റയലിന് 11-ാം കിരീടം

sp-rayalമിലാന്‍ : ചരിത്രം ആവര്‍ത്തിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കണ്ണീരില്‍ ചവിട്ടിനിന്ന് റയല്‍മാഡ്രിഡ് വിജയഭേരി മുഴക്കി. മിലാനിലെ മാഡ്രിഡ് പോരില്‍ അന്തിമവിജയം റയല്‍ മാഡ്രിഡിനു തന്നെ. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. നാട്ടുകാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നു തകര്‍ത്താണ് റയല്‍ തങ്ങളുടെ 11-ാം ചാ മ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും കളി 1-1 സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.

ഷൂട്ടൗട്ട്് തന്ത്രങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. പതിവിനു വിപരീതമായ അവസാന കിക്ക് താനെടുക്കും. റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ അതു സതമ്മതിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ തന്റെ ആത്മവിശ്വാസത്തിന്റെ ഷോട്ട് ഗോളാക്കി മാറ്റുമ്പോള്‍ റയല്‍ ആരാധകര്‍ ആവേശംകൊണ്ടു തുള്ളിച്ചാടി.

ഷൂട്ടൗട്ടില്‍ നിര്‍ണായകമായ അഞ്ചാം കിക്ക് വലയില്‍ വീഴ്ത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ തന്നെയാണ് റയലിനു കിരീടം സമ്മാനിച്ചത്. റയലിനു വേണ്ടി ലൂക്കാസ് വാസ്കസ്, മാഴ്‌സെലോ, ഗാരെത് ബെയ്ല്‍, റാമോസ്, റൊണാള്‍ഡോ എന്നിവരുടെ ഷോട്ടുകള്‍ അത്‌ലറ്റിക്കോ ഗോളി ഒബ്ലക്കിനെ കീഴടക്കിയപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാന്‍, ഗാബി

സൗള്‍ എന്നിവരുടെ ഷോട്ടുകള്‍ വലയിലായി. എന്നാല്‍, യുവാന്‍ഫ്രാന്‍ തൊടുത്ത ഷോട്ട് പാഴായി. റയലിന്റെ അവസാന കിക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചതോടെ കിരീടം അവര്‍ക്ക് സ്വന്തമായി. നേരത്തെ സെര്‍ജിയോ റാമോസും(15) യാനിക് കരാസ്‌കോയുമാണ്(80) യഥാക്രമം റയലിനും അത്‌ലറ്റിക്കോയ്ക്കും വേണ്ടി ഗോളുകള്‍ നേടിയത്. 47-ാം മിനിറ്റില്‍ ഫെര്‍ണാണേ്ടാ ടോറസിനെ, പെപെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് അത്‌ലറ്റിക്കോയ്ക്കു ലഭിച്ച പെനാല്‍റ്റിയെടുത്ത അന്റോണിയോ ഗ്രീസ്മാന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് അവരുടെ നിര്‍ഭാഗ്യമായി.

റാമോസിന്റെ തുടക്കം

റയലിന്റെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. ആദ്യമിനിറ്റില്‍ത്തന്നെ ഡിഫന്‍സീവ് ഹാഫില്‍ ബ്രസീലിയന്‍ താരം കാസെമിറോയുടെ വക ഫ്രീകിക്ക്.

പതിയെ അത്‌ലറ്റിക്കോ കളിയിലേക്കു തിരിച്ചു വരികയായിരുന്നു പിന്നീട്. ആറാം മിനിറ്റില്‍ റയലിന്റെ മാഴ്‌സലെലോയ്ക്കു ലഭിച്ച അവസരം അദ്ദേഹം പാഴാക്കി. അപ്രതീക്ഷിതമായിരുന്നു ആദ്യഗോള്‍. 15-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കാണ് റയലിന്റെ ആദ്യ ഗോളിലേക്കു വഴി തുറന്നത്. ഇടതുവിംഗില്‍നിന്ന് ടോണി ക്രൂസ് എടുത്ത കിക്ക് അത്‌ലറ്റിക്കോയുടെ പെനാല്‍റ്റി ബോക്‌സില്‍ ഗാരെത് ബെയ്ല്‍ പിന്നോട്ടു ഹെഡ് ചെയ്തത് കിട്ടിയത് റാമോസിന്റെ കാല്‍ക്കല്‍. ഒന്നു തട്ടിയിടേണ്ട പണിയേ റയല്‍ ക്യാപ്റ്റനുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഈ ഗോള്‍ ഓഫ് സൈഡാണെന്ന വാദവുമായി അത്‌ലറ്റിക്കോ താരങ്ങള്‍ രംഗത്തെത്തിയെങ്കിലും റഫറി വഴങ്ങിയില്ല. ഗോള്‍ വീണതോടെ ഇരുടീമും ആക്രമണം ശക്തമാക്കി. 40-ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാന്റെ ഉഗ്രന്‍ ഷോട്ട് ഇടതു ഗോള്‍ പോസ്റ്റില്‍ ഉരുമ്മി പൂറത്തേക്ക്.

തിരിച്ചടിച്ച രണ്ടാം പകുതി

ഗോള്‍ മടക്കണമെന്ന വാശിയുമായി രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയ അത്‌ലറ്റിക്കോ മികച്ച നീക്കങ്ങള്‍ കൊണ്ട് റയലിന്റെ ഗോള്‍മുഖം വിറപ്പിച്ചു. രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ത്തന്നെ അത്്‌ലറ്റിക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി. ഉശിരന്‍ മുന്നേറ്റം കാഴ്ചവച്ച ഫെര്‍ണാണേ്ടാ ടോറസിന്റെ അപകടകരമായ വരവ് തടയാന്‍ പെപ്പെയ്ക്കു ഫൗള്‍ ചെയ്യുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അത്‌ലറ്റിക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി. ഗ്രീസ്മാന്റെ ഇടംകാല്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിക്കുന്നത് അവിശ്വസനീയതയോടെ നോക്കിനില്‍ക്കാനേ അത്‌ലറ്റിക്കോ താരങ്ങള്‍ക്കായുള്ളൂ. എന്നാല്‍, വിട്ടുകൊടുക്കാന്‍ അവര്‍ തയാറല്ലായിരുന്നു. നിരന്തര മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 79-ാം മിനിറ്റില്‍ അത്‌ലറ്റിക്കോ ഗോള്‍ മടക്കി. യുവാന്‍ഫ്രാനിന്റെ മികച്ച ക്രോസില്‍നിന്ന് യാനിക് കരാസ്‌കോയുടെ വലംകാല്‍ ഷോട്ട് കെയ്‌ലര്‍ നവാസിനെ കീഴ്‌പ്പെടുത്തി വലയില്‍. ഇതോടെ അത്‌ലറ്റിക്കോയ്ക്ക് ആശ്വാസമായി.

പിന്നീട് ലീഡിനായി ഇരുടീമും പൊരുതിയെങ്കിലും അതുണ്ടായില്ല. മത്സരം അധികസമയത്ത്. അപ്പോഴേക്കും അത്‌ലറ്റിക്കോ താരങ്ങള്‍ തളര്‍ന്നു തുടങ്ങി. ഒടുവില്‍ അധികസമയമായ 30 മിനിറ്റ് അത്‌ലറ്റിക്കോ പിടിച്ചുനിന്നു. നിര്‍ണായകമായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ഭാഗ്യം അത്‌ലറ്റിക്കോയ്‌ക്കൊപ്പം നിന്നതോടെ റയല്‍ ചിരിച്ചു.

അവര്‍ പറയുന്നു…
പെനാല്‍റ്റി എപ്പോഴും ഒരു ലോട്ടറിയാണ്. എന്തും സംഭവിക്കും. പക്ഷേ ഞങ്ങള്‍ക്ക് വളരെ പരിചയസമ്പത്തുണെ്ടന്ന് കാണിച്ചു തരുകയും പെനാല്‍റ്റി മുഴുവന്‍ ഗോളാക്കുകയും ചെയ്തു. അതുകൊണ്ട് ഇത് അവിശ്വസനീയമായ കാര്യമാണ്- എന്തായാലും ഈ രാത്രിക്ക് വളരെ അസാധാരണത്വമുണ്ട്.

-ക്രിസ്റ്റിയാനോ റൊണാള്‍ഡോ (വിജയ ഗോള്‍ നേടിയശേഷമുള്ള അഭിമുഖത്തില്‍)
എന്റെ പോസിറ്റീവ് ചിന്താഗതിയാണ് ഞാന്‍ റയലില്‍ കൊണ്ടുവന്നത്. കഠിനാധ്വാനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു, ഞങ്ങളുടെ ടീമിന് വളരെയേറെ ഗുണങ്ങളുണ്ട്. പക്ഷേ പ്രവൃത്തി ഗുണത്തെക്കാള്‍ ഉയരത്തിലാണ്. ഇതുപോലൊരു ആശ്ചര്യപ്പെടുത്തുന്ന ക്ലബ്ബിലെത്താന്‍ കഴിഞ്ഞതും പിന്നെ അതിന്റെ പരിശീലകനാകാനും അവസരം കിട്ടി. എനിക്ക് അസാമാന്യമായ ടീമിനെയും പ്രതിഭയുള്ള മികച്ച കളിക്കാരെയും ലഭിച്ചു, ഇവയെല്ലാം ചേര്‍ന്ന് ഈ രാത്രിയില്‍ നേട്ടം കൈക്കലാക്കി.

-സിനദിന്‍ സിദാന്‍(റയല്‍ പരിശീലകന്‍)

ഞാന്‍ എന്റെ കളിക്കാരില്‍ അഭിമാനിക്കുന്നു. തുറന്നു പറഞ്ഞാല്‍ എന്റെ കളിക്കാരെ സ്‌നേഹിക്കുന്നു. അവര്‍ക്ക് പറ്റാവുന്നത് അവര്‍ ചെയ്തു. ഞങ്ങള്‍ക്ക് ചാമ്പ്യന്മാരാകാനുള്ള അവസരമുണ്ടായിരുന്നു, പക്ഷേ ആ അവസരം നഷ്ടമാക്കി. ഞങ്ങള്‍ക്ക് ഇനിയും കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ഇപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി ആരും തോറ്റവരെ ഓര്‍ക്കാറില്ല. രണ്ടു ഫൈനലുകള്‍ തോറ്റു എന്നത് വലിയ പരാജയംതന്നെയാണ്. തോല്‍വിയുടെ മുറിവ് ഉണക്കി പുറത്തുവരേണ്ടിയിരിക്കുന്നു. -ഡിയേഗോ സിമിയോണി (അത്‌ലറ്റിക്കോ പരിശീലകന്‍)

Related posts