യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തരാകുന്ന രണ്ട് വിഭാഗങ്ങള്‍! അഭിഭാഷകരെ തെരുവുനായ്ക്കളോട് താരതമ്യം ചെയ്ത് സെബാസ്റ്റിയന്‍ പോള്‍

Sebastian-paulതൃശൂര്‍: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തില്‍ അഭിഭാഷകരെ തെരുവുനായ്ക്കളോട് ഉപമിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. തൃശൂരില്‍ നടന്ന  മാധ്യമ സെമിനാറിലാണ് അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ പോള്‍ രംഗത്തെത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തരാകുന്ന രണ്ട് വിഭാഗങ്ങളാണ് കേരളത്തില്‍ ഇന്നുള്ളതെന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ സെബാസ്റ്റ്യന്‍ പോള്‍ പിന്നീട് അതിന്റെ വിശദീകരണത്തിലേക്ക് കടന്നപ്പോഴാണ് തെരുവുനായ്ക്കളേയും അഭിഭാഷകരേയും താരതമ്യം ചെയ്തത്.  കേരളത്തില്‍ യാതൊരു വിശദീകരണവും ഇല്ലാതെ രണ്ടു വിഭാഗമാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നത്.

ഒന്നു തെരുവുനായ്ക്കളും മറ്റൊന്നു അഭിഭാഷകരുമാണ്. യാതൊരു വിശദീകരണത്തിനും ഇടനല്‍കാതെ ആക്രമണം നടത്തുന്നവരാണ് തെരുവുനായ്ക്കള്‍. ഇപ്പോള്‍ അഭിഭാഷകരും അത്തരത്തില്‍ തന്നെ ആയിരിക്കുന്നു. എന്നാല്‍, തെരുവുനായ്ക്കള്‍ക്ക് ചികിത്സയുണ്ട്. അവയെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിച്ച് തിരിച്ചുകൊണ്ടുവന്നു വിടുന്നുണ്ട്. അതാണ് തെരുവുനായ്ക്കള്‍ക്കുള്ള ചികിത്സ. ചിലയിടത്ത് തെരുവുനായ്ക്കളെ തല്ലിക്കൊല്ലുന്നുമുണ്ട്. എന്നാല്‍, ഈ നടപടി അഭിഭാഷകര്‍ക്കെതിരെ സ്വീകരിക്കണമെന്നു തനിക്ക് അഭിപ്രായമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അവരുടെ കാര്യം ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സെബാസ്റ്റിയന്‍പോള്‍ കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സെബാസ്റ്റ്യന്‍ പോള്‍ കൈക്കൊണ്ടത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ സെബാസ്റ്റിന്‍ പോളിനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അസോസിയേഷനില്‍ അംഗമല്ലെങ്കിലും തനിക്ക് ഹൈക്കോടതിയില്‍ അഭിഭാഷകപ്രവര്‍ത്തനം തുടരാമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

Related posts