ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പായുന്നു; പറവൂരില്‍ അപകടങ്ങള്‍ പെരുകുന്നു

kkd-busപറവൂര്‍: വീതികുറഞ്ഞ ദേശീയപാത 17 ലൂടെ അതിവേഗത്തില്‍ പായുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ വീണ്ടും അപകടങ്ങളുണ്ടാക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ചക്കുമരശേരിയില്‍ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് ഓട്ടോ യാത്രക്കാര്‍ രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞു. ഗുരുവായൂര്‍- വൈറ്റില ഹബ് റൂട്ടില്‍ കൊച്ചാലില്‍ ഏതാനും ദിവസം മുന്‍പ് അപകടമുണ്ടാക്കിയ ആറ്റുപറമ്പത്തിന്റെ മറ്റൊരുബസാണ് അപകമുണ്ടാക്കിയത്. അന്ന് പെരുമ്പടന്ന സ്വദേശിയായ യുവഎഞ്ചിനീയര്‍ ക്രിസ്റ്റഫര്‍ (22) ആണ് മരിച്ചത്.

ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഇങ്ങനെ ഓട്ടം നടത്തേണ്ടെന്ന് നിരവധി സംഘടനകളും യാത്രക്കാരും ആവശ്യപ്പെട്ടിട്ടും വേണ്ടവിധം നടപടികളെടുക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. കഴിഞ്ഞ ദിവസം ഡോണ്‍ബോസ്‌കോ പള്ളി ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങളും യോഗവും നടത്തിയിരുന്നു. ആരേയും പേടിയില്ലാതെ പായുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിയന്ത്രണമുണ്ടാക്കാന്‍ അധികൃതര്‍ വേഗം മുന്നോട്ട് വരണമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്നതും ഹ്രസ്വദൂരയാത്രക്കാരെ ബസില്‍ കയറ്റാതെ പോകുന്നതും ടൗണ്‍ ചുറ്റാതെ പോകുന്നവരും നിരവധിയുണ്ട്. ഫെയര്‍ സ്റ്റേജ് അപാകതയുള്ളതിനാല്‍ അമിത കൂലിയും ഇവര്‍ വാങ്ങുന്നുണ്ട്. ബസുകളും പെര്‍മിറ്റും ഡ്രൈവറും ലൈസന്‍സും റദ്ദാക്കാന്‍ അധികൃതര്‍ ധൈര്യം കാണിക്കണമെന്നാണ് യാത്രക്കാരും ആവശ്യപ്പെടുന്നത്.

Related posts