രഞ്ജിത് മൂന്നാം തവണയും ഒളിമ്പിക്‌സിന്, ജിന്‍സണും ധരംവീറിനും യോഗ്യത

sp-olypicsബംഗളൂരു: അഭിമാനമായി മലയാള നക്ഷത്രങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ അത്‌ലറ്റിക് സംഘവുമായി ഇന്ത്യ റിയോയ്ക്കു പറക്കുമ്പോള്‍ അതില്‍ കേരളത്തില്‍ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ സംഘമുണ്ടാകും. ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയുടെ നാലാംപാദത്തില്‍ രണ്ടാംദിനമായ ഇന്നലെ മൂന്നു താരങ്ങള്‍ കൂടി ഒളിമ്പിക്‌സിനു യോഗ്യത സ്വന്തമാക്കി. ഇതില്‍ രണ്ടു പേരും മലയാളികളാണെന്നത് കേരളീയര്‍ക്കാകെ അഭിമാനമാണ്. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരിയും പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണുമാണ് ഇന്നലെ റിയോ ബര്‍ത്ത് ഉറപ്പിച്ച മലയാളികള്‍. 200 മീറ്ററില്‍ ഹരിയാന സ്വദേശി ധരംവീറാണ് ഒളിമ്പിക് യോഗ്യത നേടിയ മറ്റൊരു താരം.

രഞ്ജിത് മഹേശ്വരിയുടെ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്‌സാണിത്. സമീപകാലത്ത് പരിക്കും വിവാദങ്ങളും ഏറെ തളര്‍ത്തിയ രഞ്ജിത് അദ്ഭുതപ്പെടുത്തുന്ന മികവോടെയാണ് റിയോ ബര്‍ത്ത് ഉറപ്പിച്ചത്. 17.30 മീറ്റര്‍ കണെ്ടത്തിയ രഞ്ജിത് പുതിയ ദേശീയ റിക്കാര്‍ഡിട്ടുകൊണ്ടാണ് റിയോ ടിക്കറ്റെടുത്തത്. ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് 16.85 മീറ്ററാണെന്നിരിക്കേയാണ് രഞ്ജിത്തിന്റെ ഈ മിന്നും പ്രകടനം. പഞ്ചാബ് താരം അര്‍പീന്ദര്‍ സിംഗിന്റെ 17.17 മീറ്റര്‍ എന്ന റിക്കാര്‍ഡാണ് രഞ്ജിത് മറികടന്നത്. മുന്‍ ഏഷ്യന്‍ ചാ മ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവായ രഞ്ജിത്തിന്റെ ഈ പ്രകടനം നിലവില്‍ ലോകറാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് എന്നതിലാണ് ആ മികവ് വ്യക്തമാകുന്നത്. അമേരിക്കയുടെ ലോകോത്തര താരങ്ങളായ ക്രിസ്റ്റിയന്‍ ടെയ്‌ലര്‍ (17.76), വില്‍ ക്ലേ (17.65) എന്നിവരാണ് രഞ്ജിത്തിനു മുന്നിലുള്ളത്. ഹൈദരാബാദിലെയും തായ്‌ലന്‍ഡിലെയും കാലാവസ്ഥ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമായിരുന്ന സാഹചര്യമല്ലായിരുന്നുവെന്ന് മത്സരശേഷം രഞ്ജിത് പറഞ്ഞു.

ഇതു മൂന്നാം തവണയാണ് രഞ്ജിത് 17 മീറ്ററിനുമേലുള്ള ഒരു മാര്‍ക്ക് കണെ്ടത്തുന്നത്. 2007ല്‍ അമ്മാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍വച്ചായിരുന്നു ഇത്. മൂന്നു വര്‍ഷം മുമ്പാണ് രഞ്ജിത് ഭേദപ്പെട്ട പ്രകടനം (16.98) പുറത്തെടുത്തത്. അതിനുശേഷം പിന്നോക്കം പോയ കോട്ടയം ചാന്നാനിക്കാട് സ്വദേശിയായ രഞ്ജിത് ഏവരെയും അതിശയപ്പെടുത്തിക്കൊണ്ടാണ് തിരിച്ചെത്തിയിരിക്കുന്നത്.

200 മീറ്ററില്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തിക്കുറിച്ചാണ് ധരംവീര്‍ ഒളിമ്പിക് ടിക്കറ്റെടുത്തത്. സമയം 20.45 സെക്കന്‍ഡ്. വുഹാനില്‍വച്ച് സ്വന്തമാക്കിയ 20.66 സെക്കന്‍ഡാണ് ഇതോടെ പഴങ്കഥയായത്. 1980 മോസ്‌കോ ഒളിമ്പിക്‌സിലാണ് അവസാനമായി 200 മീറ്ററില്‍ ഒരു ഇന്ത്യന്‍ പുരുഷ താരം ഒളിമ്പിക് യോഗ്യത നേടിയത്. തമിഴ്‌നാടിന്റെ പെരുമാള്‍ സുബ്രഹ്്മണ്യമായിരുന്നു ഇത്. 116 വര്‍ഷം മുമ്പ് നോര്‍മന്‍ പ്രിച്ചാര്‍ഡ് ഇന്ത്യക്കുവേണ്ടി 200 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

ഒളിമ്പിക്‌സിനു യോഗ്യത സ്വന്തമാക്കാനുള്ള അവസാന അവസരം അന്താരാഷ്്ട്ര തലത്തില്‍ ഇന്നലത്തേതോടെ അവസാനിച്ചു. ഇന്ത്യ നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ച 4-400 മീറ്റര്‍ റിലേയില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ അന്താരാഷ്്ട്രതലത്തില്‍ 13-ാം സ്ഥാനത്താണ് ഇപ്പോള്‍. ആദ്യ 16 റാങ്കുകാരാണ് ഒളിമ്പിക്‌സിനു യോഗ്യത നേടുന്നത്. അന്തിമ ഫലം അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്നു പ്രഖ്യാപിക്കും. ഒളിമ്പിക്‌സിനുള്ള അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിക്കാനുള്ള യോഗം ഇന്നു ന്യൂഡല്‍ഹിയില്‍ നടക്കും. റിലേ ടീമില്‍ ആരൊക്കെയുണ്ടാകുമെന്ന് അതിനു ശേഷമേ വ്യക്തമാകൂ.

Related posts