണത്തിനും 25,000 രൂപ എസിബി പദ്ധതിക്കുമായാണ് വകയിരുത്തിയത്. എന്നാല്‍ ഈതുക പിന്നീട് വകമാറ്റി ചിലവഴിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്ന നായ്ക്കളെ മൂന്നു മുതല്‍ ആറുദിവസം വരെ കൂട്ടില്‍ സൂക്ഷിച്ച് നിരീക്ഷിച്ചശേഷമാണ് തിരികെ പിടികൂടിയ സ്ഥലത്ത് തന്നെ കൊണ്ടുപോയി വിടുന്നത്. വന്ധ്യംകരണം നടത്തിയ നായ്ക്കളില്‍ ആക്രമണ സ്വഭാവം കുറവായിരിക്കുമെന്നും അധികൃര്‍ പറഞ്ഞു. ഇതിനായി എബിസി പദ്ധതി ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ നഗരസഭ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts