റിവേഴ്‌സ് ക്ലോക്കില്‍ ഇനി 97 ദിവസം; കൊച്ചി മെട്രോയുടെ സമയം തെറ്റും

ekm-metroബിനീഷ് പണിക്കര്‍

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണത്തിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു (ഡിഎംആര്‍സി) നല്‍കിയ നാലുവര്‍ഷ കരാറിന്റെ കാലാവധി അടുത്തവര്‍ഷം ജൂണില്‍ അവസാനിക്കും. ആലുവ മുതല്‍ പേട്ട വരെ നീളുന്ന നിര്‍ദിഷ്ട പാത ജൂണിനകം പൂര്‍ത്തിയായി മെട്രോ ചലിച്ചു തുടങ്ങില്ലെന്ന് ഉറപ്പിച്ചു പറയാം. ആദ്യഘട്ടമെന്ന നിലയില്‍ ആലുവ മുതല്‍ പലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തില്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ കമ്മീഷനിംഗ് നടത്താനാണു നിലവില്‍ ഉദ്ദേശിക്കുന്നത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് സ്റ്റേഷന്‍വരെയുള്ള ഭാഗത്തെ ട്രയലും അതോടൊപ്പം ആരംഭിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ജൂണോടെ പാലാരിവട്ടത്തുനിന്നു മഹാരാജാസ് സ്റ്റേഷന്‍വരെ മെട്രോ സര്‍വീസ് നീട്ടാന്‍ സാധിക്കുമെന്നും കരുതുന്നു. അതിനുശേഷം എന്തെന്ന കാര്യത്തില്‍ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.

മെട്രോ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വമുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ സ്വന്തംനിലയില്‍ ഏറെ ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഡിഎംആര്‍സി ഒഴിയുന്നതോടെ തുടര്‍ന്നുള്ള നിര്‍മാണം പൂര്‍ണമായും സ്വന്തം മേല്‍നോട്ടത്തില്‍ നടത്താന്‍ കെഎംആര്‍എല്‍ തീരുമാനിക്കുമോയെന്നു വ്യക്തമായിട്ടില്ല. കരാര്‍ കാലം പൂര്‍ത്തിയാകുന്ന കാര്യം ചൂണ്ടിക്കാട്ടി ഡിഎംആര്‍സി കെഎംആര്‍എലിനു കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ല. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എത്രവരെ നിര്‍മാണം നടന്നുവോ അത്രയും വച്ചു കെഎംആര്‍എലിനെ ഏല്‍പ്പിച്ചു പിന്‍വാങ്ങുന്ന തരത്തിലാണു ഡിഎംആര്‍സി ഉണ്ടാക്കിയിരിക്കുന്ന കരാര്‍.

മെട്രോ സര്‍വീസ് തുടങ്ങണമെങ്കില്‍ ബംഗളൂരു ആസ്ഥാനമായ കമ്മീഷണര്‍ ഫോര്‍ മെട്രോ റെയില്‍ സേഫ്റ്റിയുടെ (സിഎംആര്‍എസ്) അനുമതി നേടിയെടുക്കേണ്ടതുണ്ട്. അതിനു മുന്നോടിയായി മെട്രോ നിര്‍മാണം സംബന്ധിച്ച വിശദമായരേഖകള്‍ സിഎംആര്‍എസിനു കൈമാറാനുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നു.  മഹാരാജാസ് സ്റ്റേഷന്‍ മുതല്‍ എറണാകുളം സൗത്ത് വരെയും കുന്നറ പാര്‍ക്ക് മുതല്‍ പേട്ട വരെയുമുള്ള സ്ഥലത്തെ നിര്‍മാണത്തിനായി ഡിഎംആര്‍സി വീണ്ടും ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. ഇവിടെ ഇതുവരെ ഒരു ജോലികളും തുടങ്ങിയിട്ടില്ല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് ഇനിയും മൂന്നു മാസം കൂടിയെടുക്കും.

സൗത്ത് റെയില്‍വേ സ്‌റ്റേഷനു കുറുകെ മെട്രോ കടന്നുപോകുന്ന ഭാഗത്തെ നിര്‍മാണം ആരംഭിച്ച് ആറു മാസം ആയെങ്കിലും അത്യന്തം സങ്കീര്‍ണമായ ഇവിടത്തെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു രണ്ടുവര്‍ഷം കൂടി വേണ്ടിവരും. അതേസമയം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ഡിഎംആര്‍സിയുടെ ആസ്ഥാനത്തു സ്ഥാപിച്ചിരിക്കുന്ന റിവേഴ്‌സ് ക്ലോക്കില്‍ മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി ശേഷിക്കുന്ന ദിവസങ്ങള്‍ 97 മാത്രം. കോണ്‍ക്രീറ്റ് തൂണുകള്‍ താങ്ങിനിര്‍ത്തുന്ന വയഡക്ട് എന്നറിയപ്പെടുന്ന പാത കടന്നു പോകുന്ന കോണ്‍ക്രീറ്റ് പ്രതലം ആലുവ മുതല്‍ പാലാരിവട്ടം വരെ പൂര്‍ത്തിയായിട്ടുണ്ട്. പാലാരിവട്ടത്തിനും മഹാരാജാസ് കോളജ് സ്‌റ്റേഷനും ഇടയില്‍ 1.1 കിലോമീറ്റര്‍ ദൂരത്തില്‍ മൂന്നിടങ്ങളിലായി പൂര്‍ത്തിയാകാനുണ്ട്. സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ വൈറ്റില വരെയുള്ള ഭാഗത്തു പലയിടങ്ങളിലായി വയഡക്ട് സ്ഥാപിക്കല്‍ നടന്നുവരുന്നു.

ട്രാക്ക് ശരിയായതു മുട്ടം മുതല്‍ പാലാരിവട്ടം വരെയാണ്. ഇത്രയും ദൂരം അപ് ലൈനും ഡൗണ്‍ ലൈനും എന്നറിയപ്പെടുന്ന ഇരു വശത്തേക്കുമുള്ള പാതകളും പൂര്‍ത്തിയായി. മുട്ടം മുതല്‍ ആലുവ വരെയുള്ള ഭാഗത്തെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത് ഓഗസ്റ്റില്‍ പൂര്‍ത്തിയാകും. സ്റ്റേഷനുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. സ്‌റ്റേഷനുകളെ സബ് സ്‌റ്റേഷന്‍, ജനങ്ങള്‍ കയറിയിറങ്ങുന്ന പ്ലാറ്റുഫോമുകളും മറ്റും അടങ്ങുന്ന പെയ്ഡ് ആന്‍ഡ് അണ്‍പെയ്ഡ് ഏരിയ, സിസ്റ്റം റൂമുകള്‍ എന്നിങ്ങനെ പ്രധാനമായും മൂന്നായി തിരിച്ചാണു നിര്‍മാണം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളിലെ നാല് സബ് സ്റ്റേഷന്‍ ഭാഗങ്ങള്‍ കമ്മീഷന്‍ചെയ്തു കഴിഞ്ഞു. ശേഷിക്കുന്നവ സെപ്റ്റംബറില്‍ കമ്മീഷന്‍ ചെയ്യും.

നാല് സ്റ്റേഷനുകളിലെ സിസ്റ്റം റൂമുകളും പൂര്‍ത്തിയായി. ശേഷിക്കുന്നവ സെപ്റ്റംബറോടെ പൂര്‍ത്തിയാകും. ഇവയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പാനലുകള്‍ ഘടിപ്പിക്കുന്ന ജോലികളും സിഗ്നലിംഗും ടെലികമ്യൂണിക്കേഷന്‍ സംബന്ധിച്ച മറ്റു ജോലികളും പൂര്‍ത്തിയാക്കുന്നതിനു രണ്ടുമാസം കൂടി വേണ്ടിവരും. പ്ലാറ്റ്‌ഫോം, മേല്‍പ്പുര, എസ്കലേറ്റര്‍ സംവിധാനം തുടങ്ങിയവ അടങ്ങുന്ന പെയ്ഡ് ആന്‍ഡ് അണ്‍പെയ്ഡ് എരിയായുടെ നിര്‍മാണം 11 സ്റ്റേഷനുകളിലും അടുത്തവര്‍ഷം ജനുവരിയോടെ പൂര്‍ത്തിയാകും.
സിഗ്നലിംഗ് സംവിധാനം കേന്ദ്രീകൃതമായിരിക്കുന്നതു മുട്ടത്തെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍ (ഒസിസി) എന്നറിയപ്പെടുന്നിടത്താണ്. ഇവിടത്തെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. ഇതിനകത്ത് ഇലക്‌ട്രോണിക് സംവിധാനങ്ങളും മറ്റും ഘടിപ്പിക്കുന്ന ജോലികള്‍ നടന്നുവരുന്നു. ഇതിനൊപ്പം ട്രാക്കിലേയും സിഗ്‌നലിംഗ് സംവിധാനം പൂര്‍ത്തിയാക്കണം.

ആലുവ പാലാരിവട്ടം സര്‍വീസ് സുഗമമായി നടത്തുന്നതിനു 11 ട്രെയിനുകള്‍ വേണ്ടിവരും. ഇതിനകം രണെ്ടണ്ണം എത്തിക്കഴിഞ്ഞു. മൂന്നാമത്തേത് അടുത്തമാസം എത്തും. പിന്നീടുള്ളതു മൂന്നാഴ്ച ഇടവിട്ട് എത്തും. മെട്രോ ടിക്കറ്റിംഗ് സംവിധാനത്തിനായി നൂതനമായ സ്മാര്‍ട്ട് കാര്‍ഡാണു കെഎംആര്‍എല്‍ ഏര്‍പ്പെടുത്തുന്നത്. ഇതിനായി ആക്‌സിസ് ബാങ്കുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതിനായി ബംഗളൂരു ഐഐടിയെ കൊണ്ടു പഠനം നടത്തിച്ചിരുന്നു. 10 മുതല്‍ 60 രൂപവരെയുള്ള വ്യത്യസ്ത നിരക്കുകള്‍ അടങ്ങുന്ന അവരുടെ റിപ്പോര്‍ട്ടിനു കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല.

മെട്രോയുടെ കാക്കനാട്ടേക്കുള്ള എക്സ്റ്റന്‍ഷന്‍ ജോലികളും ആരംഭിക്കേണ്ടതുണ്ട്. നഗരത്തിന്റെയും വിശാലകൊച്ചി മേഖലയുടെയും ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്ര വികസനത്തിനായി കൊച്ചി മെട്രോയോടു ചേര്‍ന്നു വിപുലമായ പദ്ധതികളാണു കെഎംആര്‍എല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സംയോജിത ഗതാഗത അഥോറിറ്റി  (ഉംട), ജല ഗതാഗത പദ്ധതിയായ വാട്ടര്‍ മെട്രോ, വാണിജ്യ പാര്‍പ്പിട സമുച്ചയ പദ്ധതി തുടങ്ങി അവ നീളുന്നു. ഇതില്‍ വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ തുടക്കമായി. കാക്കനാട്ടെ വാണിജ്യ പാര്‍പ്പിട സമുച്ചയ പദ്ധതി ടെന്‍ഡര്‍ ജോലികളിലേക്കു കടക്കുകയാണ്.

കേരളം പോലൊരിടത്തു കാലത്തെ വരുതിയില്‍ നിര്‍ത്തി പദ്ധതികള്‍ നടത്തിയെടുക്കുക പ്രയാസം തന്നെയാണ്. പ്രതിസന്ധികളുണെ്ടങ്കിലും കൊച്ചി മെട്രോ അവയെല്ലാം തരണംചെയ്തു മുന്നോട്ടുപോകുന്നു. ഇപ്പോഴുണ്ടായ കാലതാമസം ഇനിയും നീളാതിരിക്കാന്‍ നിര്‍വഹണ ഏജന്‍സികള്‍ മാത്രം ശ്രമിച്ചാല്‍ പോര. അതിനു സര്‍ക്കാരും സമൂഹവും ജാഗ്രത കാട്ടണം. കാര്യങ്ങള്‍ ഭംഗിയായി കലാശിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

Related posts