വരുന്നു, മലമ്പുഴഡാമില്‍ മുളംതുരുത്ത്

PKD-MULAമലമ്പുഴ: മലമ്പുഴ ജലാശയത്തില്‍ ഒരു ഡസനിലേറെ തുരുത്തുകളും ഉപതുരുത്തുകളും ഉള്ളതില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുകയും ജലസാശത്തില്‍നിന്ന് വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ അവിടെയുള്ള അക്കേഷ്യ, മരുത് പോലുള്ള മരങ്ങള്‍ അധികൃതരുടെ സഹായത്തോടെ മുറിച്ചുകൊണ്ടുപോകുകയാണ്. ഒരുകാലത്ത് ഇവിടെ മുളയും ഈറ്റയും സമൃദ്ധമായിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്‌റ്, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് എന്നിവയ്ക്കുവേണ്ടിയും ടണ്‍ കണക്കിനു മരങ്ങളാണ് മുറിച്ചുകടത്തിയത്.

ഇപ്പോള്‍ ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്കു ഇവിടെ തീറ്റ ലഭിക്കുന്നില്ല. അതുകൊണ്ടാണ് അവ മനുഷ്യവാസമേഖലകളിലേക്ക് കടക്കുന്നത്. ഇവിടെ പരിസ്ഥിതി പുനസ്ഥാപനത്തിനായി മുള, കരിമ്പന തൈകള്‍ വച്ചുപിടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി മലമ്പുഴ ജലാശയത്തില്‍ ചമ്പക്കാട് ഭാഗത്ത് 300-ല്‍പരം മുളംതൈകളും നൂറോളം കരിമ്പനതൈകളും നട്ടു.മലമ്പുഴഡാം സംരക്ഷണസമിതി സെക്രട്ടറി ഡോ. പി.എസ്.പണിക്കര്‍, എം.ഗോപാലന്‍, നാലാം വാര്‍ഡ് മെംബര്‍ ബി.ശശികുമാര്‍, ആര്‍.ബാബുരാജ്, കൃഷ്ണകുമാര്‍, ആര്‍.ആദിത്യ കുമാര്‍, എം.മുകേഷ്, അരുണ്‍ മുതലായവര്‍ മരംനടീലിനു നേതൃത്വം നല്കി.

കഴിഞ്ഞവര്‍ഷം മലമ്പുഴയുടെ പ്രധാനസ്രോതസായ ഒന്നാംപുഴയുടെ ഇരുകരകളിലും മുളംതൈകളും കൈതയും വച്ചിരുന്നു. ഇത് മലമ്പുഴയുടെ ആവാസവ്യവസ്ഥയ്ക്ക് ഏറെ സഹായകമാണ്.

Related posts