യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: അറസ്റ്റിലായ ഭര്‍ത്താവ് റിമാന്‍ഡില്‍

alp-CRIMEആലപ്പുഴ: ഭര്‍ത്തൃഗൃഹത്തില്‍ യുവതി  ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ നഗരസഭ വലിയമരം വാര്‍ഡ് നടുവിലെപ്പറമ്പില്‍ അജീഷിനെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ആലിശേരി ചിറയില്‍ പരേതനായ അഷ്‌റഫിന്റെയും അനീമയുടെയും മകള്‍ ആമിന(23)യാണ് കഴിഞ്ഞ ഏപ്രില്‍ മൂന്നിന് മരണപ്പെട്ടത്.

യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃപീഡനമാണ് മരണത്തിനു കാരണമെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. കേസന്വേഷണത്തില്‍ പുരോഗതിയില്ലെന്നാരോപിച്ച് ആക്്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരം നടത്തുകയുണ്ടായി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടത്. മൂന്നുവര്‍ഷം മുമ്പാണ് അജീഷ് ആമിനയെ വിവാഹം ചെയ്തത്. ഇയാള്‍ ആമിനയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അജീഷിന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. സംഭവദിവസവും ഇതു സംബന്ധിച്ചു ഇരുവരും വഴക്കിട്ടിരുന്നു. സംഭവദിവസം ആമിന ഗുരുതരാവസ്ഥയിലാണെന്ന് ധരിപ്പിച്ച് സഹോദരന്‍ അനീഷ് എന്ന് വിളിക്കുന്ന ഉണ്ണിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.   വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാനും ശ്രമം നടത്തി. എന്നാല്‍ ആമിന ആശുപത്രിയില്‍ എത്തുന്നതിനു മുമ്പെ മരണപ്പെട്ടുവെന്നായിരുന്നു ജനറല്‍ ആശുപത്രി അധികൃതര്‍ സഹോദരനോട് വ്യക്തമാക്കിയത്. ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റവും സംശയം ജനിപ്പിക്കുന്നതായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനും ശ്രമം നടന്നു. തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.സംഭവം സംബന്ധിച്ച് ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണ് മരണമെന്ന് ബോധ്യപ്പെട്ടതായി അന്വേഷണ സംഘം പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്. ഉദയഭാനുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഗോപകുമാര്‍, എഎസ്‌ഐ ടി.ജി. സുരേഷ്കുമാര്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍മാരായ ജാസ്മിന്‍, ദീപ്തി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Related posts