യുഡിഎഫ് ചതിച്ചു! പിറവത്ത് ഒതുങ്ങില്ല; പൊട്ടിത്തെറിച്ചു ജോണി നെല്ലൂര്‍; അങ്കമാലി തരില്ലെന്നു പി.പി. തങ്കച്ചന്‍

Johnyകൊച്ചി: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് നല്‍കാമെന്നു പറഞ്ഞ അങ്കമാലി സീറ്റ് ഏറ്റെടുത്ത കോണ്‍ഗ്രസ് നിലപാട് കടുത്ത വഞ്ചനയും ലോകനീതികേടാണെന്നും കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. സീറ്റുചര്‍ച്ചകളിലെല്ലാം അങ്കമാലി സീറ്റ് ജേക്കബ് വിഭാഗത്തിന് നല്‍കാമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും ഡല്‍ഹിക്ക് പോകുന്നത് വരെ  പറഞ്ഞിരുന്നത് അങ്കമാലി സീറ്റ് ജേക്കബ് വിഭാഗത്തിനാണ് എന്നാണ്. എന്നാല്‍, ഇന്നലെ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി സീറ്റില്ല എന്ന കാര്യം അറിയിക്കുകയായിരുന്നു. ആറുമാസത്തിനകം നിയമസഭയിലെത്തിക്കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായും അറിയിച്ചു. എന്നാല്‍, ആറുമാസത്തിനുള്ളില്‍ നിയമസഭയിലെത്തിക്കുമെന്ന് പറഞ്ഞത് മനസിലാകുന്നില്ല.

യുഡിഎഫിനു വേണ്ടി പടപൊരുതിയതിനുള്ള അംഗീകാരമാണ് ഇതെങ്കില്‍ അംഗീകരിക്കുന്നു. യുഡിഎഫ് യോഗത്തില്‍ അഴിമതിക്കെതിരായി ശബ്ദിച്ചതിന്റെ ഫലമാണിതെന്ന് കരുതുന്നു. തന്നെ രാഷ്ട്രീയ വനവാസത്തിനയക്കാമെന്ന് വിചാരിക്കണ്ട. അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നാലു സീറ്റുണ്ടായിരുന്നു പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. അങ്കമാലി, പിറവം സീറ്റുകള്‍ നിര്‍ബന്ധമായും ഉടുമ്പചോല, കുട്ടനാട്, കൊട്ടാരക്കര, പുനലൂര്‍ എന്നീ സീറ്റുകളില്‍ രണ്ടെണ്ണവുമാണ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടത്. സീറ്റുകള്‍ വെട്ടിക്കുറയ്ക്കണ്ട സാഹചര്യം നിലവിലില്ല. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്. താന്‍ ശബ്ദിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയാണ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല.

ഇന്നു മൂവാറ്റുപുഴയില്‍ ചേരുന്ന കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ പാര്‍ട്ടി നിലപാടുകള്‍ തീരുമാനിക്കും. കോതമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തെറ്റാണ്. എന്നാല്‍, എല്‍ഡിഎഫിനോട് അയിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അങ്കമാലി സീറ്റ് നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. മറ്റു കാര്യങ്ങള്‍ ഇന്ന് നടക്കുന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

Related posts