റോഡിന്റെ വശം ഇടിഞ്ഞുതാഴുന്നതും സമീപത്തെ ഹംപും അപകടഭീഷണി

klm-roadsideഅഞ്ചല്‍: റോഡിന് വശം ഇടിഞ്ഞുതാഴുന്നതും വളവിനോടുചേര്‍ന്നുള്ള ഹംപും അപകടഭീഷണിയാകുന്നു. അഞ്ചല്‍-പുനലൂര്‍ പാതയില്‍ ബ്ലോക്ക് ഓഫീസ് ജംഗ്ഷന് മുന്നിലെ ഇറക്കത്തെ റോഡിനോട് ചേര്‍ന്ന് മണ്ണ് ഒലിച്ചുപോയ ഭാഗവും സമീപത്തെ ഹംപുമാണ് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുന്നത്.  ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ അപകടത്തില്‍പെടുന്നത് പതിവ് സംഭവമാണ്. മഴപെയ്താല്‍ വെള്ളത്തോടൊപ്പം റോഡിന്റെ ഒരുവശത്തെ മണ്ണും ഒഴുകിപ്പോകുന്നതുമൂലം ഇവിടെ വലിയ കുഴിയായി മാറിയിരിക്കുകയാണ്. അഞ്ചല്‍ ഭാഗത്തുനിന്നും പുനലൂരിലേക്ക് പോകുന്ന വാഹനങ്ങളാണ് മിക്കപ്പോഴും അപകടത്തില്‍പെടുന്നത്.

വളവും ഇറക്കവുമായതിനാല്‍ എതിര്‍ദിശയിലെത്തുന്ന വലിയവാഹനങ്ങള്‍ക്ക് വശം കൊടുക്കുന്നതിനിടെയാണ് ചെറിയ വാഹനങ്ങള്‍ റോഡിനെ വശത്തെ കുഴിയില്‍ അകപ്പെടുന്നത്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇറക്കം തീരുന്ന ഭാഗത്ത് രണ്ട് ഹംപുകളും സ്ഥാപിച്ചിട്ടുണ്ട്. വളവിനോട് ചേര്‍ന്നാണ് ഹംപും സ്ഥാപിച്ചിട്ടുള്ളതെന്നതിനാല്‍ അമിതവേഗതയില്‍ ഇറക്കമിറങ്ങിവരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതുമൂലം രണ്ടാമത്തെ അപകടവും പതിയിരിക്കുകയാണ്.

റോഡിന് വശത്ത് സൂചന ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ അപരിചിതരായ വാഹനയാത്രികരാണ് മിക്കപ്പോഴും അപകടത്തില്‍പെടുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചലില്‍ നിന്നും കരവാളൂരിലേക്ക് പോയ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റിന് വശം കൊടുക്കുന്നതിനിടെ റോഡിന് വശത്തെ മണ്ണ് ഒലിച്ചഭാഗത്ത് അപകടത്തില്‍പെട്ടിരുന്നു.

സമീപ പ്രദേശത്തുള്ള അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ഇതുവഴിയാണ് നടന്നുപോകുന്നത്. അപകടങ്ങള്‍ പതിവാകുന്നതതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്രപോലും ഭീതിജനകമാണ്. സമീപത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഉദാസീന നടപടിമൂലം അപകടത്തില്‍പെടുന്നവരെ രക്ഷപെടുത്തേണ്ട ചുമതലയും ഇപ്പോള്‍ ഇവര്‍ക്കാണ്. ഹംപിന്റെ വിവരം റോഡിന് വശത്തായി സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചും മണ്ണൊലിച്ചിറങ്ങിയ ഭാഗം നികത്തിയും പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related posts