മേക്കിംഗ് ഓഫ് കെപിഎസി; കൊച്ചൗവ്വ സ്പീക്കിംഗ് C/0 ഉദയ

kochav“”ഒത്തിരി സന്തോഷവും അഭിമാനവും ചാരിതാര്‍ഥ്യവുമുള്ള ഓണക്കാലമാണ് ഇത്തവണ. ഉദയാ തിരിച്ചുവരികയാണ്, 30 വര്‍ഷത്തിനുശേഷം. കൊച്ചൗവ്വ പൗലോ, അയ്യപ്പ കൊയ്‌ലോ (കെപിഎസി) എന്ന പടവുമായി. നമ്മെ പ്രചോദിപ്പിക്കുന്ന ഒരു സിനിമ. ഏറെ പോസിറ്റീവായ ഒരു ജീവിതത്തെ ഗ്രാമത്തിന്റെ നൈര്‍മല്യത്തില്‍ നര്‍മത്തിലൂടെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യത്തെ മെഡല്‍ നേടിത്തന്ന സാക്ഷിമാലിക്കിന്റെ ഏറ്റവും വലിയ ആഗ്രഹം എയറോപ്ലെയിനില്‍ പറക്കുക എന്നതായിരുന്നു. ആ ആഗ്രഹത്തിന്മേല്‍ ചെയ്ത കാര്യങ്ങളിലൂടെ അതിലും വലിയ കാര്യമാണ് സാക്ഷി നേടിയത്. നമ്മളെ പ്രചോദിപ്പിക്കുന്ന അത്തരം ഒരു കഥയാണ് ഉദയാ നിര്‍മിച്ചു സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ””പറയുന്നത്. …”പുതിയ ചലച്ചിത്രവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടനും നിര്‍മാതാവുമായ കുഞ്ചാക്കോ ബോബന്‍.

“പൗലോ കൊയ്‌ലോ മലയാള സിനിമയില്‍!’

എന്റെ കഥാപാത്രത്തിന്റെ പേരാണു കൊച്ചൗവ്വ. തനി ഗ്രാമീണന്‍. എപ്പോഴും വള്ളിക്കെട്ടുകള്‍ പിടിച്ചു നടക്കുന്ന ചെറുപ്പക്കാരന്‍. പരോപകാരി കൂടി ആയതിനാല്‍ ഗ്രാമത്തില്‍ എല്ലാവര്‍ക്കും അറിയാം. എല്ലാ വീടുകളിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാനുള്ള സ്‌നേഹവും സ്വാതന്ത്ര്യവും കൊച്ചൗവ്വയ്ക്കുണ്ട്. രുദ്രാക്ഷ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് അയ്യപ്പദാസ്. 4-5 ക്ലാസില്‍ പഠിക്കുന്ന ഇടത്തരം കുടുംബത്തിലെ കുട്ടി. പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റിലെ ഒരു വാചകം കൊച്ചൗവ്വ എപ്പോഴും പറയും – “നമുക്ക് ഒരാഗ്രഹമുണെ്ടങ്കില്‍, അതു തീവ്രമാണെങ്കില്‍ അതു സാധിച്ചു തരാന്‍ ഈ പ്രപഞ്ചം മുഴുവനും കൂടെനില്ക്കും.’ അതുകൊണ്ടുതന്നെ ഗ്രാമത്തിലുള്ളവര്‍ക്കു പൗലോ കൊയ്‌ലോ എന്ന പേരു പരിചിതം. ഒരവസരത്തില്‍ പൗലോ കൊയ്‌ലോയുടെ ഈ വാക്കുകള്‍ കൊച്ചൗവ്വയുടെയും അയ്യപ്പദാസിന്റെയും ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അതു പിന്നീട് നല്ല രീതിയില്‍ മറ്റൊരു തലത്തിലേക്ക് അവരുടെ ജീവിതം മാറ്റിമറിക്കുന്നു. ഈ പ്രമേയത്തെ ഗ്രാമത്തിലെ കുറച്ചു നിഷ്കളങ്കരായ ആളുകളുടെ തമാശകള്‍, ഇണക്കങ്ങള്‍, പിണക്കങ്ങള്‍ എന്നിവയിലൂടെ പറഞ്ഞുപോകുന്ന ഒരു ക്യൂട്ട് ഹ്യൂമര്‍ ചിത്രമാണ് കെപിഎസി.

രണ്ട് ആഗ്രഹങ്ങള്‍ ഒരേ വഴിയില്‍..!

കൊച്ചൗവ്വയും അയ്യപ്പദാസും രണ്ട് ആഗ്രഹങ്ങളുമായി നീങ്ങുന്നവരാണ്. അയ്യപ്പദാസിന്റെ ആഗ്രഹം ഫ്‌ളൈറ്റില്‍ കയറുകയെന്നതാണ്. പക്ഷേ, കൊച്ചൗവ്വയ്ക്ക് ഫ്‌ളൈറ്റില്‍ കയറണമെന്നുള്ളതല്ല യഥാര്‍ഥ ആഗ്രഹം. ലക്ഷ്യങ്ങള്‍ ഒന്നാണെന്ന് ഇവര്‍ തെറ്റിദ്ധരിക്കുകയാണ്. പക്ഷേ, ഇടയ്ക്ക് രണ്ടുപേരുടെയും വഴികള്‍ ഒന്നാവുകയാണ്. അയ്യപ്പദാസിന്റെ ആഗ്രഹം സാധിക്കുന്നതിന് ഈ പ്രപഞ്ചം മുഴുവന്‍ എങ്ങനെ അവനൊപ്പം നില്‍ക്കുന്നു എന്നതാണു സിനിമ. എന്നാല്‍ അതിനപ്പുറം മറ്റൊരു വലിയ കാര്യം അവന്‍ നേടുന്നുവെന്ന് വ്യത്യസ്തമായ ഒരു ആംഗിളിലൂടെ പറയുകയാണ് സിദ്ധാര്‍ഥ ശിവ.

വീട്ടില്‍ നിറയെ ബംഗാളികള്‍..!

സംവിധായകന്‍ സിദ്ധാര്‍ഥ ശിവയുടെ കൂട്ടുകാരന്റെ അച്ഛനാണ് വാസ്തവത്തില്‍ കൊച്ചൗവ്വ എന്ന കഥാപാത്രത്തിന്റെ രചനയ്ക്കു പ്രചോദനം. അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും കേട്ടാല്‍ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമോ, ഇത്തരം ആളുകള്‍ ഉണേ്ടാ എന്നൊക്കെ നമുക്കു സംശയം വരും. സിദ്ധാര്‍ഥിന്റെ കൂട്ടുകാരന്‍ ഒരു ദിവസം ചെന്നുനോക്കുമ്പോള്‍ വീട്ടില്‍ കുറേ ബംഗാളികള്‍! അവന്റെ മുറിയിലൊക്കെ കയറി അവന്റെ മുണ്ടും കൈലിയുമൊക്കെ ഉടുത്തുനടക്കുന്നു. തിരക്കിയപ്പോള്‍ അച്ഛന്റെ മറുപടി

ഇങ്ങനെ- “അവരു കുളിച്ചിട്ടു രണ്ടുമൂന്നു ദിവസമായി. അവരെയൊന്നു വൃത്തിയാക്കി കുറച്ചു ഭക്ഷണമൊക്കെ കൊടുക്കാനാണു കൊണ്ടുവന്നത്. ഇനി ജോലികൂടി ശരിയാക്കിക്കൊടുക്കണം.’ ആ ഒരു ലൈനിലാണ് അദ്ദേഹത്തിന്റെ യാത്ര. ഇതു നടന്ന സംഭവമാണ്.

നായിക അനുശ്രീ, ബിജു മേനോന്‍ അതിഥിതാരം

നായിക അനുശ്രീ. ഹ്യൂമര്‍, റൊമാന്‍സ്, സെന്റിമെന്‍സ്… എല്ലാമുള്ള ഒരു കഥാപാത്രം. കഥ വായിച്ചു കേട്ടപ്പോള്‍ത്തന്നെ നായികയായി അനുശ്രീ തന്നെയായിരുന്നു മനസില്‍. അയ്യപ്പദാസിന്റെ അമ്മാവന്റെ വേഷമാണു സുധീഷ് ചെയ്യുന്നത്. കുറച്ചു പക്വതവന്ന കഥാപാത്രം. സിനിമയില്‍ ആദ്യാവസാനമുള്ള രസമുള്ള കഥാപാത്രം. കെപിഎസി ലളിതച്ചേച്ചി, നെടുമുടി വേണുച്ചേട്ടന്‍, അജുവര്‍ഗീസ്, സുരാജ്, മുകേഷ് ചേട്ടന്‍, മണിയന്‍പിള്ള രാജു ചേട്ടന്‍, ഇര്‍ഷാദ്, മുത്തുമണി, മുസ്തഫ, പാര്‍വതി രതീഷ്, പുന്നപ്ര അപ്പച്ചന്‍, ലാലി തുടങ്ങിയവരുമുണ്ട്. ബിജു മേനോന്‍ അതിഥിതാരമായി എത്തുന്നു. ഛായാഗ്രഹണം നീല്‍ ഡി. കുഞ്ഞ.

വീണ്ടും വയലാര്‍ ശരത്ചന്ദ്ര വര്‍മ…

അഞ്ചു പാട്ടുകളുണ്ട് ചിത്രത്തില്‍. നാലു പാട്ടുകള്‍ ഷാന്‍ റഹ്മാനാണു സംഗീതം ചെയ്തത്. ഒരു പാട്ട് സൂരജ് എസ്. കുറുപ്പും. ശങ്കര്‍ മഹാദേവനാണ് ആ പാട്ടുപാടിയത്. വയലാര്‍ ശരത്ചന്ദ്ര വര്‍മ, ഹരിനാരായണന്‍, മനു മഞ്ജിത്ത്, സൂരജ് എസ.് കുറുപ്പ് എന്നിവരാണു പാട്ടുകളെഴുതിയത്. ശങ്കര്‍ മഹാദേവന്‍, വിജയ് യേശുദാസ്, ശ്വേത മോഹന്‍, ജോബ് കുര്യന്‍, ഷാന്‍, ഹീഷാം അബ്ദുള്‍ വഹാബ് എന്നിവര്‍ പാടിയിരിക്കുന്നു

ശാരദാമ്മയും ഷീലാമ്മയും ആവേശത്തില്‍

ഉദയായിലൂടെ സിനിമയിലേക്കു വന്ന കെപിഎസി ലളിതച്ചേച്ചി ഇതിലും ഒരു വേഷം ചെയ്തു. അന്നു വയലാര്‍-യേശുദാസ്- കുഞ്ചാക്കോ കൂട്ടുകെട്ട് എന്നു പറഞ്ഞിരുന്നു. അവരുടെ പിന്‍തലമുറകളിലുള്ള വയലാര്‍ ശരത്ചന്ദ്ര വര്‍മ, വിജയ് യേശുദാസ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ ഒന്നിക്കുകയാണ്. ഉദയായുടെ റീലോഞ്ചിംഗ് ചിത്രത്തെക്കുറിച്ച് അറിഞ്ഞ ആവേശത്തില്‍ ശാരദാമ്മ അമ്മയെയും എന്നെയും വിളിച്ചു കാര്യങ്ങള്‍ തിരക്കാറുണ്ട്. ഷീലാമ്മയും വിളിച്ചിരുന്നു. അവരും ഹാപ്പിയാണ്.

ക്ലൈമാക്‌സ് യഥാര്‍ഥ ഫ്‌ളൈറ്റിനുള്ളില്‍

ഇതു നല്ല ബജറ്റിലുള്ള ചിത്രമാണ്. 51 ദിവസം ഷൂട്ട് ചെയ്തു; ഫെബ്രുവരിയില്‍ തുടങ്ങി ജൂലായ് വരെ എട്ടു ഷെഡ്യൂളുകളിലായി. ബാംഗ്ലൂര്‍, പൊള്ളാച്ചി, ട്രിവാന്‍ഡ്രം, അടിമാലി, പെരുമ്പാവൂര്‍, കൊമ്പനാട് തുടങ്ങിയ സ്ഥലങ്ങളില്‍. ക്ലൈമാക്‌സിലെ ഒരു സീക്വന്‍സ് ഫ്‌ളൈറ്റിനകത്താണു ഷൂട്ട് ചെയ്തത്. ഫ്‌ളൈറ്റിന്റെ സെറ്റിട്ടു ചെയ്തിരുന്നുവെങ്കില്‍ ചെലവു കുറയ്ക്കാമായിരുന്നു. പക്ഷേ, കഥയുടെ ജെനുവിനിറ്റിക്കു വേണ്ടി യഥാര്‍ഥ ഫ്‌ളൈറ്റില്‍ തന്നെ ഷൂട്ട് ചെയ്തു. ലേറ്റസ്റ്റ് ചിത്രീകരണ സംവിധാനങ്ങള്‍ ഉപയോഗിച്ചു. അഞ്ചു പാട്ടുകള്‍ മികച്ചരീതിയില്‍ എടുത്തിരിക്കുന്നു.

കഥയിലേക്ക് അടുപ്പിച്ചതു നര്‍മം

അവാര്‍ഡ് സിനിമകളുടെ വക്താവ് എന്ന നിലയില്‍ മാറ്റിനിര്‍ത്തപ്പെട്ട ആളായിരുന്നു സിദ്ധാര്‍ഥ ശിവ. സീരിയസ് ഫിലിംസ് മാത്രം ചെയ്യുന്ന ആള്‍ എന്നതാണ് പലരുടെയും ധാരണ. അദ്ദേഹം വന്നു കഥ പറയുമ്പോള്‍ അതിലെ നര്‍മമാണ് എന്നെ ഈ സിനിമയിലേക്ക് അടുപ്പിച്ചത്.. ഒരു നല്ല കഥ, സിംപിള്‍ കഥ, പ്രചോദിപ്പിക്കുന്ന കഥ. പക്ഷേ, അത് ആളുകളിലേക്ക് എത്തണമെങ്കില്‍ ഏറ്റവും എളുപ്പവും എന്റര്‍ടെയ്‌നിംഗുമായ വഴി നര്‍മം തന്നെയാണ്; കലര്‍പ്പില്ലാത്ത നര്‍മം. സിദ്ധാര്‍ഥില്‍ നിന്ന് ആളുകള്‍ അതു പ്രതീക്ഷിക്കില്ല എന്നതാണ് ചിത്രത്തിന്റെ ക്യാച്ച് ഫാക്ടര്‍.

ഒറിജിനല്‍ പ്രൊഡ്യൂസറുടെ ഫോണ്‍വിളി..!

നിര്‍മാതാവായപ്പോള്‍ പല കാര്യങ്ങള്‍ ഒരേ സമയം ഞാന്‍ തന്നെ ചെയ്യേണ്ടി വരുന്നു. അത് ഒരു കഴിവു തന്നെയാണ്. പഠിച്ചുവരുന്നതേയുള്ളു. പക്ഷേ, ഒരു നല്ല സിനിമയ്ക്കു വേണ്ടി നല്ല രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു എന്ന സന്തോഷമുണ്ട്. സഹായവുമായി വൈഫ് കൂടെയുണ്ട്. അമ്മയുടെ ഫുള്‍ സപ്പോര്‍ട്ടുണ്ട്. അമ്മ ഇടയ്ക്കിടെ ഞാന്‍ പോലുമറിയാതെ ഡയറക്ടറെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. “ഈ പ്രൊഡ്യൂസര്‍ വിളിച്ചില്ലെങ്കിലും ഒറിജിനല്‍ പ്രൊഡ്യൂസര്‍ ഇടയ്ക്കിടെ ആലപ്പുഴയില്‍ നിന്നു വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കാറുണെ്ടന്ന്’ സിദ്ധാര്‍ഥ് ഇടയ്ക്കു തമാശയായി പറഞ്ഞിരുന്നു.

മെയില്‍ നഴ്‌സായി റാസല്‍ഖൈമയില്‍!

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ആന്റോ ജോസഫും രാജേഷ് പിള്ള ഫിലിംസും കൂടി നിര്‍മിക്കുന്ന ചിത്രം. കെപിഎസിയുടെ ഇടയ്ക്കുതന്നെ അതിന്റെ ഷൂട്ടിംഗും തുടങ്ങിയിരുന്നു. മെയില്‍ നഴ്‌സിന്റെ വേഷം. ഇമോഷണല്‍ ത്രില്ലര്‍. നായിക പാര്‍വതി. ഫഹദ് ഫാസില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. അലന്‍സിയര്‍, ദേവി അജിത്ത് തുടങ്ങിയവരുമുണ്ട്. അതിന്റെ ഒരു ഷെഡ്യൂള്‍ റാസല്‍ഖൈമയിലാണ്, അടുത്തമാസം. വിശ്വരൂപം ചെയ്ത മലയാളിയായ സനു വര്‍ഗീസാണ് കാമറ ചെയ്യുന്നത്.

ട്രാഫിക്കിനെയും അന്നു ചിലര്‍ എഴുതിത്തള്ളി…

“വള്ളീം തെറ്റി പുള്ളീം തെറ്റി’ ഒരു എക്‌സ്പിരിമെന്റല്‍ സിനിമയായിരുന്നു. ആളുകളുടെ ടേസ്റ്റിനനുസരിച്ചുള്ള സിനിമയായിരുന്നില്ല. എക്‌സ്പിരിമെന്റ്്‌സ് ചെയ്യുമ്പോള്‍ ചിലതു വിജയിക്കാം, ചിലതു പരാജയപ്പെടാം. ട്രാഫിക്ക് ഇറങ്ങിയപ്പോഴും പലരും ആ സിനിമയെ എഴുതിത്തള്ളിയിരുന്നു. പക്ഷേ, അതു വിജയിച്ചു. ചില വലിയ പടങ്ങള്‍ പരാജയപ്പെടാറുണ്ട്, ചില ചെറിയ പടങ്ങള്‍ വലിയ വിജയങ്ങളും ആകാറുണ്ട്. നല്ല സിനിമകള്‍ക്കുവേണ്ടി അധ്വാനിക്കുന്നു. “കൊച്ചൗവ്വ പൗലോയും..’ അത്തരത്തിലുള്ള പടമെന്നു വിശ്വസിക്കുന്നു. നല്ല സിനിമകള്‍ വന്നാല്‍ ഉറപ്പായും ഉദയ ഇനിയും നിര്‍മിക്കും.

ടി.ജി.ബൈജുനാഥ്‌

Related posts