വേനല്‍ച്ചൂട് മാറ്റാന്‍ പുറത്തു നിന്ന് ശീതളപാനീയങ്ങള്‍ കുടിക്കുമ്പോള്‍ സൂക്ഷിക്കണേ! പൊതുജനത്തിന് ചില സുപ്രധാന മുന്നറിയിപ്പുകളുമായി പോലീസ്

വേനല്‍ കടുത്തുകൊണ്ടിരിക്കുകയാണ്. പുറത്തേയ്ക്കിറങ്ങിയാല്‍ വരണ്ട് പോവുന്ന അവസ്ഥ. ഈ സാഹചര്യത്തില്‍ പുറത്തേയ്ക്കുറങ്ങുമ്പോള്‍ ദാഹമകറ്റാന്‍ എന്തെങ്കിലും കഴിക്കാതെ നിവര്‍ത്തിയില്ല. ശീതളപാനീയങ്ങള്‍ എന്തെങ്കിലും ആളുകളെല്ലാം വാങ്ങി കുടിക്കുകയും ചെയ്യും.

എന്നാല്‍ ഇത്തരം ശീതളപാനീയങ്ങള്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ട കേരള പോലീസിന്റെ മുന്നറിയിപ്പ് ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളില്‍ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകള്‍ ഞെട്ടിക്കുന്നതെന്ന് കേരളാ പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

വേനല്‍ച്ചൂട്: ശീതളപാനീയങ്ങള്‍ കുടിക്കുമ്പോള്‍ സൂക്ഷിക്കണേ!

വേനല്‍ അതിന്റെ പാരമ്യത്തിലേക്കാണ്. എത്ര വെള്ളം കുടിച്ചാലും ദാഹമകലുന്നില്ല. അതിനാല്‍ തന്നെ പാതയോരത്ത് കുമിള്‍ പോലെയാണ് ശീതള പാനീയ പന്തലുകള്‍ ഉയരുന്നത്. ആകര്‍ഷകങ്ങളായ നിറങ്ങളിലും രുചികളിലും പലതരത്തിലുള്ള പാനീയങ്ങളും മില്‍ക്ക് ഷെയ്ക്കുകളും വാങ്ങിക്കുടിക്കും മുന്‍പ് ശ്രദ്ധിക്കുക.

ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളില്‍ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകള്‍ ഞെട്ടിക്കുന്നതായിരുന്നു.. ചീഞ്ഞതും പഴകിയതുമായ പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സര്‍ബത്ത് ഉണ്ടാക്കുക, മില്‍ക്ക് ഷേക്കുകളില്‍ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാല്‍ ഉപയോഗിക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേര്‍ക്കുക, സര്ബത്തുകളില്‍ തിളപ്പിക്കാത്ത പാല്‍ ചേര്‍ക്കുക, നിരോധിത ഇനത്തില്‍പ്പെട്ട മാരക രാസവസ്തുക്കള്‍ അടങ്ങിയ കളര്‍ ദ്രാവകങ്ങള്‍ ചേര്‍ക്കുക, മലിനജലം കെട്ടിനില്‍ക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക, അശുദ്ധമായ ജലം ഉപയോഗിക്കുക എന്നിങ്ങനെ ആരോഗ്യത്തിന് അപകടകരമാകുന്ന തരത്തിലാണ് ശീതളപാനീയങ്ങള്‍ തയ്യാറാക്കുന്നത്.

ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത വഴിയോരത്തുള്ള ശീതളപാനീയ വില്പന കേന്ദ്രങ്ങളിലും മറ്റുള്ള ജ്യൂസ് പാര്‍ലറുകളിലും ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കുറ്റകരമായ അനാസ്ഥ കണ്ടാല്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത് സംബന്ധിച്ച പരാതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെയോ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ, ആരോഗ്യവകുപ്പിനെയോ അറിയിക്കാവുന്നതാണ്.

ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ അനാരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന ശീതള പാനീയ സ്റ്റാളുകള്‍ ഒഴിവാക്കണമെന്നും കഴിയുന്നതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നത് ശീലമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

Related posts