കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ യു.എ. ഖാദർ (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു.
ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്കാരിക ഭൂമികയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവുമാണ്.
പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളിൽ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകൾ.
1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം മോണ്‍ സംസ്ഥാനത്ത് മൊയ്തീന് കുട്ടി ഹാജി, മമെദി ദമ്പതികള്‍ക്ക് ഇരാവതി നദിയോരത്തെ ബില്ലിന് എന്ന ഗ്രാമത്തിലാണ് യു.എ. ഖാദര്‍ ജനിച്ചത്. മാതാവ് ബര്‍മ്മാക്കാരിയായ മാമെദി. പിതാവ് കേരളീയനാണ്.
ഏഴാമത്തെ വയസ്സില്‍ അദ്ദേഹം പിതാവിനോടൊപ്പം കേരളത്തിലേക്ക് മടങ്ങുകയും പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയില്‍ നിന്നുമാണ് പിന്നീട് പഠിച്ച് വളർന്നത്.
കൊയിലാണ്ടി സർക്കാർ ഹൈസ്ക്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം മദ്രാസ് കോളജ് ഓഫ് ആര്‍ട്ട്സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടി.
ചെന്നൈയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ.എ. കൊടുങ്ങല്ലൂരിനേപ്പോലെയുള്ള എഴുത്തുകാരും സി. എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള സാമൂഹ്യ പ്രവര്‍ത്തകരുമായുമായുള്ള ബന്ധം പുലര്‍ത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി.