രുദ്രയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി

tvm-postmatrumമാറനല്ലൂര്‍: ഒരാഴ്ച മുന്‍മ്പ് എസ്എടിയില്‍  ചികിത്സയിലിരിക്കേ മരിച്ച നാലു മാസം പ്രായമുള്ള രുദ്രയുടെ പോസ്റ്റുമോര്‍ട്ടം ഇന്നു രാവിലെ നടത്തി. ഇന്നലെ രുദ്രയുടെ മാതാപിതാക്കള്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് മെഡിക്കല്‍ കോളജ് പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി . ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരുന്നു  മൃതദേഹം  കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്തത്.

ഇന്നലെ വൈകുന്നേരം ജില്ലാകളക്ടര്‍ ബിജു പ്രഭാകര്‍ ഇതിനായുളള അനുമതിയില്‍ ഒപ്പ് വച്ചിരുന്നു. മെഡിക്കല്‍ കോളജ് എസ്‌ഐ ബിജോയ് , ക്രൈം എസ്‌ഐ നൗഫല്‍ , ഗോകുല്‍ തുടങ്ങിയവര്‍ ഇതിനായുളള സമ്മത പത്രം വീട്ടില്‍ നേരിട്ടെത്തി മാതാപിതാക്കളില്‍ നിന്ന് ഒപ്പിട്ടുവാങ്ങി. സാമൂഹ്യ പ്രവര്‍ത്തക ധന്യാരാമനും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘം ഇന്നലെ വൈകുന്നേരത്തോടെ രുദ്രയുടെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

രുദ്രയുടെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി മലയിന്‍കീഴ് വേണു ഗോപാല്‍ പറഞ്ഞു.  ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് വൈകുന്നേരത്തോടെ രുദ്രയുടെ വീട്ടിലെത്തി . എസ്എടി അധികൃതരുടെ  ഭാഗത്തു നിന്നുണ്ടായ അനാസ്ഥ നമ്മുടെ നാട്ടില്‍ ഇനിയൊരു കുട്ടിക്കും ഉണ്ടാകാതിരിക്കാനുളള  നിയമ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related posts