രാഷ്ട്രീയം വളര്‍ത്താന്‍ അസാമാന്യ വൈഭവം കാട്ടിയ നേതാവായിരുന്നു വെളിയം ഭാര്‍ഗവന്‍: മുല്ലക്കര

KLM-MULLARKARAകൊല്ലം: സംവാദങ്ങളെ സര്‍ഗസംവാദങ്ങളാക്കി രാഷ്ട്രീയത്തെ വളര്‍ത്തുന്നതില്‍ അസാമാന്യമായ വൈഭവം കാട്ടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വെളിയം ഭാര്‍ഗവനെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ജില്ലാസഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വെളിയം ഭാര്‍ഗവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കം വഴക്കാക്കി മാറ്റാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ അതൊരു സര്‍ഗസംവാദമാക്കാന്‍ കഴിയുക എന്നത് നേതൃത്വത്തിന്റെ അപൂര്‍വസിദ്ധിയാണ്.
വെളിയം ഭാര്‍ഗവനെയും ഇഎംഎസിനെയും പോലെയുള്ള നേതാക്കള്‍ക്ക് അതിന് കഴിഞ്ഞിരുന്നു. ബിജെപി സംഘപരിവാര്‍ ശക്തികളുയര്‍ത്തുന്ന ഹിന്ദുവര്‍ഗീയ അജണ്ടയെ നേരിടേണ്ടത് ആശയപരമായിട്ടാണ്. അങ്ങനെ വന്നാല്‍ ജനങ്ങളും അതില്‍ പങ്കെടുക്കും. നേരേമറിച്ച് ഒറ്റപ്പെട്ട നിലയില്‍ സംവാദം മുന്നോട്ട് കൊണ്ടുപോയാല്‍ ജനങ്ങള്‍ അതില്‍ നിന്ന് മാറിനില്‍ക്കും. അത് കായികമായ അക്രമത്തിനും അരാജകത്വത്തിനും വഴിമാറും. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ കാലത്ത് ഇഎംഎസിനെപ്പോലെയുള്ള നേതാക്കള്‍ ഒരുവശത്തും വെളിയം ഭാര്‍ഗവനെപ്പോലെയുള്ള നേതാക്കള്‍ മറുവശത്തും നിന്ന് നയിച്ച സംവാദത്തില്‍ ചെറുപ്പക്കാര്‍ ആവേശപൂര്‍വ്വം അണിനിരന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്.

രാജ്യത്തിന് കേരളം നല്‍കിയ രാഷ്ട്രീയസംഭാവനയാണ് മുന്നണി സംവിധാനം. നേരേചൊവ്വേ നയിച്ചില്ലെങ്കില്‍ മുന്നണി സംവിധാനം തകരുമെന്നതാണ് അനുഭവം. ഇക്കാര്യത്തില്‍ ഒരുമുന്നണിയെ നയിച്ച വെളിയം ഭാര്‍ഗവന്റെ അഭിപ്രായങ്ങള്‍ വളരെ പ്രസക്തമാണ്. മിനിമം പരിപാടിയിലധിഷ്ഠിതമായ ബന്ധമാണ് മുന്നണി രാഷ്ട്രീയം. ആ മിനിമം പരിപാടിയില്‍ പരമാവധി ഐക്യം എന്നതായിരിക്കണം മുന്നണികളെ ഉറപ്പിച്ചുനിര്‍ത്തുന്ന ഘടകം. മുന്നണിക്കുള്ളില്‍ ചെറിയ കക്ഷിയെന്നും വലിയ കക്ഷിയെന്നും വ്യത്യാസമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാസെക്രട്ടറി എന്‍ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. സിറ്റിസെക്രട്ടറി ആര്‍ വിജയകുമാര്‍ പ്രസംഗിച്ചു. സിപിഐ നേതാക്കളായ ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രന്‍, ജി ലാലു തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts