രാഹുലിന് സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച ലീഡ്

sp-rahulകിംഗ്സ്റ്റണ്‍: ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ സെഞ്ചുറിയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡില്‍. രണ്ടാംദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് എന്ന നിലയാണ്. അഞ്ചുവിക്കറ്റ് കൈയ്യിലിരിക്കെ 162 റണ്‍സിന്റെ ലീഡാണുള്ളത്. അജിങ്ക്യ രഹാനെ(42), വൃദ്ധിമാന്‍ സാഹ(17) എന്നിവരാണ് ക്രീസില്‍.

വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് 196 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ കെ.എല്‍. രാഹുല്‍-ശിഖര്‍ ധവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 87 റണ്‍സിലെത്തിച്ചു. ധവാനെ (27)നഷ്ടമായതിനു ശേഷമെത്തിയ ചേതേശ്വര്‍ പൂജാരയുമായി ചേര്‍ന്ന് രാഹുല്‍ ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇതിനിടെ രാഹുല്‍ സെഞ്ചുറി തികച്ചു. 182 പന്തില്‍ സെഞ്ചുറി കടന്ന രാഹുല്‍ അപ്പോള്‍ 12 ഫോറും ഒരു സിക്‌സും പറത്തിയിരുന്നു. രാഹുല്‍-പൂജാര കൂട്ടുകെട്ട് 121 റണ്‍സിന്റെ സഖ്യം തീര്‍ത്തുശേഷം പിരിഞ്ഞു. പൂജാര(46) റണൗട്ടൗയി. പിന്നാലെ രാഹുലും(158) പുറത്തായി. ഇതിനുശേഷം ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലി 44 റണ്‍സെടുത്തു പുറത്തായി.

ജെര്‍മിയന്‍ ബ്ലാക്ക്‌വുഡും മര്‍ലോണ്‍ സാമുവല്‍സും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 81 റണ്‍സ് അടിച്ചെടുത്തു. ഇതായിരുന്നു വിന്‍ഡീസിന്റെ വലിയ കൂട്ടുകെട്ടും. അശ്വിന്‍ അഞ്ചും ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷാമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും അമിത് മിശ്ര ഒരു വിക്കറ്റും സ്വന്തമാക്കി. അശ്വിന്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് അഞ്ചു വിക്കറ്റ് സ്വന്തമാക്കുന്നത്. 34-ാം ടെസ്റ്റ് കളിക്കുന്ന അശ്വിന്‍ 18-ാം തവണയാണ് ഒരു ഇന്നിംഗ്‌സില്‍ അഞ്ചോ അതിലധികമോ വിക്കറ്റ് സ്വന്തമാക്കുന്നത്.

Related posts