മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ യന്ത്രം വീണ്ടും പണി മുടക്കി; ഈ രോഗികളുടെ ദുരിതം ആരുകാണാന്‍

TCR-ROAGIമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ യന്ത്രം തകരാറിലായത് കാന്‍സര്‍ രോഗികളെ ദുരിതത്തിലാക്കുന്നു. 10 ദിവസം മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയ യന്ത്രമാണ് മൂന്നു ദിവസമായി വീണ്ടും പണി മുടക്കിയിരിക്കുന്നത്. വിവരമറിയാതെ നിരവധി രോഗികളാണ്  റേഡിയേഷനായി ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മലപ്പുറം, പാലക്കാട്, എണാകുളം ജില്ലകളില്‍ നിന്നായി പ്രതിദിനം 80 രോഗികളോളം ആശുപത്രിയില്‍ റേഡിയേഷനായെത്തുന്നു. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഒന്നു മുതല്‍ 30 റേഡിയേഷനുകളാണ് കാന്‍സര്‍ രോഗികള്‍ക്ക് ചെയ്യേണ്ടിവരിക.

ഇത് മുടക്കമില്ലാതെ ചെയ്യേണ്ടത് ചികിത്സയുടെ ഫലപ്രാപ്തിക്ക് അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ നല്‍കേണ്ട റേഡിയേഷന്‍ മുടങ്ങിയാല്‍ അതുമൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങളും ഏറെയാണ്. നിര്‍ധനരായ രോഗികളാണ് റേഡിയേഷന് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നവരില്‍ കൂടുതലും. സ്വകാര്യ സ്ഥാപനങ്ങളില്‍ വന്‍ ചെലവു വരുന്ന റേഡിയേഷന്‍ മെഡിക്കല്‍ കോളജില്‍ ബിപിഎല്‍ രോഗികള്‍ക്ക് സൗജന്യമാണ്.

മെഷീന്‍ തകരാറുമൂലം റേഡിയേഷന്‍ മുടങ്ങുന്നതിനാല്‍ വേദന ശമിപ്പിക്കാനായി വന്‍വിലയുള്ള വേദന സംഹാരികള്‍ വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് പല രോഗികളും. മറ്റു ജില്ലകളില്‍ നിന്ന് റേഡിയേഷന് എത്തുന്ന രോഗികള്‍ സമീപത്തുള്ള ലോഡ്ജുകളില്‍ മുറിയെടുത്താണ് താമസിക്കുന്നത്. ഇന്ന് രാവിലെ പാലക്കാടു നിന്ന് റേഡിയേഷനായി എത്തിയ ഒരു രോഗി 11 റേഡിയേഷന്‍ ചെയ്യുന്നതിനിടെ നാലു തവണ യന്ത്രം കേടായ വിഷമം രാഷ്ട്രദീപികയുമായി പങ്കുവച്ചു.

പി.കെ. ബിജു എംപിയുടെ പ്രത്യേക ആവശ്യപ്രകാരം എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ ഒരു കോടി രൂപ ആശുപത്രി അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക എന്ന് നല്‍കും എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 13.205 കോടി രൂപ ചെലവുവരുന്ന അത്യാധുനിക ലീനിയര്‍ ആക്‌സിലേറ്റര്‍ റേഡിയേഷന്‍ യന്ത്രം മെഡിക്കല്‍ കോളജിന് അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തനമാരംഭിക്കാന്‍ രണ്ടു വര്‍ഷമെങ്കിലും കാലതാമസമുണ്ടാകും. കാലപ്പഴക്കമുള്ള നിലവിലെ യന്ത്രം ഇടയ്ക്കിടെ തകരാറിലാകുന്നത് മൂലം രോഗികളുടെ ദുരിതം ഇനിയും തുടരുമെന്നാണ് സൂചന.

Related posts