റാഗിംഗ്; വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി; യഥാര്‍ഥ പ്രതികള്‍ അധ്യാപകരെന്ന് എംഎസ്എഫ്

KKD-MEHSവടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ റാഗിംഗ് കേസില്‍ അറസ്്റ്റിലായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജലജാ റാണി തള്ളി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ വാദിച്ചു. അതേസയം  കോളജിലെ അധ്യാപകരും കുട്ടിയെ ചീത്തവിളിച്ചു എന്നു പറയപ്പെടുന്നുണ്ടെങ്കിലും അവരെ എന്തുകൊണ്ട് കേസില്‍ പ്രതി ചേര്‍ത്തില്ല എന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു.

മരണപ്പെട്ടയാള്‍ സീനിയര്‍ വിദ്യാര്‍ഥിയാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാമ്യത്തിനായി കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞദിവസമാണ് മൂന്ന് പെണ്‍കുട്ടികളെയും മൂന്ന് ആണ്‍കുട്ടികളെയും കോടതി റിമാന്റ്് ചെയ്തത്. ഇതില്‍ പെണ്‍കുട്ടികളെ കോഴിക്കോട് ജില്ലാ ജയിലിലും ആണ്‍കുട്ടികളെ വടകര സബ്ജയിലുമാണ് പാര്‍പിച്ചിരിക്കുന്നത്. റാഗിംഗ്് വിരുദ്ധ നിയമവും 306 വകുപ്പനുസരിച്ച് ആത്മഹത്യ പ്രേരണകുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

റാഗിംഗ്: യഥാര്‍ഥ പ്രതികള്‍ അധ്യാപകരെന്ന് എംഎസ്എഫ്
വടകര: റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണവുമായി എംഎസ്എഫ് രംഗത്ത്. മാനേജ്‌മെന്റിന്റെയും പോലീസിന്റെയും ഗൂഢാലോചനയുടെ ഫലമായാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതെന്ന് എംഎസ്എഫ് ആരോപിച്ചു. ഇതിനെതിരെ പ്രവര്‍ത്തകര്‍ വടകര നഗരത്തില്‍ പ്രകടനം നടത്തി.നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നും യഥാര്‍ഥ പ്രതികളെ പിടികൂടുന്നതുവരെ സമരരംഗത്തുണ്ടാവുമെന്ന് എംഎസ്എഫ് വ്യക്തമാക്കി.

യഥാര്‍ഥ പ്രതികളായ അധ്യാപകരെ സംരക്ഷിക്കാനാണ് ശ്രമം. സഹപാഠികളുടെയും രക്ഷിതാക്കളുടെയും മൊഴി എടുത്ത് കൃത്യമായ വിശകലനം നടത്തണം. അധ്യാപകരുടെ സംസാരം കുടി പരിശോധിക്കണം. യഥാര്‍ഥപ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ എംഎസ്എഫ് രംഗത്തുണ്ടാവുമെന്ന് ഇവര്‍ വ്യക്തമാക്കി. കുറ്റവാളികളായ അധ്യാപകരെ ഉടന്‍ അറസ്റ്റ് ചെയ്യുക, മാനേജ്‌മെന്റിന്റെയും പോലീസിന്റെയും ഗൂഢാലോചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എംഎസ്എഫ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വിശദീകരണ യോഗത്തില്‍ മിസ്ഹബ് കീഴരിയൂര്‍, സി.എ.നൗഫല്‍, ഷറഫുദീന്‍ തങ്ങള്‍, അഫ്‌നാസ് ചോറോട്, തന്‍വീര്‍ തിരുവള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts