റോഡിന് വീതി കൂട്ടുന്ന ജോലി പാതിവഴിയില്‍ നിലച്ചു

EKM-ROADVEETHIകോതമംഗലം: തട്ടേക്കാട് റോഡ് വീതി കൂട്ടി വികസിപ്പിക്കുന്ന ജോലി  പാതിവഴിയില്‍ നിലച്ചു.പദ്ധതി യാഥാര്‍ഥ്യമാക്കമെന്ന ആവശ്യം ശക്തം. വികസനം നിലച്ച റോഡിന്റെ പല ഭാഗങ്ങളും ടാറിംഗ് നടത്താത്തതിനാല്‍  തകര്‍ന്നു കിടക്കുകയാണ്. അഞ്ചു വര്‍ഷത്തിലേറെയായി ഈ റോഡ് ടാറിംഗ് നടത്തിയിട്ട്. രണ്ടു വര്‍ഷം മുമ്പ് അറ്റകുറ്റപ്പണികള്‍ മാത്രം നടത്തി അധികാരികള്‍ തടിതപ്പുകയായിരുന്നു. എന്നാല്‍ അറ്റകുറ്റപണി നടത്തിയ ഭാഗവും ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. മഴക്കാലം ആരംഭിച്ചതോടെ റോഡിലെ കുഴികളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുകയാണ്.

ഇതോടെ റോഡ്  ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. ഏഴു കിലോമീറ്റര്‍ റോഡ് 22 മീറ്റര്‍ വീതിയില്‍ ടാറിംഗ് നടത്താനായിരുന്നു പദ്ധതി. റോഡിന്റെ ചില ഭാഗത്ത് 22 മീറ്റര്‍ എടുത്തപ്പോള്‍ മറ്റു ചില സ്ഥലങ്ങളില്‍ 15 ഉം 20 മീറ്റര്‍  വീതിയില്‍ സ്ഥലമെടുത്തു. റോഡിന് വേണ്ടി ചിലരുടെ കൂടുതല്‍ സ്ഥലമെടുത്തതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. എടുത്ത സ്ഥലം ഉപയോഗപ്രദമാക്കാതെ വന്നതോടെ ഈ ഭാഗത്ത് നാട്ടുകാര്‍ കൈയേറി കൃഷിയിറക്കിയിരിക്കുകയാണ്.വളവും തിരിവും ഉള്ള വീതി കുറഞ്ഞ ഭാഗത്ത് സ്ഥലമെടുപ്പും വീതി കൂട്ടലും ഇതുവരെ നടത്തിയിട്ടില്ല.

കാന നിര്‍മിക്കാത്തതിനാല്‍ റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ടും രൂക്ഷമാണ്.  ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ്  തകര്‍ന്നത് അപകടത്തിന് ആക്കം കൂട്ടുകയാണ്. ടൂറിസത്തിന് ഏറെ സാധ്യതയാണ് കുട്ടമ്പുഴ ഉള്‍പ്പെടുന്ന പ്രദേശത്തിന് ഉളളത്. റോഡ് വികസനം അടിയന്തരമായി നടത്താന്‍ അധികൃതര്‍  തയാറാകണമെന്ന ആവശ്യവും ഇതിനോടകം  ശക്തമായിരിക്കുകയാണ്.

Related posts