വാഗ്ദാനം മൊബൈല്‍ ഫോണ്‍, ലഭിച്ചത് ആമത്തോട്!

ALP-AAMAതൊടുപുഴ: ഒരുമാസം മുന്‍പാണ് കരിമണ്ണൂരില്‍ മൊബൈല്‍ ഷോപ്പുടമസ്ഥനായ സുബി മോനെ തേടി  ഒരു ഫോണ്‍ വിളിയെത്തുന്നത്. അങ്ങേ തലയ്ക്കല്‍ സ്ത്രീ ശബദ്ം സാര്‍ എന്റെ പേര് സായി അമൃത എന്നാണ്. നിങ്ങള്‍ക്ക് 15000 രൂപയുടെ സാംസങ് ജെ സെവന്‍ മൊബൈല്‍ ഫോണ്‍ സമ്മാനമായി അടിച്ചിട്ടുണ്ട്. നിങ്ങളുടെ  ഉയര്‍ന്ന രീതിയിലുള്ള മൊബൈല്‍ ഫോണ്‍ റീചാര്‍ജാണ് ഇത്തരത്തിലൊരു സമ്മാനം നേടാന്‍ താങ്കളെ ഞങ്ങള്‍ തെരഞ്ഞെടുത്തത്. ഈ ഫോണ്‍ നിങ്ങള്‍ക്ക് 15 ദിവസത്തിനുള്ളില്‍ ലഭിക്കും.

നിങ്ങളുടെ പോസ്റ്റ് ഓഫീസ് അഡ്രസും തരാമോ എന്നും ആവശ്യപ്പെട്ടു. ഉടന്‍ തന്നെ യുവാവ് തന്റെ വിലാസം നല്‍കി. 15000 രൂപയുടെ ഫോണ്‍ നിങ്ങള്‍ക്ക് 3000 രൂപയ്ക്ക് തരാമെന്ന് പെണ്‍കുട്ടി വാഗ്ദാനവും നല്‍കി. പോസ്റ്റ് ഓഫീസില്‍ വരുന്നതുകൊണ്ട് ഇതൊരു തട്ടിപ്പാണെന്നു  വെങ്ങല്ലൂര്‍ മുണ്ടക്കല്‍ സുബിമോന്‍ സുബൈര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഫോണ്‍ അയയ്ക്കാന്‍ സുബിന്‍മോന്‍ പെണ്‍കുട്ടിയോട് പറഞ്ഞു. മലയാളത്തിലാണ് പെണ്‍കുട്ടി സംസാരിച്ചത്. ഇന്നലെ രാവിലെ 10.25നു  തൊടുപുഴ ഷക്കീറ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പോസ്‌റ്റോഫീസില്‍ സുബിമോനെ തേടി ഒരു പാഴ്‌സലെത്തി.

രാവിലെ തന്നെ ചെന്ന് 3000 രൂപ അടച്ച് കൈപ്പറ്റി. പുറമെ വളരെ മനോഹരമായി പായ്ക്ക് ചെയ്ത പാഴ്‌സല്‍ തുറന്നപ്പോള്‍ സുബിമോന്‍ ഞെട്ടിപ്പോയി. സ്വര്‍ണ നിറത്തിലുള്ള ആമയുടെ പുറം തോട്, രണ്ട് തകിടുകള്‍, ലക്ഷ്മി ദേവിയുടെ ചെറിയ ഒരു വിഗ്രഹം എന്നിവയാണ് ലഭിച്ചത്. സായി അമൃത ഷക്കര്‍ ബസ്തി, ഡല്‍ഹി എന്ന മേല്‍വിലാസത്തില്‍ നിന്നാണ് ഈ പാഴ്‌സല്‍ അയച്ചിരിക്കുന്നത്. ഈ തട്ടിപ്പിനെതിരെ തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കനൊരുങ്ങുകയാണ് സുബിമോന്‍.

Related posts