യൂറോപ്പയില്‍ അട്ടിമറി

sp-attimariറോട്ടര്‍ഡാം: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ വമ്പന്മാര്‍ക്കു പരാജയം. ഹൊസെ മൗറിഞ്ഞോയുടെ സ്വന്തം മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും അട്ടിമറിക്കപ്പെട്ടു. മൗറിഞ്ഞോയുടെ കീഴില്‍ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയോടെ എവേ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ക്ലബ് ഫെയെനൂര്‍ദിനെതിരേ ഗ്രൂപ്പ് എയില്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റു.

79-ാം മിനിറ്റില്‍ ടോണി വില്‍ഹെനയുടെ ഗോളാണ് സന്ദര്‍ശകരെ തകര്‍ത്തത്. എവേ പോരാട്ടത്തില്‍ തീര്‍ത്തും നിറംമങ്ങിയ പ്രകടനമായിരുന്നു യുണൈറ്റഡിന്റേത്്. പോള്‍ പോഗ്ബ, മാര്‍കസ് റഷ്‌ഫോര്‍ഡ്, ആന്റണി മാര്‍ഷല്‍ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് മൗറിഞ്ഞോ ടീമിനെ അണിനിരത്തിയത്. സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് പകരക്കാരുടെ ബെഞ്ചിലായിരുന്നു. രണ്ടാം പകുതിയില്‍ ഇബ്രാഹിമോവിച്ച് ഇറങ്ങിയെങ്കിലും ഗോള്‍ നേടാനായില്ല. മികച്ച നിരയുമായി ഇറങ്ങിയ യുണൈറ്റഡ് ഫെയെനൂര്‍ഡിന്റെ തട്ടകത്തില്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം നടത്താന്‍ പ്രയാസപ്പെട്ടു. ശനിയാഴ്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഡെര്‍ബി പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്നു തോല്‍വിയേറ്റു വാങ്ങിയ യുണൈറ്റഡ് ടീമിലെ എട്ടു മാറ്റങ്ങളാണ് പരിശീലകന്‍ വരുത്തിയത്.

ആദ്യ പകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമുള്ള പ്രകടനം നടത്തി. പലപ്പോഴും യുണൈറ്റഡിനെ ഞെട്ടിക്കുന്ന പ്രകടനങ്ങള്‍ നടത്താന്‍ ഫെയെനൂര്‍ഡിനായി. യുണൈറ്റഡിന്റെ പോഗ്ബയുടെയും മാര്‍ഷലിന്റെയും ഷോട്ടുകള്‍ നിര്‍ഭാഗ്യംകൊണ്ടാണ് വലയില്‍ കടക്കാതെ പോയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുണൈറ്റഡ് ഗോളിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഫെയെനൂര്‍ഡിന്റെ കരിം എല്‍ അഹമ്മദി ലോംഗ് റേഞ്ച് ഷോട്ടുമായി യുണൈറ്റഡിനെ ഞെട്ടിച്ചു. ഗോള്‍നേടാന്‍ ബുദ്ധിമുട്ടിയ റഷ്‌ഫോര്‍ഡ്, മാര്‍ഷല്‍, യുവാന്‍ മാട്ട എന്നിവര്‍ക്കു പകരമായി ബെഞ്ചില്‍നിന്ന് ഇബ്രാഹിമോവിച്ച്, മെംഫിസ് ഡിപെ, ആഷ്‌ലി യംഗ് എന്നിവരെ ഇറക്കി. ഇവര്‍ക്കും ഗോള്‍ നേടാനായില്ല. ഇബ്രാഹിമോവിച്ചിന്റെയും ഡിപെയുടെയും ഷോട്ടുകള്‍ പുറത്തേക്കു പോയി. 79-ാം മിനിറ്റില്‍ ആതിഥേയര്‍ സന്ദര്‍ശകരുടെ വല കുലുക്കി. നിക്കോളി ജോര്‍ജെന്‍സന്റെ മികച്ചൊരു നീക്കം ഗോളിനുള്ള വഴിയൊരുക്കി. യുണൈറ്റഡിന്റെ പ്രതിരോധം കടന്നെത്തിയ ജോര്‍ജെന്‍സന്‍ ഓഫ് സൈഡിന്റെ കെണി പൊട്ടിച്ചുകൊണ്ട് പന്ത് വില്‍ഹെനയ്ക്കു നീട്ടിക്കൊടുത്തു. വില്‍ഹെനയുടെ ഷോട്ട് യുണൈറ്റഡിന്റെ വലകുലുക്കി. ഇതിനുശേഷം തിരിച്ചടിക്കാനായി യുണൈറ്റഡ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

സ്വന്തം സ്റ്റേഡിയത്തില്‍ ഇന്റര്‍ വീണു

മൂന്നു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ ഗ്രൂപ്പ് കെയില്‍ ഇസ്രേലി ക്ലബ് ഹാപോയല്‍ ബീര്‍ഷെവയോട് എതിരില്ലാത്ത രണ്ടു ഗോളിനു സ്വന്തം സ്റ്റേഡിയത്തില്‍ കൂപ്പുകുത്തി. ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ സ്‌കോട്ടിഷ് ക്ലബ് സെല്‍റ്റിക്കിനെ പേടിപ്പിച്ച ക്ലബ്ബാണ് ബീര്‍ഷെവ. മത്സരത്തില്‍ അഗ്രഗേറ്റില്‍ സെല്‍റ്റിക് 5-4ന് ജയിച്ചിരുന്നു. ശക്തരായ ഇന്റര്‍ മിലാനെ അവരുടെ സ്വന്തം സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ തകര്‍ത്തുകൊണ്ട് ഇസ്രേലി ക്ലബ് തങ്ങളുടെ പോരാട്ടം തുടങ്ങി. മിഗ്വല്‍ വിട്ടര്‍ (54), മൗര്‍ ബുസാഗ്ലോ (69) എന്നിവരാണു ഗോള്‍ നേടിയത്.

ഫ്രാങ്ക് ഡി ബോറിന്റെ കീഴില്‍ കളിക്കുന്ന മിലാനു സീരി എയിലും നിരാശാജനകമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മൂന്നുന്ന കളിയില്‍ ഒരണ്ണത്തില്‍ മാത്രമേ ജയിക്കാനായുള്ളൂ. യൂറോപ്പ ലീഗില്‍ ബീര്‍ഷെവയ്‌ക്കെതിരേയുള്ള തോല്‍വിയോടെ ഇവിടെയും ഇന്ററിന്റെ തുടക്കം മോശമായി. യൂറോപ്യന്‍ പോരാട്ടങ്ങളില്‍ കഴിഞ്ഞ അഞ്ച് എവേ മത്സരങ്ങള്‍ക്കുശേഷം ബെര്‍ ഷെവ നേടുന്ന ആദ്യ ജയമായിരുന്നു സാന്‍ സിറോയിലേത്.

മത്സരത്തിന്റെ തുടക്കം മുതലേ ഇസ്രേലി ക്ലബ് ആധിപത്യം പുലര്‍ത്തി. ബുസാഗ്ലോയുടെ ഷോട്ട് ലൂസിയോ മാരാഞ്ചോയുടെ ഹെഡറും വലയിലെത്തിയില്ല. എഡറായിരുന്നു ആദ്യപകുതിയില്‍ മിലാന്റെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. എഡറിനു മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല.

54-ാം മിനിറ്റില്‍ ബീര്‍ഷെവ പ്രതിരോധതാരം മിഗ്വല്‍ വിട്ടര്‍ ഒരു നിമിഷം പോലും കളയാതെ ഇന്ററിന്റെ വല കുലുക്കി. ഒരു ഫ്രീകിക്കിന്റെ തുടര്‍ച്ചയില്‍നിന്നുമാണ് ഗോളിനുള്ള വഴി തെളിഞ്ഞത്. ബീര്‍ഷെവയ്ക്കുവേണ്ടി വിട്ടര്‍ നേടുന്ന ആദ്യ ഗോളായിരുന്നു. 69-ാം മിനിറ്റില്‍ മൗര്‍ ബുസാഗ്ലോ ഫ്രീകിക്കിലൂടെ ഇസ്രേലി ക്ലബ്ബിന്റെ ലീഡ് ഉയര്‍ത്തി.മറ്റൊരു മത്സരത്തില്‍ മക്കാബി ടെല്‍ അവീവിനോടു മൂന്നു ഗോളിനു പിന്നിട്ടു നിന്നശേഷം നാലു ഗോളടിച്ച് സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ജയിച്ചു. ജെന്‍ക് മുന്നിട്ടു നിന്നശേഷം റാപ്പിഡ് വിയനോടു 3-2ന് തോറ്റു.

വിയ്യ റയല്‍ 2-1ന് സൂറിച്ചിനെയും എതിരില്ലാത്ത മൂന്നു ഗോളിനു സതാംപ്ടണ്‍ സ്പാര്‍ട ബ്രാഹയെയും ഷാക്തര്‍ 1-0ന് നീസിനെയും തോല്‍പ്പിച്ചു. അത്‌ലറ്റിക് ബില്‍ബാവോയെ 3-0ന് സാസൗളോ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ ആന്‍ഡെര്‍ലെചെറ്റ്, ഓപ്പല്‍, ഓസ്ട്രിയ വീയന്‍, റാപ്പിഡ് വീയന്‍, ഒളിമ്പിയകസ് പൈറസ്, ഷാക്തര്‍ ഡൊണെറ്റ്‌സ്ക്, ഓസ്മാന്‍ലിപോര്‍, അയാക്‌സ്, ക്രാസ്‌നോഡര്‍ എന്നീ ടീമുകള്‍ ജയിച്ചു.

Related posts