റിയോയിലെ പെണ്‍പുലികള്‍ക്കു സച്ചിന്റെ ആദരം

sp-sachinഹൈദരാബാദ്: റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധു, വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക്, ജിംനാസ്റ്റ് താരം ദിപ കര്‍മാകര്‍, സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചു. ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാഡമയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ താരങ്ങള്‍ക്ക് കാറിന്റെ താക്കോല്‍ കൈമാറി. ആന്ധ്ര ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും ഹൈദരാബാദ് ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ചാമുണ്ഡേശ്വരനാഥാണ് കാറുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സിന്ധുവിന് ഇതുവരെ 13.11 കോടിയുടെ സമ്മാനമാണു ലഭിച്ചത്.

സാക്ഷിക്ക് 4.66 കോടിയുടെ സമ്മാനങ്ങളും. ചടങ്ങിനുശേഷം താരങ്ങള്‍ക്കൊപ്പം സച്ചിന്‍ സെല്‍ഫിയും എടുത്തു. റിയോയില്‍ ഗുസ്തിയില്‍ മത്സരിച്ച സാക്ഷി മാലിക് നേടിയ വെങ്കല മെഡലിലൂടെയാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ സാന്നിധ്യമറിയിച്ചത്. പിന്നീട് ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തില്‍ വെള്ളി നേടി പി.വി. സിന്ധുവും മികവു തെളിയിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത് ജിംനാസ്റ്റിക് താരം ദിപ കര്‍മാകറും രാജ്യത്തിന്റെ മാനം കാക്കുകയായിരുന്നു.

റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയായിരുന്നു സച്ചിന്‍. മെഡല്‍ നേടിയെത്തിയാല്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനിക്കാമെന്നു സച്ചിന്‍ വാക്ക് നല്‍കിയിരുന്നതായും, അദ്ദേഹം വാക്ക് പാലിച്ചിരിക്കുന്നതായും സിന്ധു പറഞ്ഞു. അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതിനുശേഷം സിന്ധുവിനു സച്ചിന്‍ സ്വിഫ്റ്റ് കാര്‍ സമ്മാനിച്ചിരുന്നു.

റിയോയിലെ വെങ്കലം ടോക്കിയോയില്‍ സ്വര്‍ണമാക്കുമെന്നു സാക്ഷി മാലിക് പറഞ്ഞു. മൂന്ന് താരങ്ങളുടെയും റിയോയിലെ പ്രകടനം അഭിമാനമുണ്ടാക്കുന്നതാണെന്നു സച്ചിന്‍ പറഞ്ഞു. ഇവിടെനിന്നും ഉയരങ്ങള്‍ തേടിയുള്ള ഇന്ത്യന്‍ കായിക രംഗത്തിന്റെ യാത്ര തുടരുകയാണെന്നും ഇനിയും മുന്നേറാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു സാധിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Related posts