യൂറോയിലെ വന്‍ തിരിച്ചുവരവുകള്‍

sp-europeയൂറോ കപ്പെന്നാല്‍ മലയാളികള്‍ക്ക് ഫുട്‌ബോള്‍ ആവേശത്തിന്റെ മഴക്കാല രാത്രികളാണ്. ലോകകപ്പ് കഴിഞ്ഞാല്‍ ആരാധകരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന യൂറോ കപ്പില്‍ പോരാട്ടങ്ങള്‍ സമന്മാരുടേതാണ്. യൂറോകപ്പിനെ ആവേശം കൊള്ളിച്ച വന്‍തിരിച്ചുവരവുകളിലൂടെ…

1960 സെമിഫൈനല്‍: ഫ്രാന്‍സ്- യുഗോസ്ലാവിയ

അവസാനനിമിഷം വരെ ആവേശവും സസ്‌പെന്‍സും അലതല്ലിയ മത്സരമായിരുന്നു 1960ലെ ഫ്രാന്‍സ്- യുഗോസ്ലാവിയ സെമിഫൈനല്‍. ഇന്ന് പല രാജ്യങ്ങളായി ഭിന്നിച്ചുപോയെങ്കിലും അന്നത്തെ യുഗോസ്ലാവിയ കരുത്തരായിരുന്നു. എന്നാല്‍, കളിയുടെ ആദ്യ അരമണിക്കൂര്‍ ഫ്രാന്‍സിന്റെ വിളയാട്ടമായിരുന്നു. 30 മിനിറ്റ് പിന്നിടുമ്പോള്‍ 2-1ന് ഫ്രാന്‍സ് മുന്നില്‍. ആന്‍ഡേ സനെറ്റിക്‌സ് രണ്ടുവട്ടം വലകുലുക്കിയതോടെ 55-ാം മിനിറ്റ് പിന്നിട്ടപ്പോള്‍ ഫ്രഞ്ച് പട 4-2ന്റെ ലീഡ് നേടി. എന്നാല്‍ അഞ്ചു മിനിറ്റിനിടെ മൂന്നു തവണ വലകുലുക്കിയ യുഗോസ്ലാവിയ വിജയവും ഫൈനല്‍ ബെര്‍ത്തും പിടിച്ചുവാങ്ങി.

2000 ഗ്രൂപ്പ് ഘട്ടം പോര്‍ച്ചുഗല്‍-ഇംഗ്ലണ്ട്

ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്‌സിലുമായി നടന്ന 21-ാം നൂറ്റാണ്ടിലെ ആദ്യ യൂറോ കപ്പ്. ഗ്രൂപ്പ് സിയിലെ എയിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ പോര്‍ച്ചുഗല്‍ ഇറങ്ങുന്നു. പറങ്കികളെ ഞെട്ടിച്ച് ഇംഗ്ലീഷ് പട 18 മിനിറ്റ് പിന്നിടും മുമ്പേ രണ്ടുതവണ വലകുലുക്കി. ജയമുറപ്പിച്ച ഇംഗ്ലീഷുകാരെ ഞെട്ടിച്ച് ലൂയിസ് ഫിഗോയും റൂയി കോസ്റ്റയും പറന്നുകയറുന്നതാണ് ഐന്തോവാനിലെ ഫിലിപ്പ് സ്റ്റേഡിയം കണ്ടത്. 22-ാം മിനിറ്റില്‍ ഫിഗോയാണ് തിരിച്ചടി തുടങ്ങിയത്. ജാവോ പിന്റോയും (37), ന്യൂനോ ഗോമസും (59) ലക്ഷ്യം കണ്ടതോടെ യൂറോ കപ്പിലെ ആവേശകരമായൊരു മത്സരത്തില്‍ പോര്‍ച്ചുഗീസുകാര്‍ ചിരിച്ചു.

2000 ഗ്രൂപ്പ് ഘട്ടം യുഗോസ്ലാവിയ -സ്‌പെയിന്‍

ആവേശപ്പോരാട്ടങ്ങളാല്‍ സമ്പന്നമായ 2000ത്തിലെ മറ്റൊരു മഴരാത്രിയായിരുന്നു അത്. ജാന്‍ ബ്രെയ്ഡല്‍ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് സി പോരാട്ടത്തില്‍ സ്‌പെയിന്‍ യുഗോസ്ലാവിയയെ നേരിടുന്നു. 90 മിനിറ്റും പിന്നിട്ട കളിയുടെ ഇഞ്ചുറി ടൈമാണു നടക്കുന്നത്. 3-2ന്റെ ലീഡോടെ യുഗോസ്ലാവിയ ജയം ഉറപ്പിച്ചിരുന്നു അപ്പോള്‍.

എന്നാല്‍, ഒരു നിമിഷത്തെ എതിരാളികളുടെ അലസത മതിയായിരുന്നു സ്പാനിഷ് വീര്യത്തിന്. ഗാസ്ക മെന്‍ഡിറ്റയുടെ വക ആദ്യം ഒപ്പമെത്തിയ ഗോള്‍ (9+4), കളി സമനിലയെന്നുറപ്പിച്ച നിമിഷത്തില്‍ അല്‍ഫോണ്‍സോ പെരെസിലൂടെ വിജയഗോളും. 21-ാം നൂറ്റാണ്ടിലെ ആദ്യ യൂറോ ക്ലാസിക്കെന്ന് ഈ മത്സരത്തെ വിശേഷിപ്പിക്കാം.

2004 ഗ്രൂപ്പ് ഘട്ടം നെതര്‍ലന്‍ഡ്‌സ്-ചെക് റിപ്പബ്ലിക്

2004ല്‍ യൂറോ കപ്പ് കളിക്കാന്‍ ഓറഞ്ചുപട എത്തുന്നത് കപ്പ് ഫേവറിറ്റുകളെന്ന വിശേഷണത്തോടെയാണ്. ഗ്രൂപ്പ് ഡിയിലെ ക്ലാസിക് പോരാട്ടത്തിനിറങ്ങിയ ഇരുടീമിലെയും പ്രഗത്ഭരെ ഒന്നു ശ്രദ്ധിക്കൂ. ഡിക് അഡ്വക്കറ്റ് പരിശീലിപ്പിച്ച ഡച്ച് നിരയില്‍ റൂഡ് വാന്‍ നിസ്റ്റല്‍ റൂയി, ഫിലിപ്പ് കൊക്കു, വാന്‍ഡര്‍സാര്‍ എന്നീ പ്രഗത്ഭര്‍. മറുവശത്ത് പാവെല്‍ നെദ്‌വെദ് എന്ന ക്യാപ്റ്റനായിരുന്നു ചെക് റിപ്പബ്ലിക്കിന്റെ കളി മെനഞ്ഞിരുന്നത്. ഒപ്പം തോമസ് റോസിക്കിയും പീറ്റര്‍ ചെക്കും മിലാന്‍ ബാരോസും. ചെക്കിനെ ഞെട്ടിച്ച് ഹോളണ്ട് ആദ്യ 20 മിനിറ്റില്‍ 2-0ത്തിന്റെ ലീഡ് നേടി. 23-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കിയെങ്കിലും ഡച്ചുകാര്‍ പ്രതിരോധം കടുപ്പിച്ചതോടെ മുന്നേറ്റം ദുഷ്കരമായി. 71-ാം മിനിറ്റില്‍ ബാരോസ് സൂപ്പര്‍ ഗോളിലൂടെ കളി സമനിലയിലാക്കി.സമനില ഉറപ്പിച്ച ഡച്ചുകാരെ കണ്ണീരിലാഴ്ത്തി 88-ാം മിനിറ്റില്‍ സ്‌മൈസര്‍ ചെക് റിപ്പബ്ലിക്കിന്റെ വിജയഗോളും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തും ഉറപ്പിച്ചു.

Related posts