ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച ബീച്ച് റോഡില്‍ വ്യാപക കയ്യേറ്റം

kkd-beachകോഴിക്കോട്: സര്‍ക്കാരും നഗരസഭയും ചേര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിച്ച ബീച്ച് റോഡ് വ്യാപകമായി കയ്യേറുന്നു. ഗാന്ധിറോഡ് ജംഗ്ഷന്‍ മുതല്‍ ‘അപ്പോളോ സീബ്രീസ്’ അപ്പാര്‍ട്ട്‌മെന്റ് വരെയുള്ള ഒന്നേകാല്‍ കിലോമീറ്ററിലാണ് സര്‍വ്വ നിയമങ്ങളും കാറ്റില്‍പറത്തി കയ്യേറിയത്. സ്വകാര്യ വ്യക്തികളുടെ കെട്ടിട നിര്‍മാണത്തിനായി കൊണ്ടുവന്ന വെട്ടുകല്ല്, കരിങ്കല്ല്, ഹോളോബ്രിക്‌സ്, മണല്‍, കമ്പി, തുടങ്ങി ലോഡ് കണക്കിന് സാമഗ്രികള്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നു. കോണ്‍ക്രീറ്റിനുള്ള മെറ്റല്‍ ശേഖരം റോഡിലും, ടൈല്‍ വിരിച്ച് മനോഹരമാക്കിയ ഫുട്പാത്തിലും കുന്നുകൂടി കിടക്കുന്നു.

വിറക്, കെട്ടിടം പൊളിച്ച് വില്‍പ്പനയ്ക്കുള്ള സാധനങ്ങള്‍ തുടങ്ങിയവയുടെ വ്യാപാരവും റോഡില്‍തന്നെ. ‘ഇതു വെള്ളയിലാണ്, ആരുണ്ട് ചോദിക്കാന്‍’ എന്ന കൈയേറ്റക്കാരുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ പോലീസും പകച്ചു നില്ക്കുന്നു. ഗാന്ധിറോഡ് ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകി മോഡി പിടിപ്പിച്ചതിന്റെ തൊട്ടടുത്തും റോഡ് കൈയേറി. ജംഗ്ഷനു സമീപം വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ നിരവധി ബേകള്‍ നിര്‍മ്മിച്ചിടത്ത് മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നു. റോഡിന്റെ ഇരുവശത്തും ടൈല്‍ വിരിക്കാന്‍ ലക്ഷങ്ങളാണ് മുടക്കിയത്. ടൈലിനു മുകളില്‍ ലോഡ്കണക്കിന് മണലും, മെറ്റലും കൂടിക്കിടക്കുന്നു.

നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി ബീച്ച് റോഡിലൂടെയാണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നത്. റോഡിലെ കൈയേറ്റം മൂലം വാഹനങ്ങള്‍ ഞെങ്ങിഞെരുങ്ങി പോകേണ്ട അവസ്ഥയാണിപ്പോള്‍. കൈയേറ്റം ഒഴിപ്പിക്കാന്‍ പോലീസോ, നഗരസഭയോ, ജില്ലാ ഭരണകൂടമോ ഇടപെടുന്നില്ലെന്ന് പരാതിയുണ്ട്.

Related posts