വടകര: റെയില്‍വെ ട്രാക്കില്‍ സ്കൂട്ടര്‍ വെച്ച സംഭവത്തിലെ പ്രതികള്‍ വലയിലായതോടെ ഒരു പ്രദേശത്തിന്റെ ആശങ്ക കെട്ടടങ്ങി. 22-ാം തിയതി മുതല്‍ ഇന്നലെ വരെ ചോറോട് പള്ളിത്താഴ പ്രദേശത്തുകാര്‍ക്ക് ഉറക്കമില്ലാത്ത നാളുകളായിരുന്നു. റെയില്‍പാളത്തില്‍ സ്കൂട്ടര്‍ വെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ ഇവിടത്തുകാര്‍ നടുങ്ങി. ഇന്നാട്ടുകാരന്റെ സ്കൂട്ടറാണ് ട്രാക്കില്‍ നിന്നു കിട്ടിയതെന്ന് വ്യക്തമായതോടെ റെയില്‍വെ പോലീസും ലോക്കല്‍ പോലീസും പള്ളിത്താഴ പ്രദേശത്തുകാരെ ലക്ഷ്യമിട്ടാക്കി അന്വേഷണം. ബിജെപി ദേശീയ കൗണ്‍സിലിനു പ്രധാനമന്ത്രി ഉള്‍പെടെയുള്ളവര്‍ കോഴിക്കോട് എത്തുന്ന അവസരത്തില്‍ നടന്ന സംഭവത്തെ അധികൃതര്‍ വലിയ ഗൗരവത്തോടെ കണ്ടു. ഒരാഴ്ചക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതില്‍ അന്വേഷണ സംഘം അഭിമാനിക്കുന്നതോടൊപ്പം പള്ളിത്താഴയിലെ നാട്ടുകാര്‍ക്ക് ആശ്വസിക്കാനുമായി.
വ്യക്തിവിദ്വേഷത്തിന്റെ പേരില്‍ ചെയ്ത അതിക്രമമായാണ് പിടിയിലായ അഴിയൂര്‍ കോട്ടിക്കൊല്ലന്റവിട പുതിയ പുരയില്‍ സാജിര്‍ (27), വടകര ബീച്ച് റോഡിലെ കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് നസീഹ് (29), വടകര ബീച്ച് വൈക്കിലേരി പുതിയപുരയില്‍ യാസിര്‍ അറഫാത്ത്(26) എന്നിവര്‍ പറയുന്നതെങ്കിലും ഇതു പൂര്‍ണമായി വിശ്വസിക്കാനാവുന്നില്ല. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണ്ടിവരും. ട്രാക്കില്‍ തള്ളിയ സ്കൂട്ടറിന്റെ ഉടമ പള്ളിത്താഴ പി.വി.സി. ഹൗസില്‍ ജാസിറും ഒന്നാം പ്രതി സാജിറും തമ്മില്‍ മുമ്പെങ്ങോ ചില്ലറ പ്രശ്‌നമുണ്ടായി എന്നല്ലാതെ മറ്റു രണ്ടു പേരുമായി പരിചയം പോലുമില്ലെന്നു പറയുന്നു. രണ്ടും മൂന്നും പ്രതികള്‍ വടകര താഴെഅങ്ങാടിക്കാരാണ്. സ്കൂട്ടര്‍ ഉടമ ജാസിര്‍ ദിവസങ്ങള്‍ക്കു മുമ്പാണ് ഗള്‍ഫില്‍ നിന്ന് എത്തിയത്. വിസ പ്രശ്‌നം പരിഹരിച്ച് മടങ്ങാനിരിക്കെയാണ് ഇയാളുടെ സ്കൂട്ടര്‍ മറ്റുള്ളവര്‍ റെയില്‍വെ ട്രാക്കില്‍ കൊണ്ടിട്ടത്. ഒന്നാം പ്രതി സാജിറിനെതിരെ വേറേയും കേസുകള്‍ ഉള്ളതായി പോലീസ് വെളിപ്പെടുത്തി.
അഴിയൂരില്‍ താമസിക്കുന്ന ഇയാള്‍ ഉമ്മയുടെ നാടായ ചോറോട് പള്ളിത്താഴയിലും വരാറുണ്ട്. നേരത്തെ കുരിയാടിയിലായിരുന്നു താമസം. കുറച്ച് കാലം പുതുപ്പണത്തും താമസിച്ചിരുന്നു.എന്‍ഡിഎഫ് കാരനായിരുന്ന ഇയാളുടെ പ്രേരണയാല്‍ മറ്റു രണ്ടു പേര്‍ അതിക്രമത്തിനു കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം മനസിലാക്കുന്നത്. സ്കൂട്ടര്‍ കേടുവരുത്തിയ ശേഷം അറിഞ്ഞുകൊണ്ടുതന്നെയാണ് റെയില്‍പാളത്തില്‍ കൊണ്ടിട്ടതെന്ന് ഇവര്‍ പോലീസിനോടു സമ്മതിച്ചു. ജാസിറിനെ കേസില്‍ കുടുക്കുക എന്നതായിരുന്നു ഇവരുടെ പ്ലാന്‍. ട്രെയിന്‍ കയറി ചിന്നിച്ചിതറിയ സ്കൂട്ടറിന്റെ ടാങ്കിലെ പെട്രോളിനു തീപിടിച്ചിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമായേനേ. ഭാഗ്യത്തിനാണ് ദുരന്തം ഒഴിവായത്. ജാസിറിന്റെ സ്കൂട്ടര്‍ ട്രാക്കില്‍ കൊണ്ടിട്ടതിനു പുറമെ പള്ളിത്താഴയിലെ തന്നെ അര്‍ഷാദിന്റെ പള്‍സര്‍ ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു ഇതിനു പിന്നില്‍.
റൂറല്‍ എസ്പി എന്‍.വിജയകുമാറിന്റെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി വി.പി.സുരേന്ദ്രന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ഉമേഷ്, എസ്‌ഐമാരായ രാമകൃഷ്ണന്‍, സുധാകരന്‍, വിജയന്‍, എഎസ്‌ഐ വാസു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, ഷാജി എിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രദേശത്തെ യുവാക്കളെ ചോദ്യംചെയ്ത സംഘം മൊബൈല്‍ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് പ്രതികളെ കണ്ടെത്തിയത്. സംഭവ ദിവസം വടകര ടൗണില്‍ ഒത്തുകൂടിയ ഇവര്‍ ചോറോടേക്കു നീങ്ങുകയായിരുന്നു.
ഒന്നാം പ്രതി സാജിര്‍ ഓട്ടോ ഡ്രൈവറും രണ്ടാം പ്രതി മുഹമ്മദ് നസീഹ് കൊപ്രബസാറിലെ ചുമട്ട്‌തൊഴിലാളിയും മൂന്നാം പ്രതി യാസര്‍ അറഫാത്ത് എറണാകുളത്ത് റെഡിമെയ്ഡ് ഷോപ്പില്‍ സെയില്‍സ്മാനുമാണ്. ഇവരെ റെയില്‍വെ പോലീസും കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികളും അടുത്ത ദിവസം ചോദ്യം ചെയ്യും. ട്രെയിന്‍ അട്ടിമറി ശ്രമത്തിനുള്ള റെയില്‍വെ ആക്ട് 150 എ പ്രകാരവും മറ്റ് ഐപിസി വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ മൂന്നു പേരെയും സ്കൂട്ടര്‍ കൊണ്ടിട്ട റെയില്‍വേ ട്രാക്കിലും ബൈക്ക് കത്തിച്ച പള്ളിത്താഴയിലുമെത്തിച്ച് പോലീസ് തെളിവെടുത്തു.