യുവതി ആത്മഹത്യചെയ്ത കേസ്: സ്ത്രീധനമായി കിട്ടിയ കാല്‍ക്കോടി ധൂര്‍ത്തടിച്ച് നശിപ്പിച്ചു; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചു; ഭര്‍ത്താവ് ജയേഷ് അറസ്റ്റില്‍

arrestനെയ്യാറ്റിന്‍കര : സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലയില്‍ ചായ്‌ക്കോട്ടുകോണം ജെ.കെ. ഭവനില്‍ ജയേഷി (30) നെയാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി എം.എ. നസീര്‍ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മുട്ടത്തറ ടി.സി 42/805- ല്‍ ലതാകുമാരിയുടെ മകള്‍ ജിജികൃഷ്ണ (24) യുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

അഞ്ചു വര്‍ഷത്തിനു മുമ്പാണ് ജയേഷും ജിജിയും വിവാഹിതരായത്. നാലു വയസുള്ള കുഞ്ഞുമായി വെണ്‍പകല്‍ കിടയറക്കോണത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇരുവരും. സ്ത്രീധനമായി നല്‍കിയ അമ്പതു പവന്‍ സ്വര്‍ണാഭരണങ്ങളും  രണ്ടു ലക്ഷം രൂപയും മുട്ടത്തറയിലെ വസ്തു വിറ്റപ്പോള്‍ ലഭിച്ച 14 ലക്ഷം രൂപയും ജയേഷ് ധൂര്‍ത്തടിച്ച് തീര്‍ത്തതായി പോലീസ് പറയുന്നു. തുടര്‍ന്ന് കൂടുതല്‍ സ്ത്രീധനതുക ആവശ്യപ്പെട്ട് ജയേഷും അമ്മയും ചേര്‍ന്ന് ജിജിയെ നിരന്തരം പീഡിപ്പിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച് 26 ന് ആത്മഹത്യാക്കുറിപ്പ് എഴുതിയ ജിജി വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ജയേഷ് പിന്നീട് പെരുമ്പഴുതൂര്‍ സ്വദേശിനിയായ  പതിനെട്ടുകാരിയെ പ്രലോഭിപ്പിച്ച്  കൂട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.  പ്രതിയോടൊപ്പം പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തി. നെയ്യാറ്റിന്‍കര എസ്‌ഐ എസ്.എല്‍. അനില്‍കുമാര്‍, ശൈലേന്ദ്രന്‍നായര്‍,  ജിഎഎസ്‌ഐ സാബു, എസ്‌സിപിഒ ഭുവനചന്ദ്രന്‍നായര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related posts